/kalakaumudi/media/media_files/2025/05/02/YbbbpkEbE3Mr3L3PYFsM.png)
ന്യൂഡൽഹി : ഇന്നു പുലർച്ചെ പെയ്ത മഴയിൽ ഡൽഹിയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ലജ്പത് നഗർ, ആർകെ പുരം, ദ്വാരക എന്നിവയുൾപ്പെടെയുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായതായാണ് റിപ്പോർട്ട്. നാലുപേർ മരിച്ചതായാണു വിവരം. പ്രതികൂല കാലാവസ്ഥയെ തുടർന്നു പല വിമാനങ്ങളും വഴി തിരിച്ചുവിട്ടു. നിലവിൽ വിമാനങ്ങൾ 46 മിനിറ്റ് വൈകി എത്തുകയും 54 മിനിറ്റ് വൈകി പുറപ്പെടുകയുമാണ് ചെയ്യുന്നത്. 100 വിമാനങ്ങൾ വൈകി സർവീസ് നടത്തുന്നുവെന്നാണ് റിപ്പോർട്ട്. 40 വിമാനങ്ങളാണു വഴിതിരിച്ചുവിട്ടത്.
അതത് എയർലൈനുമായി ബന്ധപ്പെട്ട ശേഷം മാത്രം യാത്രക്കാർ വിമാനത്താവളത്തിലെത്തിയാൽ മതിയെന്ന് ഡൽഹി വിമാനത്താവളം അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച വരെ ഡൽഹിയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴ ശമിക്കുന്നതുവരെ ആളുകൾ വീടിനുള്ളിൽ തുടരാനും യാത്രകൾ ഒഴിവാക്കാനും കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ വീണു നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.