എടുത്ത വായ്പയുടെ രണ്ടര ഇരട്ടി ബാങ്കുകള്‍ തിരിച്ചുപിടിച്ചെന്ന് വിജയ് മല്യ

17 ബാങ്കുകളില്‍ നിന്ന് 6,203 കോടി രൂപയാണ് വായ്പയെടുത്തതെന്ന് മല്യ വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ തന്റെ സ്വത്തുക്കളില്‍ നിന്ന് ബാങ്കുകള്‍ 14,131.6 കോടി രൂപ തിരിച്ചുപിടിച്ചു. ഇത് എടുത്ത വായ്പയുടെ രണ്ടര ഇരട്ടിയാണ്. സ്വത്തുക്കള്‍ കണ്ടുകെട്ടിയത് കൂടാതെ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍, വായ്പാ ഫണ്ട് വകമാറ്റല്‍ എന്നീ കുറ്റങ്ങളും തനിക്കെതിരെ ചുമത്തിയിരിക്കുകയാണ്.

author-image
Biju
New Update
jjn

ലണ്ടന്‍ : ഇന്ത്യയില്‍ നിന്നും ഒളിച്ചോടിയതല്ല എന്ന് വിജയ് മല്യ. യുകെയില്‍ താമസിക്കുന്ന വിജയ് മല്യ രാജ് ഷമാനി പോഡ്കാസ്റ്റില്‍ പങ്കെടുത്തുകൊണ്ടാണ് 9 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പേരിലുള്ള കേസുകളെക്കുറിച്ച് സംസാരിച്ചത്. താന്‍ എപ്പോഴും ഒത്തുതീര്‍പ്പായിരുന്നു ആഗ്രഹിച്ചിരുന്നത്. ഇന്ത്യയില്‍ നിന്നും ഒളിച്ചോടി യുകെയില്‍ എത്തിയതല്ല. പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനാല്‍ ഇവിടെ കുടുങ്ങി പോവുകയായിരുന്നു എന്നും വിജയ് മല്യ ഈ അഭിമുഖത്തില്‍ പറഞ്ഞു.

17 ബാങ്കുകളില്‍ നിന്ന് 6,203 കോടി രൂപയാണ് വായ്പയെടുത്തതെന്ന് മല്യ വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ തന്റെ സ്വത്തുക്കളില്‍ നിന്ന് ബാങ്കുകള്‍ 14,131.6 കോടി രൂപ തിരിച്ചുപിടിച്ചു. ഇത് എടുത്ത വായ്പയുടെ രണ്ടര ഇരട്ടിയാണ്. സ്വത്തുക്കള്‍ കണ്ടുകെട്ടിയത് കൂടാതെ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍, വായ്പാ ഫണ്ട് വകമാറ്റല്‍ എന്നീ കുറ്റങ്ങളും തനിക്കെതിരെ ചുമത്തിയിരിക്കുകയാണ്. 2012 നും 2015 നും ഇടയില്‍ നാല് തവണ താന്‍ ഒത്തുതീര്‍പ്പ് ഓഫറുകള്‍ നല്‍കിയെങ്കിലും നിരസിക്കപ്പെടുകയായിരുന്നു എന്നും വിജയ് മല്യ പോഡ്കാസ്റ്റില്‍ പറഞ്ഞു.

''കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ തകര്‍ച്ചയ്ക്ക് ശേഷമാണ് എല്ലാ പ്രശ്‌നങ്ങളും ആരംഭിച്ചത്. 2009-12 കാലയളവില്‍ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയെ കണ്ട് എയര്‍ലൈനിന്റെ പ്രവര്‍ത്തനം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവിലുള്ളത് പോലെ തുടരാനാണ് പ്രണബ് മുഖര്‍ജി പറഞ്ഞത്. അതായിരുന്നു എല്ലാ പ്രശ്‌നങ്ങള്‍ക്കും തുടക്കമിട്ടത്. സ്ഥിതിഗതികള്‍ മോശമായപ്പോള്‍ ഹൈദരാബാദിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിശീലന അക്കാദമിയില്‍ വെച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയര്‍മാനെ കണ്ട് ഒരു ഒത്തുതീര്‍പ്പ് ഓഫര്‍ നല്‍കിയെങ്കിലും അത് സ്വീകരിച്ചില്ല. 

2016 മാര്‍ച്ച് 2 ന്  ജനീവയില്‍ നടക്കുന്ന എഫ്ഐഎ മീറ്റിംഗില്‍ പങ്കെടുക്കാന്‍ ആണ് ഞാന്‍ ലണ്ടനിലേക്ക് വന്നത്. എന്റെ അഭിഭാഷകനായ അരുണ്‍ ജെറ്റ്‌ലിയോട് വിവരം പങ്കുവെച്ചിരുന്നു. അതൊരിക്കലും ഒരു ഒളിച്ചോട്ടം ആയിരുന്നില്ല. പക്ഷേ ഗവണ്‍മെന്റ് എന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി. അതോടെ ഞാന്‍ ഇവിടെ കുടുങ്ങി പോവുകയായിരുന്നു. എന്റേത് ഒരിക്കലും ഒരു രക്ഷപ്പെടല്‍ പദ്ധതി ആയിരുന്നില്ല. എന്നെ കള്ളന്‍ എന്ന് വിളിക്കുന്നത് തെറ്റാണ് ' എന്നും വിജയ് മല്യ അഭിമുഖത്തില്‍ പറഞ്ഞു.

vijay mallya