തിരുവനന്തപുരം: കേരളത്തിന് ആണവ വൈദ്യുതനിലയം അനുവദിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ഊര്‍ജമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍.എന്നാൽ ഇതിനായി സ്ഥലം ലഭ്യമാക്കേണ്ടത് കേര സർക്കാരാണ്. 150 ഏക്കര്‍ സ്ഥലം വേണ്ടുന്ന ഈ പദ്ധതിക്ക് കാസര്‍കോട്ടെ ചീമേനിയാണ് അനുയോജ്യസ്ഥലമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ വൈദ്യുതി-നഗരവികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
സംസ്ഥാനം സ്ഥലം ലഭ്യമാക്കിയാല്‍ കേന്ദ്രം സാധ്യമായ സഹായമെല്ലാം ചെയ്യും. നിലയം സ്ഥാപിക്കുന്നതോടെ കേരളത്തിലെ വൈദ്യുതിപ്രതിസന്ധിക്ക് വലിയതോതില്‍ പരിഹാരം കാണാൻ കഴിയുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. എന്തുകൊണ്ട് ഇവിടെ കേരളത്തിൽ ആണവനിലയമായിക്കൂടെന്ന് ചോദ്യം ഉന്നയിച്ചത് കേന്ദ്രമന്ത്രിയാണെന്ന് ഊര്‍ജവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം ആണവ വൈദ്യുതനിലയത്തിനായി സംസ്ഥാന സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിട്ടില്ല. മുമ്പ് ഊര്‍ജവകുപ്പും വൈദ്യുതിബോര്‍ഡും പദ്ധതിനിര്‍ദേശവുമായി കേന്ദ്രത്തെ സമീപിച്ചിരുന്നു. അന്ന് തൃശ്ശൂരിലെ അതിരപ്പിള്ളിയും കാസര്‍കോട്ടെ ചീമേനിയുമാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. അവലോകനയോഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചെങ്കിലും ഇക്കാര്യം ചര്‍ച്ചചെയ്തില്ല. കേന്ദ്രമന്ത്രിക്ക് കേരളം നല്‍കിയ നിവേദനത്തിലും ആണവനിലയത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല.എന്നാൽ ആണവനിലയം സ്ഥാപിക്കുന്നതിനെപ്പറ്റി ആണവോര്‍ജ കോര്‍പ്പറേഷനുമായി കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ നേരത്തേ ചര്‍ച്ചനടത്തിയിരുന്നു.