എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുപോലെ: തിരഞ്ഞെടുപ്പ് കമ്മിഷന്‍

നിയമപ്രകാരം, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനില്‍ റജിസ്റ്റര്‍ ചെയ്യുന്നതിലൂടെയാണ് ജനിക്കുന്നത്. പിന്നെ എങ്ങനെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് വിവേചനം കാണിക്കാന്‍ കഴിയുക? തിരഞ്ഞെടുപ്പ് കമ്മിഷനെ സംബന്ധിച്ചിടത്തോളം എല്ലാവരും തുല്യരാണ്.

author-image
Biju
New Update
ce

ന്യൂഡല്‍ഹി: ബിഹാറില്‍ സമഗ്രവോട്ടര്‍ പട്ടിക പരിഷ്‌കാരം (എസ്‌ഐആര്‍) സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷന് ഒരുപോലെയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ''ഇന്ത്യന്‍ ഭരണഘടന അനുസരിച്ച്, 18 വയസ്സ് തികഞ്ഞ ഓരോ ഇന്ത്യന്‍ പൗരനും വോട്ടര്‍മാരാകുകയും വോട്ട് ചെയ്യുകയും വേണം. 

നിയമപ്രകാരം, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനില്‍ റജിസ്റ്റര്‍ ചെയ്യുന്നതിലൂടെയാണ് ജനിക്കുന്നത്. പിന്നെ എങ്ങനെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് വിവേചനം കാണിക്കാന്‍ കഴിയുക? തിരഞ്ഞെടുപ്പ് കമ്മിഷനെ സംബന്ധിച്ചിടത്തോളം എല്ലാവരും തുല്യരാണ്. ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരായാലും, തിരഞ്ഞെടുപ്പ് കമ്മിഷന്‍ അതിന്റെ ഭരണഘടനാപരമായ കടമയില്‍ നിന്ന് പിന്മാറില്ല.'' മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. 

വോട്ടര്‍ പട്ടികയിലെ എല്ലാ പോരായ്മകളും ഇല്ലാതാക്കാന്‍ വേണ്ടിയാണ് ബിഹാറില്‍ എസ്‌ഐആര്‍ നടപ്പാക്കിയത്. 1.6 ലക്ഷം ബൂത്ത് ലെവല്‍ ഏജന്റുമാര്‍ (ബിഎല്‍എ) ചേര്‍ന്നാണ് കരട് പട്ടിക തയാറാക്കിയത്.  ഈ കരട് പട്ടിക തയാറാക്കുമ്പോള്‍, എല്ലാ ബൂത്തിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ബൂത്ത് ലെവല്‍ ഏജന്റുമാര്‍ അത് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു. ആകെ 28,370 അവകാശവാദങ്ങളും എതിര്‍പ്പുകളും വോട്ടര്‍മാര്‍ സമര്‍പ്പിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാതിലുകള്‍ എല്ലാവര്‍ക്കും ഒരുപോലെ തുറന്നിരിക്കും. താഴെത്തട്ടില്‍, എല്ലാ വോട്ടര്‍മാരും, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, എല്ലാ ബൂത്ത് ലെവല്‍ ഓഫിസര്‍മാരും സുതാര്യമായ രീതിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ പ്രസിഡന്റുമാരുടെയും അവര്‍ നാമനിര്‍ദേശം ചെയ്ത ബിഎല്‍ഒമാരുടെയും സാക്ഷ്യപത്രങ്ങള്‍ സ്വന്തം പാര്‍ട്ടികളിലെ സംസ്ഥാന നേതാക്കളിലോ ദേശീയ നേതാക്കളിലോ എത്തുന്നില്ല. 

അല്ലെങ്കില്‍  യാഥാര്‍ഥ്യത്തെ അവഗണിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്നത് ആശങ്കാജനകമാണ്. ബിഹാറിലെ എസ്ഐആറിനെ പൂര്‍ണ വിജയമാക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. ബിഹാറിലെ ഏഴു കോടിയിലധികം വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനൊപ്പം നില്‍ക്കുമ്പോള്‍, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെക്കുറിച്ചോ വോട്ടര്‍മാരുടെ വിശ്വാസ്യതയെക്കുറിച്ചോ ഒരു ചോദ്യചിഹ്നവും ഉയര്‍ത്താന്‍ സാധിക്കില്ല'' മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണത്തെയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിമര്‍ശിച്ചു. ''കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നിരവധി വോട്ടര്‍മാരുടെ ചിത്രങ്ങള്‍ അവരുടെ അനുവാദമില്ലാതെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചതായി നമ്മള്‍ കണ്ടു. അവ ഉപയോഗിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചു. അമ്മമാര്‍, മരുമക്കള്‍, പെണ്‍മക്കള്‍ എന്നിവരുള്‍പ്പെടെ ഏതെങ്കിലും വോട്ടറുടെ സിസിടിവി വിഡിയോകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പങ്കുവയ്ക്കണമെന്നാണോ പറയുന്നത്? വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ മാത്രമേ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തിട്ടുള്ളൂ. 

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍, ഒരു കോടിയിലധികം ജീവനക്കാര്‍, 10 ലക്ഷത്തിലധികം ബൂത്ത് ലെവല്‍ ഏജന്റുമാര്‍, 20 ലക്ഷത്തിലധികം സ്ഥാനാര്‍ഥികളുടെ പോളിങ് ഏജന്റുമാര്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ഇത്രയധികം ആളുകളുടെ മുന്നില്‍ ഇത്രയും സുതാര്യമായ ഒരു പ്രക്രിയയില്‍, ഏതെങ്കിലും വോട്ടര്‍ക്ക് വോട്ട് മോഷ്ടിക്കാന്‍ കഴിയുമോ?'' തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചോദിച്ചു. 

''ചില വോട്ടര്‍മാര്‍ക്കെതിരെ ഇരട്ട വോട്ട് ആരോപണം ഉന്നയിച്ചു. തെളിവ് ചോദിച്ചപ്പോള്‍ മറുപടി ലഭിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മിഷനോ മറ്റു വോട്ടര്‍മാരോ ഇത്തരം വ്യാജ ആരോപണങ്ങളെ ഭയപ്പെടുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തോളില്‍ തോക്കു വച്ചിട്ട് ഇന്ത്യയിലെ വോട്ടര്‍മാരെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയം നടക്കുമ്പോള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവര്‍ക്കൊപ്പം പാറപോലെ ഉറച്ചുനില്‍ക്കും.  ദരിദ്രര്‍, ധനികര്‍, വയോധികര്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരുള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലെയും എല്ലാ മതങ്ങളിലെയും എല്ലാ വോട്ടര്‍മാരുമായും തിരഞ്ഞെടുപ്പ് കമ്മിഷന്‍ യാതൊരു വിവേചനവുമില്ലാതെ സംരക്ഷിക്കും. 

റിട്ടേണിങ് ഓഫിസര്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷവും, 45 ദിവസത്തിനുള്ളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സുപ്രീം കോടതിയില്‍ പോയി തിരഞ്ഞെടുപ്പിനെതിരെ ഹര്‍ജി ഫയല്‍ ചെയ്യാമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഈ 45 ദിവസത്തെ കാലയളവിനുശേഷം അത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല. അത്  കേരളത്തിലായാലും, കര്‍ണാടകയിലായാലും, ബിഹാറിലായാലും, തിരഞ്ഞെടുപ്പിനു ശേഷം ഇത്രയും നാളുകള്‍ക്കു ശേഷം ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം വോട്ടര്‍മാരും രാജ്യത്തെ ജനങ്ങളും മനസ്സിലാക്കും.''