ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും ദയനീയ തോല്‍വി, രണ്ട് സംസ്ഥാന മന്ത്രിമാരും വീണു; യുപിയിൽ ബിജെപിക്ക് കനത്ത തിരിച്ചടി

കേവല ഭൂരിപക്ഷം പോലും നേടാനാകാതെ 240 സീറ്റുകൾ മാത്രം നേടിയ ബിജെപിക്ക് രണ്ടാം മോദി സര്‍ക്കാരിലെ മന്ത്രിമാരുള്‍പ്പെടെയുള്ള നേതാക്കളുടെ സീറ്റും നഷ്ടമാകുന്ന കാഴ്ചയായിരുന്നു രാജ്യം കണ്ടത്.

author-image
Vishnupriya
Updated On
New Update
m

നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്‌

Listen to this article
0.75x 1x 1.5x
00:00 / 00:00

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റ് എന്ന അവകാശവാദങ്ങളുമായി മത്സരരംഗത്തിറങ്ങിയ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിധി. കേവല ഭൂരിപക്ഷം പോലും നേടാനാകാതെ 240 സീറ്റുകൾ മാത്രം നേടിയ ബിജെപിക്ക് രണ്ടാം മോദി സര്‍ക്കാരിലെ മന്ത്രിമാരുള്‍പ്പെടെയുള്ള നേതാക്കളുടെ സീറ്റും നഷ്ടമാകുന്ന കാഴ്ചയായിരുന്നു രാജ്യം കണ്ടത്. രാമക്ഷേത്രത്തിന്റെ പിന്‍ബലത്തില്‍ കടുത്ത പ്രചാരണം നടത്തിയ ഉത്തര്‍പ്രദേശിലാണ് ഏറ്റവും വലിയ പ്രഹരം പാര്‍ട്ടി നേരിട്ടത്. 10 വര്‍ഷമായി ആധിപത്യം പുലര്‍ത്തുന്ന ഉത്തര്‍പ്രദേശില്‍ ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും സംസ്ഥാനത്തെ മന്ത്രിമാരായ രണ്ട് പേര്‍ക്കും പരാജയമായിരുന്നു ഫലം. കൂടാതെ സംസ്ഥാനത്തെ 17 പട്ടികജാതി സംവരണ സീറ്റില്‍ പകുതിയിലധികവും പാര്‍ട്ടിക്ക് നഷ്ടമാവുകയായിരുന്നു.

തിരഞ്ഞെടുപ്പിൽ യുപിയില്‍ നിന്നും 10 കേന്ദ്ര മന്ത്രിമാരായിരുന്നു മത്സരരംഗത്തിറങ്ങിയത്. എന്നാല്‍ ഇതില്‍ മൂന്ന് പേര്‍ മാത്രമേ വിജയക്കൊടി കാണിച്ചുള്ളൂ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയുടെ തോല്‍വിയായിരുന്നു ഏറ്റവും നിരാശ നൽകിയത്. കോണ്‍ഗ്രസിന്റെ കിശോരി ലാല്‍ ശര്‍മയോട് മത്സരിച്ച് 1.67 ലക്ഷം വോട്ടുകള്‍ക്കാണ് സ്മൃതി അമേഠിയില്‍ തോറ്റത്. ചാന്‍ഡൗലിയില്‍ മഹേന്ദ്ര നാഥ് പാണ്ഡേ (21,565), മുസാഫര്‍നഗറില്‍ സഞ്ജീവ് ബല്യാന്‍ (24,672), ലഖിംപൂര്‍ ഖേരിയില്‍ അജയ് മിശ്ര തേനി (34,329), ഫതേഹ്പൂറില്‍ നിരഞ്ജന്‍ ജ്യോതി (33,199), മോഹന്‍ലാല്‍ഗഞ്ചില്‍ കൗശല്‍ കിശോര്‍ (70,292), ജലൗനില്‍ ഭാനു പ്രതാപ് സിങ് വര്‍മ (53,898) എന്നിവരാണ് തോറ്റുപോയ മറ്റ് കേന്ദ്ര മന്ത്രിമാര്‍.

യോഗി സര്‍ക്കാരിലെ സംസ്ഥാന മന്ത്രി ദിനേശ് പ്രതാപ് സിങ്ങ് റായ് ബലേറിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് ദയനീയമായി തോറ്റു. എസ് പി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവിനോടാണ് മറ്റൊരു മന്ത്രിയായ ജയ്‌വീര്‍ സിങ്ങ് മണിപ്പൂരി മണ്ഡലത്തില്‍ മത്സരിച്ചാണ് തോറ്റത്. 2.21 ലക്ഷം ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ എതിർസ്ഥാനാർഥി ഡിംപിള്‍ കരസ്ഥമാക്കിയത്.

എന്നാൽ, വിജയിച്ച മൂന്ന് കേന്ദ്രമന്ത്രിമാരും ശോഭയില്ലാത്ത വിജയമാണ്നേടിയത്. 2019നേക്കാള്‍ വളരെ വോട്ടുവിഹിതം കുറഞ്ഞാണ് ഇത്തവണ മൂന്ന് പേരും വിജയിച്ചത്. അതൊരു മെച്ചമായി കൂട്ടാനും സാധിക്കില്ല. ലക്‌നൗവില്‍ മത്സരിച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ഭൂരിപക്ഷം 3.47 ലക്ഷത്തില്‍ നിന്നും 1.3 ലക്ഷമായി കുറഞ്ഞു. മഹാരാജ്ഗഞ്ചില്‍ മത്സരിച്ച പങ്കജ് ചൗധരിയുടെ ഭൂരിപക്ഷം 3.40 ലക്ഷത്തില്‍ നിന്നും വെറും 35000 വോട്ടായി കുറയുകയായിരുന്നു. പട്ടിക ജാതി സംവരണ സീറ്റായ ആഗ്രയില്‍ 2.71 ലക്ഷം വോട്ടുകള്‍ക്കാണ് എസ് പി സിങ് ബാഗേല്‍ വിജയിച്ചത്.

2019ലെ തിരഞ്ഞെടുപ്പിൽ 15 എസ് സി സീറ്റുകൾ ബിജെപി നേടിയെങ്കിലും ഇത്തവണ അത് എട്ട് സീറ്റുകളായി ചുരുങ്ങി. ജലൗണ്‍, മോഹന്‍ലാല്‍ഗഞ്ച് എന്നീ സീറ്റുകളില്‍ യഥാക്രമം സമാജ്‌വാദി പാര്‍ട്ടിയുടെ നാരായണ്‍ ഥാര്‍ അഹിര്‍ വാരും ആര്‍കെ ചൗദരിയുമാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ തനുജ് പുനിയ 2.15 ലക്ഷം വോട്ടുകള്‍ക്കാണ് ബരാബങ്കിയില്‍ ബിജെപിയുടെ രാജ് റാണി റവാത്തിനെ തോല്‍പ്പിച്ചത്. ബിജെപിയില്‍ നിന്നു നഷ്ടപ്പെട്ട മറ്റ് മൂന്ന് സംവരണ സീറ്റുകളായ മച്ച്‌ലിഹര്‍, കൗശമ്പി, റോബേര്‍ട്ട്‌സ് ഗഞ്ച് എന്നീ സീറ്റുകളില്‍ എസ് പി സ്ഥനാര്‍ഥികളായ പ്രിയ സറോഫ്, പുഷ്‌പേന്ദ്ര സറോജ്, ചോട്ട് ലേല്‍ എന്നിവരാണ് വിജയിച്ചത്. റോബേര്‍ട്ട്‌സ് ഗഞ്ചില്‍ ബിജെപിക്ക് പകരം സഖ്യകക്ഷിയായ അപ്‌നാദള്ളായിരുന്നു മത്സരിച്ചത്.

utharpradhesh BJP