All IVACs will be remain closed till further notice, due to unstable situation
ന്യൂഡൽഹി: ഷെയ്ക് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് രാജ്യം വിട്ടതിനെ തുടർന്ന് അരക്ഷിതാവസ്ഥ നിലനിൽക്കുന്ന ബംഗ്ലാദേശിൽ ഇന്ത്യയുടെ എല്ലാ വിസ ആപ്ലിക്കേഷൻ സെന്ററുകളും അനിശ്ചിതകാലത്തേക്ക് അടച്ചു.ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ സെന്ററുകൾ അടച്ചിടും.വിസയ്ക്ക് അപേക്ഷിക്കാനുള്ള അടുത്ത തീയതി എസ് എം എസിലൂടെ അറിയിക്കും. അതിന്റെ അടുത്ത പ്രവൃത്തി ദിവസം വന്ന് പാസ്‌പോർട്ട് വാങ്ങാമെന്നും അഫിയിപ്പിൽ പറഞ്ഞു.
അതേസമയം, ഇന്ത്യയുടെ നയതന്ത്ര സ്ഥാപനങ്ങൾ ബംഗ്ലാദേശിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. നയതന്ത്ര പ്രതിനിധികളും തുടരുകയാണ്. ഹൈക്കമ്മീഷനിലെയും കോൺസുലേറ്റിലെയും അടിയന്തര ആവശ്യമില്ലാത്ത ജീവനക്കാരെയും കുടുംബങ്ങളെയും ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് ധാക്കയിൽ ഹൈക്കമ്മീഷനും, ചിറ്റഗോങ്, രാജ്ഷാഹി, ഖുൽനന, സിൽഹെത് എന്നിവിടങ്ങളിൽ കോൺസുലേറ്റുകളും ഉണ്ട്.
ബംഗ്ലാദേശിൽ ഏകദേശം 19,000 ഇന്ത്യാക്കാരുണ്ടെന്നാണ് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞത്. അതിൽ, 9,000 പേർ വിദ്യാർഥികളാണ്. പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് വിദ്യാർഥികളിൽ പലരും ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. അവിടുത്തെ ഇന്ത്യൻ സമൂഹവുമായി കേന്ദ്രസർക്കാർ അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.