തൃശ്ശൂർ: കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നേർച്ച സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂവൻകുലയും പട്ടും മധുരപലഹാരങ്ങളുമാണ് സുരേഷ് ഗോപി കൊരട്ടി മുത്തിക്ക് മുന്നിൽ സമർപ്പിച്ചത്. വൈദികൻ ശിരസിൽ കൈ തൊട്ട് പ്രാർത്ഥിച്ചതിന് ശേഷമാണ് സുരേഷ് ഗോപി പള്ളിയിൽ നിന്നും മടങ്ങിയത്. സുരേഷ് ഗോപിക്ക് മാതാവിന്‍റെ ചെറിയൊരു രൂപവും വൈദികന്‍ സമ്മാനിച്ചു.
അതേ സമയം, വഖഫ് നിയമ ഭേദഗതി രാജ്യസഭയിലും പാസായതിൽ, വഖഫ് നൻമയുള്ള സ്ഥാപനമാണെന്നും അതിലെ കിരാതമായ കാര്യങ്ങളാണ് അവസാനിപ്പിച്ചതെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. അത് മുസ്ലിം സമുദായത്തിനും ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതത്തിൽ ഈ കിരാതം അവസാനിപ്പിച്ചുവെന്ന് പറഞ്ഞ സുരേഷ് ഗോപി ബില്‍ പാസായത് മുനമ്പത്തിനും ഗുണം ചെയ്യുമെന്നും കൂട്ടിച്ചേർത്തു.
ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. കുത്തിത്തിരിപ്പ് ഇല്ലാത്ത ആളുകളോട് ചോദിക്കൂ. ജനങ്ങളെ വിഭജിക്കാനല്ലേ പ്രതിപക്ഷം ശ്രമിച്ചത്? മുസ്ലിങ്ങൾക്ക് കുഴപ്പമാകുമെന്നല്ലേ അവർ പാർലമെന്‍റില്‍ പറഞ്ഞത്? നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമുണ്ടോ എന്ന് ചോദ്യത്തിന് വെയിറ്റ് ചെയ്യു സർ, ഈ ബിൽ വരില്ലെന്ന് പറഞ്ഞവരല്ലേ നിങ്ങളെന്നും അദ്ദേഹം മറുപടി നല്‍കി.