ഇന്ത്യൻ ക്രിക്കറ്റിന്‍റെ തലപ്പത്തേക്ക് 'ദാദ' തിരിച്ചെത്തുമോ? അമിത് ഷായുടെ വസതിയിൽ ഇന്ന് നിർണായക യോഗം; ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് ഗാംഗുലിക്ക് സാധ്യത

ബിസിസിഐയുടെ പുതിയ ഭാരവാഹികളെ തീരുമാനിക്കാനുള്ള നിർണായക യോഗം ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ നടക്കും. മുൻ ഇന്ത്യൻ നായകനായ സൗരവ് ഗാംഗുലിക്ക് ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും സാധ്യത കൽപ്പിക്കുന്നു

author-image
Devina
New Update
gangulii

മുംബൈ: ബി സി സി ഐയുടെ പുതിയ ഭാരവാഹികൾ ആരൊക്കെയെന്ന് ഇന്ന് വ്യക്തമായേക്കും.

 പുതിയ ഭാരവാഹികളെ നിശ്ചയിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ ശനിയാഴ്ച അനൗദ്യോഗിക യോഗം നടക്കും.

 ബി സി സി ഐയിലെ ഉന്നത മേധാവികളും ബി ജെ പി നേതാക്കളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

 ഇന്ത്യൻ മുൻ നായകനും മുൻ ബി സി സി ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ പേരിനാണ് മുൻതൂക്കമെന്നാണ് സൂചന.

ഗാംഗുലിക്ക് ഒരിക്കൽ കൂടി ബി സി സി ഐ അധ്യക്ഷനാകാനുള്ള അവസരം നൽകണമെന്ന അഭിപ്രായം ബി സി സി ഐയിലും ബി ജെ പിയിലും ശക്തമാണ്. 

ഗാംഗുലിക്ക് പുറമേ ഹർഭജൻ സിംഗ്, രഘുറാം ഭട്ട്, കിരൺ മോറെ തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ട്.

 ഇവരെ അധ്യക്ഷ സ്ഥാനത്തേക്കല്ലെങ്കിൽ ബി സി സി ഐയുടെ വിവിധ ചുമതലകളിൽ നിയോഗിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്.

ഇന്ത്യൻ ക്രിക്കറ്റിന്‍റെ തലപ്പത്ത് 'ദാദ' വീണ്ടുമെത്തുമോ?

മൂന്ന് വർഷം മുൻപ് ഗാംഗുലിക്ക് ബി സി സി ഐ പ്രസിഡന്‍റ് സ്ഥാനം നഷ്ടമായത് അമിത് ഷായുടെ വസതിയിൽ ഇതുപോലെ നടന്ന യോഗത്തിലെ തീരുമാനത്തിന് പിന്നാലെയായിരുന്നു.

 പ്രസിഡന്‍റ് സ്ഥാനത്ത് മൂന്ന് വര്‍ഷം കൂടി തുടരാമായിരുന്നെങ്കിലും അന്നത്തെ യോഗത്തിൽ മുന്‍ ബി സി സി ഐ പ്രസിഡന്‍റ് എന്‍ ശ്രീനിവാസന്‍ ഉയര്‍ത്തിയ രൂക്ഷവിമര്‍ശനമാണ് ഗാംഗുലിക്ക് സ്ഥാനം നഷ്ടമാക്കിയതും റോജര്‍ ബിന്നി ബി സി സി ഐ പ്രസിഡന്‍റാവാന്‍ കാരണമായതും.

 എന്നാൽ ഇപ്പോൾ കാര്യങ്ങൾ ഗാംഗുലിക്ക് കൂടുതൽ അനുകൂലമാണ്. ഒരിക്കൽ കൂടി 'ദാദ' ഇന്ത്യൻ ക്രിക്കറ്റിന്‍റെ തലപ്പത്ത് എത്താനുള്ള സാധ്യതകളാണ് കാണുന്നത്.

ബിസിസിഐ തെരഞ്ഞെടുപ്പ് ഈ മാസം 28 ന്

ഈ മാസം ഇരുപത്തിയെട്ടിനാണ് പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള ബി സി സി ഐയുടെ വാർഷിക പൊതുയോഗം.

 വാര്‍ഷിക പൊതുയോഗത്തില്‍ തെരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ കണ്ടെത്തുന്നതിന് പകരം ഭാരവാഹികളുടെ കാര്യത്തില്‍ ധാരണയിലെത്താനാണ് ഇന്ന് യോഗം ചേരുന്നത്.

 അടുത്തിടെ വീണ്ടും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലിയെ വീണ്ടും ബി സി സി ഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്നാണ് ആകാംക്ഷ.

 ഗാംഗുലിയെയും ഹര്‍ഭജനെയും ഒരേസമയം പ്രധാന പോസ്റ്റുകളിലേക്ക് പരിഗണിക്കുമോ എന്നും കണ്ടറിയേണ്ടതാണ്. 2019 മുതല്‍ 2022 വരെ ബി സി സി ഐ പ്രസിഡന്‍റായിരുന്ന ഗാംഗുലിക്ക് പകരം 2022ലാണ് റോജര്‍ ബിന്നി പ്രസിഡന്‍റായത്.

 70 വയസെന്ന പ്രായപരിധി പിന്നിട്ടതോടെയാണ് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ബിന്നി സ്ഥാനമൊഴിഞ്ഞത്. ഇന്ന് നടക്കുന്ന അനൗദ്യോഗിക ചര്‍ച്ചയില്‍ സര്‍പ്രൈസ് പേരുകള്‍ ഉയര്‍ന്നുവരുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

ബി സി സി ഐ ഭാരവാഹികള്‍ക്ക് പുറമെ മധ്യമേഖല, ദക്ഷിണമേഖല സെലക്ടര്‍മാരുടെ പോസ്റ്റിലേക്ക് ബി സി സി ഐ കഴിഞ്ഞ ദിവസം അഭിമുഖം നടത്തിയിരുന്നു.

 ദക്ഷിണ മേഖലയില്‍ നിന്ന് മുന്‍ താരൺ പ്രഗ്യാന്‍ ഓജയും മധ്യമേഖലയില്‍ നിന്ന് ആര്‍ പി സിംഗും സെലക്ഷന്‍ കമ്മിറ്റിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.