ബംഗ്ലാദേശിന് അതിര്‍ത്തിക്കടുത്ത കൈലാഷഹർ വീണ്ടെടുക്കാന്‍ ഇന്ത്യ,തിരക്കിട്ട നീക്കമെന്തിന്? കാത്തിരുന്ന് കാണാം

ഏഴ് പതിറ്റാണ്ടായി അടച്ചുപൂട്ടിക്കിടക്കുന്ന വിമാനത്താവളം ചൈനീസ് സഹായത്തോടെ വീണ്ടെടുക്കാനുള്ള ബംഗ്ലാദേശിന്റെ ശ്രമം ഇന്ത്യയ്ക്കും ആശങ്കയുണര്‍ത്തി.

author-image
Anitha
New Update
abjagjhag

ഇന്ത്യയുടെ ചിക്കന്‍ നെക്കിന് സമീപത്ത്, ബംഗ്ലാദേശ് അധീനതയിലുള്ള ലാല്‍മോണിര്‍ഹാട്ട് വിമാനത്താവളം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായുള്ള വാര്‍ത്തകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്. ഏഴ് പതിറ്റാണ്ടായി അടച്ചുപൂട്ടിക്കിടക്കുന്ന വിമാനത്താവളം ചൈനീസ് സഹായത്തോടെ വീണ്ടെടുക്കാനുള്ള ബംഗ്ലാദേശിന്റെ ശ്രമം ഇന്ത്യയ്ക്കും ആശങ്കയുണര്‍ത്തി. രാജ്യത്തിന്റെ നിര്‍ണായകമായ സിലിഗുരി ഇടനാഴിക്ക് സമീപം ലാല്‍മോണിര്‍ഹാട്ടിന്റെ പേരില്‍ ചൈന സാന്നിധ്യം വര്‍ധിപ്പിക്കുന്നതാണ് ഇന്ത്യയ്ക്ക് അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളുയര്‍ത്തിയത്. തൊട്ടുപിന്നാലെയിതാ അതിര്‍ത്തി സംസ്ഥാനമായ ത്രിപുരയില്‍ ഏറെക്കാലമായി പ്രവര്‍ത്തനരഹിതമായ കൈലാഷഹർ വിമാനത്താവളത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയും സജീവമാക്കിക്കഴിഞ്ഞു. 30 വര്‍ഷമായി പൂട്ടിക്കിടക്കുന്ന വിമാനത്താവളത്തെ ധൃതി പിടിച്ച് വീണ്ടും പ്രവര്‍ത്തനത്തിലേക്ക് എത്തിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത് എന്തിനാണ്? ലാല്‍മോണിര്‍ഹാട്ടിനുള്ള മറുപടിയാണോ ഇന്ത്യയുടെ കൈലാഷഹർ?

എവിടെയാണ് കൈലാഷഹർ വിമാനത്താവളം?

കൈലാഷഹർ വിമാനത്താവളം ത്രിപുരയിലെ ഉനകോട്ടി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്, സിലിഗുരി ഇടനാഴിയില്‍ നിന്ന് ഏകദേശം 900 കിലോമീറ്റര്‍ അകലെ വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപമാണിത്. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിലെ ഈ എയര്‍ഫീല്‍ഡ് 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തില്‍ വലിയ പങ്ക് വഹിച്ചിരുന്നു. ഇന്ത്യ വ്യോമസേന അവരുടെ ദൗത്യങ്ങള്‍ ഏകോപിപ്പിക്കാനും നിരീക്ഷണത്തിനുമായി കൈലാഷഹറിനെ പ്രയോജനപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് അത് അടച്ചുപൂട്ടുകയായിരുന്നു.

യുദ്ധകാലത്ത് വ്യോമസേനയുടെ ലോഞ്ച് പാഡായും നിരീക്ഷണ കേന്ദ്രമായും കൈലാഷഹർ പ്രവര്‍ത്തിച്ചു. 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് ബംഗ്ലാദേശി കിലോഫ്‌ളൈറ്റിന്റെ ഉദ്ഘാടന വിക്ഷേപണങ്ങളും ഇവിടെ നിന്ന് നടത്തിയിരുന്നു. മുക്തിബാഹിനി വ്യോമസേനയുടെ രഹസ്യനാമമായിരുന്നു കിലോഫ്‌ളൈറ്റ്. ഇന്ത്യന്‍ വ്യോമസേനയായിരുന്നു ഈ യൂണിറ്റിലേക്കുള്ള വിമാനങ്ങള്‍ വിതരണം ചെയ്തത്. യുദ്ധകാലത്ത് കിഴക്കന്‍ പാകിസ്താനെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയ ആദ്യ യൂണിറ്റായിരുന്നു കിലോഫ്‌ളൈറ്റ്. ബംഗ്ലാദേശ് വ്യോമസേനയുടെ രൂപീകരണത്തിലേക്ക് നയിച്ചത് കിലോ ഫ്‌ളൈറ്റ് ടീമിന്റെ പ്രവര്‍ത്തനങ്ങളാണ്.

എന്നാല്‍ യുദ്ധത്തിന് ശേഷം ഇതുവരെ, ഏതാണ്ട് മുപ്പത് വര്‍ഷമായി ഈ വിമാനത്താവളം പ്രവര്‍ത്തനരഹിതമാണ്.സ്ഥലപരിമിതി മൂലമാണ് 90കളിൽ വിമാനത്താവളം അടച്ചുപൂട്ടിയത്. കൈലാഷഹർ അടച്ചിട്ടതിനാല്‍ ത്രിപുരയില്‍ അവശേഷിക്കുന്ന ഏക വിമാനത്താവളം അഗര്‍ത്തലയിലെ മഹാരാജബിര്‍ വിമാനത്താവളമാണ്. കൈലാഷഹറിനെ വീണ്ടെടുക്കുന്നത് സംസ്ഥാനത്തേക്കുള്ള വ്യോമഗതാഗതം വര്‍ധിപ്പിപ്പിച്ച് വികസനത്തിന് വഴിയൊരുക്കുമെന്നാണ് നിഗമനം. അതിര്‍ത്തിയിലെ സൈനിക വിന്യാസത്തിനും ചരക്ക് നീക്കവും കൈലാഷഹർ സുഗമമാക്കുമെന്നതും തന്ത്രപ്രധാനമായ മറ്റൊരു വശം.

കൈലാഷഹർ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആരംഭിച്ചുകഴിഞ്ഞു. ത്രിപുര സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഏവിയേഷന്‍ അതോറിറ്റി വിമാനത്താവളം ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പ്രവര്‍ത്തനരഹിതമായി കിടക്കുന്ന ഈ വിമാനത്താവളത്തില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് ത്രിപുര ഗതാഗത, ടൂറിസം മന്ത്രി സുശാന്ത ചൗധരി മെയ് 25ന് പ്രഖ്യാപിച്ചിരുന്നു. ഉഡാന്‍ പദ്ധതിക്ക് കീഴില്‍ ആഭ്യന്തര വിമാനസര്‍വീസുകള്‍ വര്‍ധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അയല്‍ സംസ്ഥാനമായ അസമിനും ഇത് ഗുണം ചെയ്യും. ടൂറിസം വര്‍ധിപ്പിക്കുക കൂടി ഇതിന് ലക്ഷ്യമുണ്ട്. ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപത്തായതിനാല്‍ തന്നെ, കൈലാഷഹറിന്റെ തന്ത്രപരമായ സ്ഥാനം നിരീക്ഷണം, ദ്രുതഗതിയിലുള്ള വിഭവ സമാഹരണം,സേനാവിന്യാസം തുടങ്ങിയവയ്ക്കും സൗകര്യം വര്‍ധിപ്പിക്കും.

തുടര്‍ന്ന് അതോറിറ്റിയുടെ നോര്‍ത്ത് ഈസ്റ്റ് റീജിണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, മഹാരാജ ബിര്‍ ബിക്രം എയര്‍പോര്‍ട്ട് ഡയറക്ടര്‍ എന്നിവരുള്‍പ്പെടുന്ന സംഘം കൈലാഷഹറിലെ വിമാനത്താവള സ്ഥലം സന്ദര്‍ശിച്ചു. അടിസ്ഥാനസൗകര്യങ്ങള്‍, ഭൂമിയുടെ ലഭ്യത, നിലവിലെ സ്ഥിതി തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്താനായാണ് വിദഗ്ധ സംഘമെത്തിയത്. 75 ഏക്കര്‍ സ്ഥലമോ 205 ഏക്കര്‍ സ്ഥലമോ ഏറ്റെടുത്ത് പുതിയതായി വിമാനത്താവളം നിര്‍മിച്ചെടുക്കാനുള്ള പദ്ധതിയാണ് എയര്‍പോര്‍ട്ട് അതോറിറ്റി ആലോചിക്കുന്നതെന്ന് വിദഗ്ധസംഘം പറഞ്ഞു. കൈലാഷഹര്‍ വിമാനത്താവളത്തിന് നിലവില്‍ 1000 മീറ്റര്‍ ദൈര്‍ഘ്യമുള്ള റണ്‍വേയാണുള്ളത്. എടിആര്‍ പോലുള്ള വലിയ വിമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഈ റണ്‍വേ തികയില്ല.

ലാല്‍മോണിര്‍ഹട്ട് വിമാനത്താവളം നവീകരിക്കാന്‍ ബംഗ്ലാദേശ് ചൈനയില്‍ നിന്ന് സഹായം സ്വീകരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അടിയന്തരമായി ത്രിപുരയിലെ കൈലാഷഹർ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങുന്നത്. തന്ത്രപരമായി നിര്‍ണായകമായ ഇന്ത്യയുടെ 'ചിക്കന്‍സ് നെക്ക്'(സിലിഗുരി) ഇടനാഴിയില്‍ നിന്ന് ഏകദേശം 132 കിലോമീറ്റര്‍ അകലെയും, ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും 15 മുതല്‍ 20 കിലോമീറ്റര്‍ മാത്രം അകലെയും സ്ഥിതി ചെയ്യുന്ന ഒരു വിമാനത്താവളമാണ് ലാല്‍മോണിര്‍ഹട്ട്. 200 കിലോമീറ്റര്‍ ദൈര്‍ഘ്യവും 20 മുതല്‍ 60 കിലോമീറ്റര്‍ വരെ വീതിയുമാണ് സിലിഗുരി ഇടനാഴിക്കുള്ളത്. ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപത്തായതിനാല്‍ തന്നെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റ് ഭാഗവുമായി ബന്ധിപ്പിക്കുന്ന ഈ മേഖല തന്ത്രപ്രധാനവും ദേശീയ സുരക്ഷയ്ക്ക് നിര്‍ണായകവുമായി കണക്കാക്കുന്നുണ്ട്. സിലിഗുരിക്ക് അടുത്തുള്ള വിമാനത്താവളം വീണ്ടെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അത് സ്വഭാവിക യാത്രകള്‍ക്കപ്പുറം സൈനിക ആവശ്യത്തിന് ഉപയോഗിക്കപ്പെടുമോ എന്ന ആശങ്കയാണ് ഇന്ത്യയ്ക്കുള്ളത്. പ്രത്യേകിച്ച് ഇന്ത്യയുമായി അത്ര നല്ല ബന്ധത്തില്‍ അല്ലാത്ത ചൈനയും ബംഗ്ലാദേശും ലാല്‍മോമിര്‍ഹാട്ടിന് വേണ്ടി കൈകോര്‍ക്കുമ്പോള്‍ അത് അത് ഇന്ത്യയെ അസ്വസ്ഥതപ്പെടുത്തുകയാണ്. പ്രത്യേകിച്ച് അതിര്‍ത്തിക്കടുത്തെ ചൈനീസ് സാന്നിധ്യം വര്‍ധിക്കുന്നത്. സാധാരണ പൗരന്മാരുടെയോ സൈനികരുടെയോ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ചൈനയെ ഇത് സഹായിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനുള്ള ഇന്ത്യയുടെ ആദ്യ പ്രതികരണമെന്നോണമാണ് ത്രിപുരയിലെ കൈലാഷഹർ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇന്ത്യ ത്വരിതപ്പെടുത്തിയിരിക്കുന്നത്. അതേസമയം ലാല്‍മോണിര്‍ഹട്ട് വീണ്ടും പ്രവര്‍ത്തനസജ്ജമാകുന്നതിനെ കുറിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയം.

ലാല്‍മോണിര്‍ഹാട്ടും ചരിത്രവും

ബംഗ്ലാദേശിന്റെ പ്രധാനപ്പെട്ട നാല് വടക്കന്‍ ജില്ലകളില്‍ ഒന്നാണ് ലാല്‍മോണിര്‍ഹാട്ട്. 1931ല്‍ സൈനിക വ്യോമതാവളമായാണ് ലാല്‍മോണിര്‍ഹാട്ടില്‍ വിമാനത്താവളം നിര്‍മിച്ചത്. 1939 മുതല്‍ 1945 വരെ നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധകാലത്ത് ബര്‍മയിലെയും (ഇന്നത്തെ മ്യാന്‍മര്‍) ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളിലേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി സഖ്യകക്ഷികള്‍ ഈ വ്യോമതാവളത്തെ ഉപയോഗിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ വിമാനത്താവളം പ്രവര്‍ത്തനരഹിതമായി. ബംഗ്ലാദേശ് വ്യോമസേനയുടെ നിയന്ത്രണത്തിലായിരുന്ന ഇത് പിന്നീട്. 1166 ഏക്കറിലായാണ് വ്യോമതാവളമുള്ളത്. നാല് കിലോമീറ്ററാണ് റണ്‍വേ. അതിനാല്‍ തന്നെ ഒരുകാലത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലുതും ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളവുമായിരുന്നു ഇത്. 1958ല്‍, ബംഗ്ലാദേശ് പാകിസ്താന്റെ ഭാഗമായിരുന്ന കാലത്ത് ലാല്‍മോണിര്‍ഹാട്ട് വിമാനത്താവളത്തില്‍ നിന്ന് വിമാന സര്‍വീസ് നടത്താനുള്ള ശ്രമങ്ങള്‍ പാക് സിവില്‍ ഏവിയേഷന്‍ വകുപ്പ് ശ്രമിച്ചിരുന്നു. എന്നാല്‍, സമീപരാജ്യങ്ങളുടെ ഉദാസീനതയും താല്‍പര്യക്കുറവും മൂലം സര്‍വീസ് ആരംഭിച്ച് ചുരുങ്ങിയ കാലങ്ങള്‍ കൊണ്ടുതന്നെ ഇത് അവസാനിപ്പിക്കേണ്ടതായി വന്നു.

1971ല്‍ ബംഗ്ലാദേശ് പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം ലാല്‍മോണിര്‍ഹാട്ട് വിമാനത്താവളത്തെ അവരുടെ ഹെഡ് ക്വാര്‍ട്ടേഴ്സാക്കി മാറ്റാന്‍ ബംഗ്ലാദേശ് വ്യോമസേന തീരുമാനിച്ചു. എന്നാല്‍ അതും പ്രാവര്‍ത്തികമായില്ല. പിന്നീട് ബംഗ്ലാദേശ് സര്‍ക്കാര്‍ ലാല്‍മോണിര്‍ഹാട്ടിന് പകരം സൈന്യത്തിന്റെ ആസ്ഥാനമായും ബിഎഎഫിന്റെ ആസ്ഥാനമായും ധാക്കയിലെ കുര്‍മിറ്റോള കന്റോണ്‍മെന്റിനെ തിരഞ്ഞെടുത്തു. അതേസമയം തങ്ങളുടെ അതിര്‍ത്തിക്ക് സമീപത്ത് മറ്റൊരു രാജ്യം വ്യോമ ആസ്ഥാനം നിര്‍മിക്കുന്നതില്‍ ഇന്ത്യ ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശ് ഈ നീക്കം പൂര്‍ണമായും ഉപേക്ഷിച്ചു. ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയുമായുള്ള സാമീപ്യം കാരണം ലാല്‍മോണിര്‍ഹാട്ടില്‍ വിമാനങ്ങള്‍ ഇറങ്ങുകയും ഉയരുകയും ചെയ്യുമ്പോള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി നിര്‍ബന്ധമായും ഉപയോഗിക്കേണ്ടി വരുമെന്നതും ഇത് ഇന്ത്യയ്ക്ക് സ്വീകര്യമായിരുന്നില്ലെന്നുമാണ് ഇതിനെ കുറിച്ച് രാഷ്ട്രീയ വിലയിരുത്തലുകളുണ്ടായത്. എന്നാല്‍, ഇന്ത്യയുടേത് മാത്രമായിരുന്നില്ല ആശങ്ക, ഉപഭൂഖണ്ഡത്തില്‍ തന്നെ ലാല്‍മോണിര്‍ഹാട്ടിന് തന്ത്രപ്രധാനമായ സ്ഥാനമുണ്ടായിരുന്നു. അതിനാല്‍ ഭൗമശാസ്ത്രപരമായി ലാല്‍മോണിര്‍ഹാട്ടിന്റെ സ്ഥാനം ഈ മേഖലയിലെ മറ്റ് രാജ്യങ്ങളേയും സുരക്ഷാകാര്യത്തില്‍ അലോസരപ്പെടുത്തിയിരുന്നു.

ലാല്‍മോണിര്‍ഹാട്ട്

ലാല്‍മോണിര്‍ഹാട്ട്-ബംഗ്ലാദേശിന്റെ സാധ്യത

ലാല്‍മോണിര്‍ഹാട്ടിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം ഏതാണ്ട് 70 കിലോമീറ്ററിലധികം അപ്പുറത്തും ഏറ്റവും അടുത്ത ഇന്ത്യന്‍ വിമാനത്താവളം 69 കിലോമീറ്റര്‍ അകലെ കൂച്ച് ബിഹാറിലുമാണ്.ബംഗ്ലാബന്ധ, ബുരിമാരി, സോനഹാട്ട് തുടങ്ങിയ ഇന്തോ-ബംഗ്ലാ അതിര്‍ത്തിയിലെ ബോർഡർ ക്രോസിങ് പോയിന്‍റുകൾ ലാല്‍മോണിര്‍ഹാട്ട് വിമാനത്താവളവുമായി അടുത്തുകിടക്കുന്നവയാണ്. ബാഗ്ഡോഗ്ര, ഗുവാഹാത്തി വിമാനത്താവളങ്ങള്‍ ഇതിനോടകം തന്നെ അമിതമായി ഉപയോഗിക്കപ്പെടുന്നവയാണ്. അസമിലെ കൊക്രജാര്‍ ജില്ലയിലുള്ള റുപ്സി വിമാനത്താവളത്തിലെ സൗകര്യക്കുറവും കൂച്ച് ബിഹാര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ദൂരക്കൂടുതല്‍ പ്രായോഗിക പ്രശ്നങ്ങളായി നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് അന്താരാഷ്ട്ര വ്യാപാരത്തിനും വാണിജ്യത്തിനും ഈ വിമാനത്താവളത്തെ ഉപയോഗിക്കാമായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെയും തെക്കുകിഴക്കന്‍ ഏഷ്യയെയും ബന്ധിപ്പിക്കുന്നുവെന്നതിനാല്‍ ബംഗ്ലാദേശിന് തന്ത്രപ്രധാനമായ സ്ഥാനമാണുള്ളത്. അന്താരാഷ്ട്ര വ്യോമപാതയെ ബന്ധിപ്പിക്കുന്ന താവളമായും ലാല്‍മോണിര്‍ഹാട്ടിനെ വളര്‍ത്താന്‍ സാധിക്കും. 2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന യാത്രാ വിപണിയായി ഏഷ്യ-പസഫിക് മേഖല മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ ലാല്‍മോണിര്‍ഹാട്ട് ബംഗ്ലാദേശിന്റെ കയ്യിലുള്ള തുറക്കപ്പെടാത്ത സാധ്യതയായി തുടരുകയാണ്.

ഇന്ത്യയ്ക്ക് സുരക്ഷാഭീഷണിയുണ്ടോ?

ഇന്ത്യയുടെ ഏറ്റവും വടക്കുകിഴക്കുള്ള ഏഴ് സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മറ്റ് ഭാഗവുമായി ബന്ധിപ്പിക്കുന്ന പ്രദേശമാണ് സിലിഗുരി ഇടനാഴി. ഭൂപ്രദേശത്തിന്റെ രൂപത്തെ സൂചിപ്പിച്ച് ചിക്കന്‍ നെക്ക് എന്നും ഈ ഇടനാഴി അറിയപ്പെടുന്നുണ്ട്. ഇടനാഴിയുടെ ഇരുവശത്തും നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും വടക്കേ അറ്റത്ത് ഭൂട്ടാനും സ്ഥിതിചെയ്യുന്നു. അതിര്‍ത്തിക്ക് സമീപത്തായതിനാല്‍ തന്നെ ഇന്ത്യന്‍ കരസേന ഈ പ്രദേശത്തിന് ചുറ്റും ശക്തമായ സാന്നിധ്യം നിലനിര്‍ത്തുന്നുണ്ട്. സിലിഗുരിക്ക് സമീപത്ത്, ഏതാണ്ട് 130 കിലോമീറ്റര്‍ മാത്രമാണ് ലാല്‍മോണിര്‍ഹാട്ടിലേക്കുള്ള ദൂരം. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി, കൂച്ച്ബിഹാര്‍ ജില്ലകളും സമീപത്താണ്. ഇത് വീണ്ടെടുക്കാനാണ് ചൈന ബംഗ്ലാദേശിന് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിര്‍ത്തിയില്‍ നിന്ന് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു മേഖലയില്‍ ചൈനയുടെ സ്വാധീനം വര്‍ധിക്കുന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. ഇത് ഇന്ത്യയുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ക്ക് ഭീഷണിയാകുമെന്ന ആശങ്കയും സംശയവുമാണുയരുന്നത്.

ബംഗ്ലാദേശിന്റെ സഹായത്തോടെ ചൈനയ്ക്ക് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയിലേക്ക് കൂടുതല്‍ അടുക്കുന്നുവെന്നതാണ് പ്രധാനം, പ്രത്യേകിച്ച് ഗാല്‍വാന്‍ താഴ്വരയിലെ അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരം ആശങ്കകളും വര്‍ധിക്കുകയാണ്. അതേസമയം ചൈന ലാല്‍മോണിര്‍ഹാട്ടില്‍ എന്താണ് ചെയ്യുകയെന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. അതിര്‍ത്തി സുരക്ഷയ്ക്കുമേല്‍ ഭീഷണി നിഴലിടുമ്പോള്‍ ശക്തമായ പ്രതിരോധക്കോട്ട കെട്ടാനാണ് ഇന്ത്യയൊരുങ്ങുന്നത്. വിശാഖപട്ടണത്തെ ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ആസ്ഥാനത്തിന് തെക്ക് 50 കിലോമീറ്റര്‍ മാത്രം അകലെ പ്രധാനപ്പെട്ട ഒരു നാവിക താവളം ഉടന്‍ തന്നെ പ്രവര്‍ത്തനക്ഷമമാക്കാന്‍ പദ്ധതികള്‍ സജ്ജമായിക്കഴിഞ്ഞു. റാംബില്ലി ഗ്രാമത്തിന് സമീപത്തായിരിക്കുന്നു ഈ നാവിക താവളം സ്ഥിതി ചെയ്യുക. ശക്തിയേറിയ സബ് മറ്റൈന്‍ മിസൈലുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനത്തിനായിരിക്കും ഈ നാവികതാവളം വേദിയാവുക. അടുത്ത വര്‍ഷം നാവികതാവളം കമ്മീഷന്‍ ചെയ്യുകയും വരും വര്‍ഷങ്ങളില്‍ വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

കടിക്കുന്ന പട്ടിക്ക് ഒരു മുഴം മുന്നേയെന്ന പോലെയാണ് ഇന്ത്യയുടെ നീക്കം. വ്യോമയാന സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനാണ് കൈലാഷഹറിലൂടെ ലക്ഷ്യമിടുന്നതെന്നാണ് പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്നതെങ്കിലും ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയിലെ അതിര്‍ത്തിയിലെ സന്നാഹങ്ങള്‍ കൂട്ടാനാണ് ഇന്ത്യയുടെ ഒരുക്കം. കൈലാഷഹർ അതിലൊന്ന് മാത്രമെന്ന് അർഥം.

 

bengladesh india