കേദാർനാഥിൽ തീർഥാടകർ
ചാര്‍ ധാം ക്ഷേത്രങ്ങള്‍ക്ക് സമീപം മൊബൈല്‍ ഫോണുകള്‍ വിലക്കി. ഉത്തരാഖണ്ഡ് സര്‍ക്കാരാണ് വിലക്കേർപ്പെടുത്തിയത്. കേദാര്‍നാഥ്, യമുനോത്രി, ഗംഗോത്രി, ബദ്രീനാഥ് ക്ഷേത്രങ്ങളുടെ 200 മീറ്റര്‍ പരിധിയിലാണ് മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പങ്കെടുത്ത ചാര്‍ധാം യാത്രയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം.
ക്ഷേത്രങ്ങളില്‍ വിനോദസഞ്ചാരികള്‍ എത്തി വീഡിയോകളും റീലുകളും ചിത്രീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മൊബൈല്‍ ഉപയോഗം വിലക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. വിനോദസഞ്ചാരികള്‍ ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തില്‍ സെല്‍ഫികള്‍ എടുക്കുന്നതും വീഡിയോകള്‍ ചിത്രീകരിക്കുന്നതും ധാരാളം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ക്ഷേത്രങ്ങളുടെ പരിപാവനത കാത്തുസൂക്ഷിക്കുന്നതിനും വീഡിയോ ചിത്രീകരണം മൂലം തീര്‍ഥാടകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനുമാണ് നടപടിയെന്നാണ് വിശദീകരണം.
അതേസമയം, ചാര്‍ ധാം തീര്‍ഥാടന പാതകളിലേക്ക് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ മാത്രമേ പ്രവേശിപ്പിക്കുവെന്നും അധികൃതര്‍ വ്യക്തമാക്കി. ചാര്‍ധാം തീര്‍ഥാടനം ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍തന്നെ നിയന്ത്രണാതീതമായ ജനക്കൂട്ടമാണ് ക്ഷേത്ര പരിസരങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ചിലര്‍ ക്ഷേത്രങ്ങള്‍ക്ക് സമീപം വീഡിയോകള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയിരുന്നു. സ്വാഭാവികമായ തീര്‍ഥാടനത്തെ ഇത് ബാധിക്കാന്‍ തുടങ്ങിയതോടെയാണ് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.