മുംബൈയിലും വനിതാ ഡോക്ടർക്കുനേരെ അതിക്രമം. മദ്യലഹരിയിലായിരുന്ന രോഗിയും ബന്ധുക്കളും ചേർന്ന് വനിതാ ഡോക്ടറെ മർദ്ദിച്ചതായി മറ്റ് ഡോക്ടർമാർ പറഞ്ഞു. മുംബൈയിലെ സിയോൺ ആശുപത്രിയിൽ ഇന്ന് പുലർച്ചെയോടെയാണ് സംഭവമുണ്ടായത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടയിലാണ് മറ്റൊരു വനിതാ ഡോക്ടർക്കെതിരെയുള്ള അതിക്രമം കൂടി റിപ്പോർട്ട് ചെയ്തത്. പുലർച്ചെ 3.30-ഓടെ ഡ്യൂട്ടിയിലായിരിക്കെയാണ് ആക്രമണം ഉണ്ടായത്. രോഗിക്കൊപ്പം മദ്യപിച്ചെത്തിയ ആറംഗ സംഘമാണ് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാനും ശ്രമിച്ചത്. ശേഷം സംഘം ആശുപത്രിയിൽ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
അതേസമയം സംഭവം സുരക്ഷാ വീഴ്ചയെയാണ് എടുത്തുകാണിക്കുന്നതെന്ന് സിയോൺ ഹോസ്പിറ്റലിലെ റസിഡൻ്റ് ഡോക്ടർമാരുടെ സംഘടന ആരോപിച്ചു. അതിനിടെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം കനക്കുകയാണ്. സംഭവം നടന്ന ആർജി കാർ ആശുപത്രി പരിസരത്ത് പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് ധർണയോ സമരമോ നടത്തരുതെന്ന് പൊലീസ് അറിയിപ്പ് നൽകി.