ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയ്ക്കെതിരെ പോക്സോ പരാതി നൽകിയ യുവതി സ്വകാര്യ ആശുപത്രിയിൽ മരിച്ചു. പതിനേഴുകാരിയായ തന്റെ മകളോട് യെദ്യൂരപ്പ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് പരാതി നൽകിയത്. ബെംഗളൂരുവിലെ ഹുളിമാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മെയ് 26ന് രാത്രി ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചത്. ചികിത്സയോട് പ്രതികരിക്കാനാകാതെ കഴിഞ്ഞ ദിവസം ഇവർ മരിച്ചു. ശ്വാസകോശ അർബുദ ബാധിതയായിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.
ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവമെന്നായിരുന്നു പരാതി. അമ്മയോടൊപ്പം യെദ്യൂരപ്പയുടെ വീട്ടിലെത്തിയ പെൺകുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതിയിലുള്ളത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. മുൻ മുഖ്യമന്ത്രിയെന്ന നിലയിൽ യെദ്യൂരപ്പയോട് സഹായമഭ്യർഥിച്ച് പലരും ബെംഗളുരുവിലെ വീട്ടിലെത്താറുണ്ട്. അങ്ങനെ എത്തിയവരാണ് പെൺകുട്ടിയും അമ്മയും.