ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളില്‍ ക്യുആര്‍ കോഡുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഒരു ഉദ്യോഗാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റില്‍ അച്ചടിച്ചിരിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍, ബന്ധപ്പെട്ട സര്‍വകലാശാലയുടെ യഥാര്‍ഥ ഡാറ്റാബേസുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന പൂര്‍ണ്ണമായ രേഖ അവര്‍ക്ക് ലഭിക്കും.

author-image
Biju
New Update
qr

ജയ്പൂര്‍: രാജസ്ഥാനില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് സര്‍ക്കാര്‍ ജോലി നേടുന്നവരെ തടയാന്‍ നിര്‍ണായക നടപടി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകളിലും ബിരുദങ്ങള്‍, ഡിപ്ലോമകള്‍, മാര്‍ക്ക് ഷീറ്റുകള്‍, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയില്‍ ക്യുആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. നിയമന പ്രക്രിയകളില്‍ സുതാര്യത ഉറപ്പുവരുത്താനും വ്യാജ ബിരുദങ്ങളുടെ ഉപയോഗം തടയുന്നതിനുമാണ് ഈ നീക്കം. രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ (ആര്‍പിഎസ്സി) നിര്‍ദ്ദേശപ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

റിക്രൂട്ട്‌മെന്റ് പ്രക്രിയകള്‍ക്കിടയില്‍ സംശയാസ്പദമായ നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാറുണ്ടെന്നും അവയുടെ പരിശോധനയ്ക്ക് വലിയ സമയം എടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായിട്ടാണ് സര്‍വകലാശാലകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ ക്യുആര്‍ കോഡുകള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള മാറ്റങ്ങളെക്കുറിച്ച് ആര്‍പിഎസ്സി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ അയച്ചിരിക്കുന്നത്.

സര്‍ട്ടിഫിക്കറ്റുകളിലെ ഈ ക്യുആര്‍ കോഡ് എങ്ങനെ പ്രവര്‍ത്തിക്കും?

ഈ പുതിയ സംവിധാനം നടപ്പിലാക്കിയാല്‍, ഏതൊരു രേഖയുടെയും ആധികാരികത നിമിഷങ്ങള്‍ക്കുള്ളില്‍ പരിശോധിക്കാന്‍ കഴിയും. റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഒരു ഉദ്യോഗാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റില്‍ അച്ചടിച്ചിരിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍, ബന്ധപ്പെട്ട സര്‍വകലാശാലയുടെ യഥാര്‍ഥ ഡാറ്റാബേസുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന പൂര്‍ണ്ണമായ രേഖ അവര്‍ക്ക് ലഭിക്കും.

ഈ സംവിധാനം ഒരു സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍ ആണോ എന്ന് നിര്‍ണ്ണയിക്കുക മാത്രമല്ല, നമ്പറുകളുടെയോ തീയതികളുടെയോ കൃത്രിമത്വം ഉടനടി കണ്ടെത്തുകയും ചെയ്യും. ഈ ഡിജിറ്റല്‍ പരിശോധനാ സംവിധാനം റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും സമയം ലാഭിക്കുന്നതും സുതാര്യവുമാക്കുമെന്നും രാജസ്ഥാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പുതിയ സംവിധാനത്തിന് കീഴില്‍ തട്ടിപ്പുകള്‍ അസാധ്യമാകുമെന്നും ഇത് റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്തുകയും സര്‍ക്കാര്‍ വകുപ്പുകളിലെ നിയമന പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുമെന്നും അധികൃതര്‍ പറയുന്നു.