ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തിൽ ബി.ജെ.പി മുൻ സർപഞ്ച് കൊല്ലപ്പെട്ടു. വിനോദസഞ്ചാരത്തിനെത്തിയ ജയ്പൂർ സ്വദേശികളായ ദമ്പതികൾക്ക് നേരെയും വെടിവയ്പ്പുണ്ടായി. ഷോപ്പിയാനിലെ ഹിർപോറയിൽ രാത്രി പത്തരയോടെയാണ് ഐജാസ് ഷെയ്ഖ് എന്ന മുൻ ബി.ജെ.പി സർപഞ്ചിനു നേരെ വെടിയുതിർത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പരുക്കേറ്റ ദമ്പതികളുടെ ആരോഗ്യനില ഗുരുതരമാണ്. അനന്ത്നാഗിലെ യന്നാറിൽ വച്ചാണ് ഇവർക്ക് നേരെ വെടിയേറ്റത്. സംഭത്തെ തുടർന്ന് പ്രദേശത്ത് കശ്മീർ പൊലീസ് വളഞ്ഞിരിക്കുകയാണ്. നാഷണൽ കോൺഫറൻസ്, പിഡിപി, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ സംഭവത്തിൽ അപലപിച്ചു.
ആക്രമണങ്ങൾ ആശങ്കാജനകമാണെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനന്ത്‌നാഗ്-രജൗരി സീറ്റിൽ മത്സരിക്കുന്ന മുൻ മുഖ്യമന്ത്രിയും പി.ഡി.പി പ്രസിഡന്റുമായ മെഹബൂബ മുഫ്തി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ജമ്മു കശ്മീരിൽ ദീർഘകാല സമാധാനം കൈവരിക്കുന്നതിന് തടസമായി വരുന്നു. ചിന്തകളും പ്രാർഥനകളും ഇരകൾക്കൊപ്പമാണെന്നും നാഷണൽ കോൺഫറൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ജമ്മു കശ്മീരിലെ ബിജെപിയുടെ ധീരനായ പോരാളിയായിരുന്നു ഐജാസെന്ന് ബിജെപി തങ്ങളുടെ അനുശോചന കുറിപ്പിൽ പറയുന്നു