തഡോബയിൽ കടുവകളുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു:മെയ് മാസത്തിൽ മാത്രം കൊല്ലപ്പെട്ട വരുടെ എണ്ണം എട്ടായി

പുലർച്ചെ ഇലകൾ ശേഖരിക്കാൻ ഗ്രാമവാസികൾ കാട്ടിലേക്ക് കയറിയപ്പോഴാണ് ആക്രമണങ്ങളിലൊന്ന് നടന്നതെന്നും വനം വകുപ്പ് അറിയിച്ചു.

author-image
Honey V G
New Update
tgrcrcks

ചന്ദ്രപൂർ:മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ തഡോബ-അന്ധാരി കടുവ സംരക്ഷണ കേന്ദ്രത്തിന്റെ (ടിഎടിആർ) ബഫർ സോണിൽ കടുവ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പുലർച്ചെ ഇലകൾ ശേഖരിക്കാൻ ഗ്രാമവാസികൾ കാട്ടിലേക്ക് കയറിയപ്പോഴാണ് ആക്രമണങ്ങളിലൊന്ന് നടന്നതെന്നും വനം വകുപ്പ് അറിയിച്ചു. ബ്രഹ്മപുരി വന ഡിവിഷന് കീഴിലുള്ള നാഗ്ഭിദ് തഹസിലിലെ തലോധി വനമേഖലയിൽ വധോണ ഗ്രാമത്തിലെ താമസക്കാരനായ മരോട്ടി ഷെൻഡെ (64) യാണ്‌ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരാൾ. വനംവകുപ്പ് ജീവനക്കാർ ഉടനെ സിന്ധേവാഹിയിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു വെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. സമാനമായ മറ്റൊരു സംഭവത്തിൽ, മുൾ തെഹ്‌സിലിലെ ശിവ്പൂർ-ചെക്ക് ഗ്രാമത്തിലെ താമസക്കാരനായ റുഷി പെൻഡോറും കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെയ് 10 മുതൽ ചന്ദ്രപൂർ ജില്ലയിൽ മനുഷ്യ-മൃഗ സംഘർഷങ്ങൾ മൂലം എട്ട് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.