തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കല്‍; വിഭജനത്തിന് ശ്രമിച്ചാല്‍ തല്ലിയോടിക്കും: സ്റ്റാലിന്‍

എല്ലാ വര്‍ഷത്തെയും പോലെയാണ് ദീപം ഇത്തവണയും തെളിയിച്ചതെന്നും സ്റ്റാലിന്‍ പറഞ്ഞു. മധുരയിലെ പൊതുയോഗത്തിലാണ് സ്റ്റാലിന്റെ പ്രതികരണം

author-image
Biju
New Update
thiru

ചെന്നൈ: തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും രാഷ്ട്രീയലാഭത്തിനായി ജനങ്ങളെ വിഭജിക്കുന്നത് ആത്മീയം അല്ലെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു. വികസനം എങ്കില്‍ മധുരക്കാര്‍ സ്വാഗതം ചെയ്യും. 

വിഭജനത്തിന് ശ്രമിച്ചാല്‍ തല്ലിയോടിക്കും. എല്ലാ വര്‍ഷത്തെയും പോലെയാണ് ദീപം ഇത്തവണയും തെളിയിച്ചതെന്നും സ്റ്റാലിന്‍ പറഞ്ഞു. മധുരയിലെ പൊതുയോഗത്തിലാണ് സ്റ്റാലിന്റെ പ്രതികരണം. വിഷയത്തില്‍ സ്റ്റാലിന്റെ ആദ്യ പരസ്യ പ്രതികരണമാണിത്.

നാലര വര്‍ഷത്തില്‍ മൂവായിരത്തില്‍ അധികം ക്ഷേത്രങ്ങള്‍ ഡിഎംകെ സര്‍ക്കാര്‍ നവീകരിച്ചു. അങ്ങനെയുള്ള സര്‍ക്കാരിനെ കുറിച്ച് നുണ പ്രചരിപ്പിച്ചാല്‍ യഥാര്‍ത്ഥ ഭക്തര്‍ അംഗീകരിക്കില്ല. പെരിയാര്‍ തെളിച്ച സമത്വത്തിന്റെ ദീപം തമിഴ്‌നാട്ടില്‍ എന്നും ജ്വലിക്കും. സമാധാനം തെരഞ്ഞെടുത്ത മധുരയിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം, മധുര തിരുപ്പരങ്കുണ്‍ട്രം മലയിലെ ദീപം തെളിക്കല്‍ ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി ഡിസംബര്‍ 12ലേക്ക് മാറ്റി. ദര്‍ഗയ്ക്ക് സമീപം ദീപം തെളിക്കാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറും ജില്ലാ കളക്ടറും നല്‍കിയ അപ്പീലില്‍ വിശദവാദം 12ന് നടക്കും എന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

അതിനിടെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിരസിച്ചു. ജില്ലാ കളക്ടര്‍ക്കു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വിയാണ് കോടതിയില്‍ ഹാജരായത്. കേസ് പരിഗണിച്ച മധുര ബെഞ്ചിലെ ജസ്റ്റിസ് സ്വാമിനാഥനെതിരെ ജാതി പറഞ്ഞുള്ള അധിക്ഷേപം നടക്കുന്നതായി പ്രധാന ഹര്‍ജിക്കാരനായ ഹിന്ദു മുന്നണി നേതാവ് ചൂണ്ടിക്കാട്ടി. 

എല്ലാവരും മാന്യത പുലര്‍ത്തണമെന്നും കോടതിയുടെ ക്ഷമ പരീക്ഷിക്കരുതെന്നും ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. അതേസമയം ദീപം തെളിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിന്റെ കാരണം അറിയിക്കാന്‍ സിഐഎസ്എഫിന് ജസ്റ്റിസ് സ്വാമിനാഥന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നത് ഈ മാസം 9ലേക്ക് മാറ്റിയിട്ടുണ്ട്. തമിഴ്നാട്ടില്‍ വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ് ഈ നിയമ പോരാട്ടം.