വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതിയില്‍

പ്രതിപ്പട്ടികയിലുള്ള ടിവികെ ഭാരവാഹികളായ ബുസി ആനന്ദ്, നിര്‍മല്‍ കുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും മധുര ബഞ്ചും ഇന്ന് പരിഗണിക്കുന്നുണ്ട്. സിബിഐ അന്വേഷണാവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ അതിശക്തമായി എതിര്‍ക്കും

author-image
Biju
New Update
vijay 2

ചെന്നൈ: കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ്ക്കും സ്റ്റാലിന്‍ സര്‍ക്കാരിനും ഇന്ന് നിര്‍ണായകം. വിജയ്‌ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയും, അന്വേഷണം സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ട് ടിവികെ നല്‍കിയ ഹര്‍ജിയും ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും.

പ്രതിപ്പട്ടികയിലുള്ള ടിവികെ ഭാരവാഹികളായ ബുസി ആനന്ദ്, നിര്‍മല്‍ കുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും മധുര ബഞ്ചും ഇന്ന് പരിഗണിക്കുന്നുണ്ട്. സിബിഐ അന്വേഷണാവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ അതിശക്തമായി എതിര്‍ക്കും. 

അതേസമയം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലുള്ള സിപിഎം സംഘം ഇന്ന് കരൂരിലെത്തും. ദുരന്തഭൂമി സന്ദശിക്കുന്ന സംഘം ഉച്ചയ്ക്ക് വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള എംപിമാരായ കെ രാധാകൃഷ്ണും വി ശിവദാസനും സംഘത്തിലുണ്ടാകും.

അതേസമയം, കരൂര്‍ ദുരന്തത്തില്‍ വിജയ്‌ക്കെതിരെ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരമെന്ന വിവരമാണ് ഇന്നലെ പുറത്ത് വന്നത്. സ്റ്റാലിന്‍ മയപ്പെടുത്തിയതോടെ, വിജയ് ആദ്യം തയ്യാറാക്കിയ വീഡിയോ പുറത്തുവിട്ടില്ലെന്ന വിവരവും പുറത്തുവന്നു. 

കരൂര്‍ അപകടം അട്ടിമറിയെന്ന് ഉറച്ചുവിശ്വസിക്കുന്ന വിജയും ടിവികെ നേതാക്കളും ഡിഎംകെയെ കടന്നാക്രമിക്കുന്ന വീഡിയോയാണ് ആദ്യം തയ്യാറാക്കിയത്. എന്നാല്‍ സര്‍ക്കാരിന്റെ മൃദുസമീപനവും ആരെയും പഴിക്കാതെ സ്റ്റാലിന്‍ പുറത്തിറക്കിയ വീഡിയോയും ടിവികെയെ ആശയക്കുഴപ്പത്തിലാക്കി. തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങള്‍ നീക്കിയും സെന്തില്‍ ബാലാജിയുടെ പേരെടുത്ത് പറയുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയും പുതിയ വീഡിയോ ചിത്രീകരിച്ചുവെന്നാണ് വിവരം.

അതിനിടെ, വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. വിജയ്യെ കേസില്‍ പ്രതിയാക്കാത്തത് ജീവന്‍ നഷ്ടമായ 41 പേരോടുള്ള അനീതിയാകുമെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ സ്വദേശിയായ പി.എച്ച്.ദിനേശ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 12 മണിക്ക് വരുമെന്ന് തെറ്റിദ്ധരിപ്പിച്ച വിജയ് ആണ് ദുരന്തത്തിന് കാരണമെന്നും ടിവികെ പ്രസിഡന്റിനെ ഒഴിവാക്കിയത് രാഷ്ട്രീയപ്രേരിതമായ കാരണങ്ങളാലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ജസ്റ്റിസ് സെന്തില്‍ കുമാറിന്റെ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കും. 

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ടിവികെ ഹര്‍ജിയും ബുസി ആനന്ദും നിര്‍മല്‍കുമാറും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതിയുടെ മുന്നിലെത്തുന്നതിനാല്‍ വിജയ്ക്കും ഡിഎംകെയ്ക്കും ഇന്ന് നിര്‍ണായകമാണ്.

actorvijay