ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡൻറ് ഇബ്റാഹിം റഈസിയുടെ മരണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ റെയ്സി നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്നും മോദി എക്സിൽ കുറിച്ചു. അദ്ദേഹത്തിൻ്റെ കുടുംബത്തിനും ഇറാനിലെ ജനങ്ങൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും മോദി അറിയിച്ചു. ഇന്ത്യ ഇറാനൊപ്പമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Deeply saddened and shocked by the tragic demise of Dr. Seyed Ebrahim Raisi, President of the Islamic Republic of Iran. His contribution to strengthening India-Iran bilateral relationship will always be remembered. My heartfelt condolences to his family and the people of Iran.…
— Narendra Modi (@narendramodi) May 20, 2024
ഇന്ന് രാവിലെയാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം സ്ഥിരീകരിച്ചത്. ഹെലികോപ്റ്റർ അപകടത്തിലാണ് കൊല്ലപ്പെട്ടത്.
ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും സ്ഥിരീകരണമുണ്ട്. റെയ്‌സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ച നിലയിലാണ് കണ്ടെത്തിയത്. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യാ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷി അടക്കമുള്ളവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.
ചില മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതായും ആരാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും ഇറാൻ അധികൃതർ അറിയിച്ചു. തകർന്ന് കിടക്കുന്ന ഹെലികോപ്ടറിൻറെ ചിത്രങ്ങൾ ഇറാനിയൻ, അന്താരാഷ്‌ട്ര മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ഹെലികോപ്ടർ പൂർണമായും കത്തിനശിച്ച നിലയിലാണ്.
മഴയും മൂടൽമഞ്ഞും രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായിരുന്നു. രക്ഷാദൗത്യത്തിന് സഹായവുമായി റഷ്യയും തുർക്കിയും രംഗത്തെത്തിയിരുന്നു. അസർബൈജാൻ-ഇറാൻ അതിർത്തിയിലെ മലനിരകളിലാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്.