പ്രതിപക്ഷ ഭേദഗതികള്‍ തള്ളിയെന്ന് ചെയര്‍മാന്‍

വഖഫ് ട്രൈബ്യൂണലുകളുടെ ഘടന മാറ്റിയാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്. അംഗങ്ങളില്‍ ഒരാള്‍ ഇസ്ലാമിക നിയമങ്ങളില്‍ പണ്ഡിതനായിരിക്കണമെന്ന നിലവിലെ വ്യവസ്ഥ റദ്ദാകും. ട്രൈബ്യൂണലുകളുടെ വിധിയ്‌ക്കെതിരെ 90 ദിവസത്തിനകം കോടതികളില്‍ അപ്പീല്‍ നല്‍കാനും ഭേഗഗതി നിയമത്തില്‍ വ്യവസ്ഥയുണ്ട്.

author-image
Biju
New Update
zbdvkjz

Rep. Img.

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിക്ക്  സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം. പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതികളില്‍ വോട്ടെടുപ്പ് നടന്നെങ്കിലും ഭൂരിപക്ഷമില്ലാതെ തള്ളിയെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി സമിതി യോഗത്തില്‍ വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് 16 എം പിമാര്‍ നിലപാടെടുത്തു. 
ഭേദഗതിയെ എതിര്‍ത്ത് പത്ത് എംപിമാരും വോട്ട് ചെയ്തു. ഭരണപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തി ബില്ലില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ചെയര്‍മാന്‍  ജഗദാംബിക പാല്‍ വ്യക്തമാക്കി. പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ പരിഗണിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

വഖഫ് 

ഇസ്ലാമിക നിയമപ്രകാരം മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങള്‍ക്കായി ദൈവത്തിന്റെ പേരില്‍ സമര്‍പ്പിച്ചിരിക്കുന്ന വസ്തുവിനെയാണ് വഖഫ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു വരുമാനവും പ്രതീക്ഷിക്കാതെ, ദൈവത്തിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ചാണ് ഒരു വസ്തു വഖഫ് ചെയ്യുന്നത്. തടഞ്ഞു വയ്ക്കുക, വിലക്കുക അല്ലെങ്കില്‍ നിര്‍ത്തുക എന്നര്‍ത്ഥം വരുന്ന അറബി പദത്തില്‍ നിന്നാണ് വഖഫ് എന്ന വാക്കിന്റെ ഉല്‍ഭവം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ശ്മശാനങ്ങള്‍, പള്ളികള്‍, ഷെല്‍ട്ടര്‍ ഹോമുകള്‍ എന്നിവയുടെ നടത്തിപ്പിനുവേണ്ടിയാണ് സാധാരണ ഭൂമി വഖഫ് ചെയ്യാറുളളത്. ഗുണഭോക്താക്കള്‍ മാറിയാലും ഒരു വസ്തു വഖഫ് ആയി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പിന്നീട് അത് തിരിച്ചെടുക്കാന്‍ സാധിക്കില്ല. ദൈവത്തിന് സമര്‍പ്പിക്കപ്പെട്ടത് എന്നും ദൈവത്തിന്റെ ഉടമസ്ഥാവകാശത്തിലായിരിക്കും എന്ന് ചുരുക്കം. വഖഫ് വസ്തു പരിപാലിക്കുന്നത് ഒരു മുത്തവല്ലിയാണ്. എന്നാല്‍ മേല്‍നോട്ടക്കാരന്‍ എന്നതിനപ്പുറം മുത്തവല്ലിക്ക് വഖഫില്‍ അവകാശവും ഉണ്ടായിരിക്കില്ല.

വഖഫ് സ്വത്തുക്കളുടെ പരിപാലനം

1954ല്‍ കേന്ദ്രസര്‍ക്കാര്‍ വഖഫുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിയമം കൊണ്ടുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേല്‍നോട്ടം വഹിക്കാന്‍ സംസ്ഥാന തലത്തില്‍ വഖഫ് ബോര്‍ഡുകളും കേന്ദ്ര തലത്തില്‍ വഖഫ് കൗണ്‍സിലും സ്ഥാപിച്ചു. ഈ നിയമം റദ്ദാക്കി 1995-ല്‍ വഖഫ് ബോര്‍ഡുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന പുതിയ വഖഫ് നിയമം നടപ്പാക്കി. 2013-ല്‍ മറ്റൊരു ഭേദഗതി കൂടി വന്നു. ഈ ഭേദഗതി നിയമപ്രകാരമാണ് ഇപ്പോള്‍ വഖഫിന്റെ പ്രവര്‍ത്തനം.

വഖഫ് ബോര്‍ഡ്

ഓരോ സംസ്ഥാനത്തിനും ഓരോ വഖഫ് ബോര്‍ഡ് ഉണ്ട്. വഖഫ് സ്വത്തുക്കളുടെ രജിസ്ട്രഷന്‍, രേഖകള്‍ സൂക്ഷിക്കല്‍, ഉപയോഗം നിരീക്ഷിക്കല്‍, ജീവകാരുണ്യമാണ് വിനിയോഗത്തിന്റെ അടിസ്ഥാനം എന്ന് ഉറപ്പാക്കല്‍ തുടങ്ങിയവയാണ് വഖഫ് ബോര്‍ഡുകളുടെ ഉത്തരവാദിത്തം. വ്യക്തിഗത വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന മുത്തവല്ലികളെ നിയമിക്കുന്നതും വഖഫ് ബോര്‍ഡ് ആണ്.

വഖഫ് കൗണ്‍സില്‍ 

വഖഫ് ബോര്‍ഡുകളുടെ മേല്‍നോട്ടവും ഏകോപനവും നിര്‍വഹിക്കുന്ന കേന്ദ്ര സംവിധാനമാണ് വഖഫ് കൗണ്‍സില്‍. വഖഫ് സ്വത്തുക്കള്‍ ഇസ്ലാമിക തത്വങ്ങള്‍ക്കനുസൃതമായും സാമൂഹ്യ ക്ഷേമത്തിനും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍, വഖഫ് ബോര്‍ഡുകളുടെ ഏകോപനം, നയരൂപീകരണം, തര്‍ക്കപരിഹാരം തുടങ്ങിയവയാണ് വഖഫ് കൗണ്‍സിലിന്റെ ചുമതല.

വഖഫ് ട്രൈബ്യൂണല്‍

കോടതികളുടെ ജോലി ഭാരം കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ള ബദല്‍ തര്‍ക്കപരിഹാര സംവിധാനം ആണ് വഖഫ് ട്രൈബ്യൂണലുകള്‍. ഓരോ സംസ്ഥാനത്തും ഓരോ ട്രൈബ്യൂണല്‍ ഉണ്ടാകും. വഖഫ് ബോര്‍ഡ് ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തനം. സിവില്‍ കോടതിക്കുള്ള അധികാരങ്ങള്‍ ട്രൈബ്യൂണലിനുമുണ്ട്. ട്രൈബ്യൂണലിന്റെ തീരുമാനങ്ങള്‍ അന്തിമവും കക്ഷികള്‍ക്ക് ബാധകവുമാണ്.

ട്രൈബ്യൂണല്‍ രൂപീകരിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. മൂന്ന് അംഗങ്ങളുണ്ടാകും. ചെയര്‍പഴ്‌സണ്‍ ജുഡീഷ്യല്‍ ഓഫിസര്‍ ആയിരിക്കും. ക്ലാസ് വണ്ണില്‍ കുറയാത്ത റാങ്കുള്ള ജില്ലാ, സെഷന്‍സ്, സിവില്‍ ജഡ്ജ്, സംസ്ഥാന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍, മുസ്ലീം നിയമത്തിലും നിയമശാസ്ത്രത്തിലും അറിവുള്ള ഒരു വ്യക്തി എന്നിവരാണ് ട്രൈബ്യൂണലില്‍ ഉണ്ടാകുക.

വഖഫ് ഭേദഗതി ബില്‍ 2024

1995ലെ വഖഫ് നിയമത്തിലെ 44 വകുപ്പുകളില്‍ മാറ്റം വരുത്തുന്നതാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി. ഇത് വഖഫ് ബോര്‍ഡുകളുടെ അധികാരപരിധിയും സ്വത്ത് വിനിയോഗവും നിയന്ത്രിക്കുന്നു.

പുതിയ ഭേദഗതി നിയമവും എതിര്‍പ്പും

ഇപ്പോഴത്തെ നിയമപ്രകാരം ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വാക്കാല്‍ വഖഫ് ആക്കാം. എന്നാല്‍ പുതിയ ഭേഗഗതി അനുസരിച്ച് കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഭൂമി വഖഫ് ചെയ്യാന്‍ കഴിയൂ. ഭാവിയില്‍ തര്‍ക്കങ്ങളുണ്ടായാല്‍ മതിയായ തെളിവുണ്ടാവില്ല എന്നാണ് ഈ വ്യവസ്ഥയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ന്യായീകരണം.

കാലാകാലങ്ങളായി മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂമിയെ വഖഫ് ഭൂമിയായി പ്രഖ്യാപിക്കാന്‍ ഇപ്പോള്‍ കഴിയും. എന്നാല്‍ ഭേദഗതി നടപ്പായാല്‍ 'ഉപയോഗത്തിലൂടെ വഖഫ്' എന്ന ആശയം റദ്ദാക്കപ്പെടും. 

വഖഫ് ഭൂമി സര്‍വേ നടത്താന്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സര്‍വ്വേ കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണര്‍മാരെയും നിയമിക്കാം. എന്നാല്‍ ഭേദഗതി പ്രകാരം അതത് ജില്ലാ കലക്ടര്‍മാരാണ് സര്‍വ്വേ നടത്തേണ്ടത്. ഏതെങ്കിലും വഖഫ് സ്വത്ത്  സര്‍ക്കാര്‍ വകയാണോ എന്ന് സംശയം ഉണ്ടായാല്‍ അന്വേഷിച്ച് തീരുമാനമെടുക്കേണ്ടതും കലക്ടറാണ്. അതായത് തര്‍ക്കങ്ങളില്‍ വഖഫ് ട്രൈബ്യൂണലിന് പകരം കലക്ടര്‍ തീരുമാനമെടുക്കും. കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുംവരെ 'തര്‍ക്കമുള്ള സ്വത്തുക്കള്‍ വഖഫ് ആയി കണക്കാക്കില്ല' എന്നും പുതിയ വ്യവസ്ഥയില്‍ പറയുന്നു. അതായത് സര്‍ക്കാര്‍ അന്തിമതീരുമാനം എടുക്കുംവരെ തര്‍ക്കവസ്തുവില്‍ വഖഫിന് നിയന്ത്രണമുണ്ടാകില്ല.

വഖഫ് ട്രൈബ്യൂണലുകളുടെ ഘടന മാറ്റിയാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്. അംഗങ്ങളില്‍ ഒരാള്‍ ഇസ്ലാമിക നിയമങ്ങളില്‍ പണ്ഡിതനായിരിക്കണമെന്ന നിലവിലെ വ്യവസ്ഥ റദ്ദാകും. ട്രൈബ്യൂണലുകളുടെ വിധിയ്‌ക്കെതിരെ 90 ദിവസത്തിനകം കോടതികളില്‍ അപ്പീല്‍ നല്‍കാനും ഭേഗഗതി നിയമത്തില്‍ വ്യവസ്ഥയുണ്ട്.

വഖഫ് ബോര്‍ഡുകളുടെയും വഖഫ് കൗണ്‍സിലുകളുടെയും അടിസ്ഥാനരൂപം തന്നെ പൊളിച്ചെലുതുന്നതാണ് പുതിയ ഭേദഗതി. ഇപ്പോള്‍ ബോര്‍ഡിലെയും കൗണ്‍സിലിലെയും എല്ലാ അംഗങ്ങളും മുസ്‌ലിംകളാണ്. ഭേദഗതി പ്രകാരം മുസ്‌ലിംകളല്ലാത്ത രണ്ടംഗങ്ങളെങ്കിലും വേണം.

ഏതെങ്കിലും സ്വത്ത് വഖഫാണോ എന്ന് ബോര്‍ഡിന് തോന്നിയാല്‍ അതേക്കുറിച്ച് അന്വേഷിക്കാനും തീരുമാനമെടുക്കാനും ഇപ്പോള്‍ വഖഫ് ബോര്‍ഡുകള്‍ക്ക് കഴിയും. പരാതികള്‍ ഉണ്ടായാല്‍ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കുകയും ചെയ്യാം. പുതിയ ഭേദഗതി വന്നാല്‍ ഈ അധികാരം ഇല്ലാതാകും.

വഖഫ് നിയമത്തില്‍ മാറ്റം വരുന്നത് ഇതാദ്യമല്ല. കാലോചിതമായ പരിഷ്‌കാരങ്ങള്‍ ആവശ്യവുമാണ്. എന്നാല്‍ മാറ്റങ്ങളുടെ ഉദ്ദേശ്യങ്ങളും നടപ്പാക്കുന്ന രീതിയും ചോദ്യംചെയ്യപ്പെടുമ്പോള്‍ അക്കാര്യങ്ങളില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അത് ഭരണഘടന അനുശാസിക്കുന്ന ചുമതല കൂടിയാണ്.