കോയമ്പത്തൂർ ഭാരതിയാർ ക്യാംപസിലെത്തിയ വനപാലകസംഘം, കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഷൺമുഖം
കോയമ്പത്തൂർ: കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയുടെ ക്യാംപസിൽ കാട്ടാന കയറി സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി. കോയമ്പത്തൂർ സ്വദേശി ഷൺമുഖമാണു മരിച്ചത്. ഷണ്‍മുഖത്തിനൊപ്പമുണ്ടായിരുന്ന മറ്റൊരു സുരക്ഷാ ജീവനക്കാരനായ സുരേഷ് കുമാർ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിൽസയിലാണ്. വനാതിർത്തിയോടു ചേർന്നുള്ള ക്യാംപസിലേക്കു കയറിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ആന ആക്രമിച്ചത് .
ആക്രമണത്തിനുശേഷം ക്യാംപസിൽ നിലയുറപ്പിച്ച ആനയെ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തുരത്തിയോടിച്ചു. അര മണിക്കൂറിനുള്ളിൽ വീണ്ടും ക്യാംപസിലേക്ക് മടങ്ങിയെത്തിയ ആന വനാതിർത്തിയിൽ തന്നെ തമ്പടിച്ചിരിക്കുകയാണ്. കോയമ്പത്തൂര്‍ വനപാലകസംഘം ജാഗ്രതാനിര്‍ദേശം നല്‍കി ക്യാംപസില്‍ തുടരുന്നുണ്ട്.