സാങ്കേതിക തകരാര്‍: രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പര്‍ തീവണ്ടി തിരിച്ചയച്ചു

ബെമല്‍ നിര്‍മിച്ച വന്ദേഭാരതിന്റെ ആദ്യ സ്ലീപ്പര്‍ വണ്ടിയുടെ നിര്‍മാണത്തിലും സാങ്കേതികപ്പിഴവുണ്ടായിരുന്നു. തുടര്‍ന്ന് ആറ്ുമാസത്തിലേറെ സമയമെടുത്താണ് ഐസിഎഫില്‍ നിര്‍മാണത്തിലെ അപാകം പരിഹരിച്ചത്.

author-image
Biju
New Update
vande

ചെന്നൈ: നിര്‍മാണത്തിലെ അപാകത്തെത്തുടര്‍ന്ന് വന്ദേഭാരത് സ്ലീപ്പര്‍ തീവണ്ടി ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ (ബെമല്‍) ബെംഗളൂരുവിലെ ഫാക്ടറിയിലേക്ക് തിരിച്ചയച്ചു. ഈ വണ്ടിയുടെ ട്രയല്‍ റണ്‍ മധ്യപ്രദേശിലെ ഖജുരാഹോയില്‍നിന്ന് ഉത്തര്‍പ്രദേശിലെ മഹോബയിലേക്ക് നടത്തിയിരുന്നു.

സ്പീഡ് ട്രയല്‍ റണ്‍ രാജസ്ഥാനിലെ കോട്ട ഡിവിഷനിലെ റോഹല്‍ഖുര്‍ദ്-ഇന്ദ്രഗഢ് റൂട്ടിലും നടത്തിയിരുന്നു. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തിലാണ് സ്പീഡ് റണ്‍ നടത്തിയത്. റെയില്‍വേയുടെ ഉപസ്ഥാപനമായ റിസേര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേഡ് ഓര്‍ഗനൈസേഷന്റെയും (ആര്‍ഡിഎസ്ഒ) പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെയും (ഐസിഎഫ്) സാന്നിധ്യത്തിലുമാണ് ട്രയല്‍റണ്ണും സ്പീഡ് ട്രയല്‍ റണ്ണും നടത്തിയത്. ഇതിനിടയില്‍ കണ്ടെത്തിയ സാങ്കേതിക തകരാറുകളെത്തുടര്‍ന്നായിരുന്നു തീവണ്ടി തിരിച്ചയച്ചത്. ഇവ പരിഹരിച്ചശേഷം വീണ്ടും റെയില്‍വേയിലേക്ക് തിരിച്ചുനല്‍കും.

ബെമല്‍ നിര്‍മിച്ച വന്ദേഭാരതിന്റെ ആദ്യ സ്ലീപ്പര്‍ വണ്ടിയുടെ നിര്‍മാണത്തിലും സാങ്കേതികപ്പിഴവുണ്ടായിരുന്നു. തുടര്‍ന്ന് ആറ്ുമാസത്തിലേറെ സമയമെടുത്താണ് ഐസിഎഫില്‍ നിര്‍മാണത്തിലെ അപാകം പരിഹരിച്ചത്. ഒരുഘട്ടത്തില്‍ സുരക്ഷാപ്രശ്‌നങ്ങള്‍കൊണ്ട് ഗതാഗതത്തിന് യോഗ്യമല്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, റെയില്‍വേ അധികൃതര്‍ വാര്‍ത്തകള്‍ നിഷേധിക്കുകയും ചെയ്തു.

16 കോച്ചുകളുള്ള ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ഇപ്പോള്‍ ഡല്‍ഹിയിലാണുള്ളത്. രണ്ടാമത്തെ വണ്ടി ബെമലില്‍നിന്ന് തിരിച്ചെത്തിയശേഷമേ ഉദ്ഘാടനം സംബന്ധിച്ച തീരുമാനമെടുക്കുകയുള്ളു. ജനുവരിയില്‍ വന്ദേഭാരത് സ്ലീപ്പര്‍ തീവണ്ടിയുടെ ഉദ്ഘാടനം നടക്കുമെന്നാണ് റെയില്‍വേ നേരത്തേ അറിയിച്ചിരുന്നത്.