വഖഫ് ബില്‍ ഭരണഘടനാ വിരുദ്ധം; ടിവികെ അധ്യക്ഷന്‍ വിജയ് സുപ്രീം കോടതിയില്‍

വഖഫ് ബില്ലിനെതിരെ സംസ്ഥാന വ്യാപകയായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും പാര്‍ട്ടി നേതൃയോഗത്തില്‍ പ്രമേയം പാസാക്കുകയും ചെയ്തതിനു ശേഷം ആണ് വിജയ് കോടതിയെ സമീപിക്കുന്നത്

author-image
Biju
New Update
vijay

ചെന്നൈ: വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ടിവികെ അധ്യക്ഷന്‍ വിജയ്. ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ചു വിജയ് ഹര്‍ജി നല്‍കി. തമിഴ്‌നാട് സര്‍ക്കാരും ഡിഎംകയും നേരത്തെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വഖഫ് ബില്ലിനെതിരെ സംസ്ഥാന വ്യാപകയായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും പാര്‍ട്ടി നേതൃയോഗത്തില്‍ പ്രമേയം പാസാക്കുകയും ചെയ്തതിനു ശേഷം ആണ് വിജയ് കോടതിയെ സമീപിക്കുന്നത്. 

അതേസമയം, വഖഫ് നിയമഭേദഗതിയെ തുടര്‍ന്ന് ബംഗാളില്‍ പ്രതിഷേധത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ അക്രമവുമായി ബന്ധപ്പെട്ട് 12 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ആകെ എണ്ണം 150 ആയി. അഞ്ച് കമ്പനി ബിഎസ്എഫിനെ വിന്യസിച്ചതോടെ പുതിയ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുര്‍ഷിദാബാദിലെ സ്ഥിതി രൂക്ഷമായി തുടരുകയാണ്. പ്രദേശത്തേക്ക് കൂടുതല്‍ അര്‍ദ്ധ സൈനികരെ അയക്കാന്‍ കേന്ദ്രം നടപടി തുടങ്ങി. 

മുര്‍ഷിദാബാദിലേക്ക് കൂടുതല്‍ സേനയെ അയക്കാന്‍ തയ്യാറെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി തുടര്‍ സാഹചര്യം നേരിട്ട് വിലയിരുത്തും. നിലവില്‍ അഞ്ചു കമ്പനി ബിഎസ്എഫ് സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രിക്കാന്‍ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇടപെടല്‍.

സംഘര്‍ഷത്തില്‍ ഇതുവരെ മൂന്നുപേര്‍ മരിച്ചു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മറ്റിടങ്ങളിലേക്ക് സംഘര്‍ഷം പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനിടെ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ത്രിപുരയിലും സംഘര്‍ഷമുണ്ടായി. ഉനകോട്ടി ജില്ലയില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു. 

 

actor vijay