പാട്ന : യു.ജി.സി. നെറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിനായെത്തിയ സി.ബി.ഐ. സംഘത്തിനു നേരെ ആക്രമണം. ബിഹാറിലെ നവാഡ ജില്ലയിൽ ആണ് സി.ബി.ഐ സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ നാലുപേരെ നവാഡ പോലീസ് പിടികൂടി.
ജൂണ്‍ 18-ന് നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷയിൽ ക്രമക്കേടുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബുധനാഴ്ച രാത്രിയോടെ പരീക്ഷ റദ്ദാക്കിയതായി അറിയിപ്പുണ്ടായി. ഒ.എം.ആര്‍. പരീക്ഷയില്‍ സൈബര്‍ ക്രമക്കേടുകള്‍ നടന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കുന്നതായി അറിയിച്ചത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്ററിന്റെ നാഷണല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റാണ് ബുധനാഴ്ച ഇത് സംബന്ധിച്ച വിവരം യു.ജി.സി.ക്ക് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്.