/kalakaumudi/media/media_files/2024/12/19/9AbjmGg4HkxwKoc9HDxJ.jpg)
ഏകീകൃത സിവിൽ കോഡ് നടപ്പാകാൻ അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. ഡൽഹിയിൽ രാജ്യസഭ ഇന്റേൺഷിപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉത്തരാഖണ്ഡ് ഏകീകൃത സിവിൽ കോഡ് യാഥാർഥ്യമാക്കിയത് ശുഭ സൂചനയാണെന്ന് ധൻഖർ പറഞ്ഞു. ഇന്ത്യൻ ഭരണഘടന നിർമാതാക്കൾ മനസ്സിൽ കണ്ടതും ഭരണഘടനയിൽ നിർദ്ദേശിച്ചതുമായ കാര്യമാണ് ഇത്. ഭരണഘടനയുടെ 44-ാം അനുച്ഛേദം രാജ്യത്തെ മുഴുവൻ പ്രദേശത്തും ഏകീകൃത സിവിൽ കോഡ് ഉറപ്പാക്കണമെന്ന് നിർദ്ദേശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഉത്തരാഖണ്ഡ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ചു. രാജ്യവ്യാപകമായി സമാനമായ നിയമം അംഗീകരിക്കുന്നതിന് അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. അനധികൃത കുടിയേറ്റം ഇന്ത്യയുടെ അഖണ്ഡതക്ക് വലിയ വെല്ലുവിളിയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സർക്കാരിലെ എല്ലാവരും ഇത് ഗൗരവമായി പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവർ [അനധികൃത കുടിയേറ്റക്കാർ] നമ്മുടെ ജനാധിപത്യത്തിനും സാമൂഹിക ഐക്യത്തിനും രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കും ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.