മോദിയുടെ വിശ്വസ്തന്‍, അമിത്ഷായ്ക്ക് പ്രിയപ്പെട്ടവന്‍ ഗ്യാനേഷ് കുമാര്‍ കളത്തിലിറങ്ങുമ്പോള്‍

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെന്നാല്‍ ഇന്ത്യയെന്ന ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക സ്ഥാനമാണുള്ളത്. അതുപോലെതന്നെ തന്റെ കര്‍മ്മ മണ്ഡലവും അങ്ങേയറ്റം വെല്ലുവലികള്‍ നിറഞ്ഞതാണ്

author-image
Rajesh T L
New Update
KK

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെന്നാല്‍ ഇന്ത്യയെന്ന ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക സ്ഥാനമാണുള്ളത്. അതുപോലെതന്നെ തന്റെ കര്‍മ്മ മണ്ഡലവും അങ്ങേയറ്റം വെല്ലുവലികള്‍ നിറഞ്ഞതാണ്.പലപ്പോഴും ഈ സ്ഥാനത്തക്ക് എത്തുന്നവര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്നതിനെക്കാളുപരി ഭരണവര്‍ഗത്തിന്റെ വിശ്വസ്തന്‍ കൂടിയായിരിക്കും.

ഇക്കുറി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പും മറികടന്നാണ് രായ്ക്കരാമാനം ഗ്യാനേഷ് കുമാര്‍ ഐഎഎസ് എന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനെ മുഖ്യതികരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനക്കയറ്റം നല്‍കിയത്.എന്നാല്‍ ആള് അത്രചില്ലറക്കാരനുമല്ല.രാജ്യത്തിന്റെ സുപ്രധാന തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ പങ്കാളിയായിരുന്നു ഗ്യാനേഷ് കുമാര്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ ഉള്‍പ്പെടെ നിരവധി സുപ്രധാന വിഷയങ്ങളില്‍ നിര്‍ണായ പങ്കുവഹിച്ചയാളാണ് അദ്ദേഹം.

രാജീവ് കുമാറിന് പകരക്കാരനായാണ് ഗ്യാനേഷ് കുമാറിനെ തിരഞ്ഞെടുത്തത്.പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി യോഗം ചേര്‍ന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കുമാറിന്റെ നിയമനം പ്രഖ്യാപിച്ചത്.അതേസമയം,പുതിയ നിയമന പ്രക്രിയയെ ചോദ്യം ചെയ്യുന്ന ഹർജികളില്‍ സുപ്രിംകോടതി തീര്‍പ്പുകല്‍പ്പിക്കുന്നതുവരെ നിയമനം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഐഎഎസില്‍നിന്ന് വിരമിച്ച് രണ്ട് മാസത്തിനകം 2024 മാര്‍ച്ച് 14നാണ് ഗ്യാനേഷ് കുമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനാകുന്നത്.അദ്ദേഹം ചുമതലയേറ്റ തൊട്ടടുത്ത ദിവസം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലാവധി 2029 ജനുവരി 26 വരെയാകും. ഇതിനിടയിലുള്ള 20 നിയമസഭാ തിരഞ്ഞെടുപ്പുകള്‍, 2027ല്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്, 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് എന്നിവ ഈ കമ്മീഷന്റെ നേതൃത്വത്തില്‍ നടക്കും.

1988 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനായ കുമാര്‍ 2024 ജനുവരിയില്‍ വിരമിക്കുമ്പോള്‍ സഹകരണ മന്ത്രാലയത്തിന്റെ സെക്രട്ടറിയായിരുന്നു.ആഭ്യന്തര മന്ത്രാലയത്തില്‍ പാര്‍ലമെന്ററി കാര്യ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി,പ്രതിരോധ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.കേരളത്തില്‍ പൊതുമരാമത്ത് വകുപ്പ്, ധനകാര്യം എന്നിവയുള്‍പ്പെടെ നിരവധി വകുപ്പുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 2012 മുതല്‍ 2016 വരെ ഡല്‍ഹിയിലെ കേരള ഹൗസില്‍ റസിഡന്റ് കമ്മീഷണറായിരുന്നു.2018 മുതല്‍ 2021 വരെ ആഭ്യന്തര മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്ന കുമാര്‍,2019ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതില്‍ നിര്‍ണായക പങ്ക് വഹിച്ചു.രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് സ്ഥാപിക്കുന്നതിലും അദ്ദേഹം പങ്കാളിയായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ കുമാര്‍ കാണ്‍പൂര്‍ ഐഐടിയില്‍നിന്ന് സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെക് ബിരുദവും നേടിയിട്ടുണ്ട്.

Gyanesh Kumar