ന്യൂഡൽഹി: രാജ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഓഗസ്റ്റ് 15-ന് നടക്കുമെന്ന് റിപ്പോർട്ട്. ഡൽഹിയിൽനിന്ന് മുംബൈ വരെയായിരിക്കും പരീക്ഷണയോട്ടം. ബെംഗളൂരുവിലെ ബി.ഇ.എം.എലിൽ നിർമ്മിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഓടുന്ന വന്ദേഭാരത് ട്രെയിനുകളിൽ സ്ലീപ്പർകോച്ചുകളില്ല. അതിനാൽ ശരാശരി എട്ടുമണിക്കൂർവരെയുള്ള ഓട്ടത്തിനാണ് ഇതുപയോഗിക്കുന്നത്. പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളെ സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ തന്നെ പ്രഖ്യാപനം നടത്തിയിരുന്നു.
11 എ.സി ത്രീ ടയർ, നാല് എ.സി. ടു ടയർ, ഒരു എ.സി. ഫസ്റ്റ് ക്ലാസ് എന്നിവയടക്കം 16 കോച്ചുകളാവും വന്ദേഭാരത് സ്ലീപ്പറിൽ ഉണ്ടാവുക. ഇതിലെല്ലാമായി 823 യാത്രക്കാർക്ക് സഞ്ചരിക്കാം. രണ്ട് എസ്.എൽ.ആർ കോച്ചുകളും ഉണ്ടായിരിക്കുമെന്ന് റെയിൽവേ അധികൃതരെ ഉദ്ധരിച്ച് ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു.
ആദ്യഘട്ടത്തിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽവരെ പരീക്ഷണയോട്ടം നടത്തുമെങ്കിലും ഇതിന് ശേഷം മണിക്കൂറില്‍
160 മുതൽ 220 കിലോമീറ്റർ വരേയായിരിക്കും വേഗം. പരീക്ഷണയോട്ടം കഴിഞ്ഞാൽ താമസമില്ലാതെ സർവീസ് തുടങ്ങുമെന്നാണ് റിപ്പോർട്ട്.