പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന് കര്‍ണാടക എംഎല്‍എ

'പുരുഷന്മാര്‍ക്ക് എന്തെങ്കിലും കൊടുക്കൂ... ആഴ്ചയില്‍ രണ്ട് കുപ്പി മദ്യമൊക്കെ കൊടുത്താല്‍ എന്താണ് കുഴപ്പം സര്‍ക്കാരിനിത് സൊസൈറ്റികള്‍ വഴി നല്‍കാന്‍ കഴിയും'- കൃഷ്ണപ്പ നിര്‍ദേശിച്ചു.

author-image
Biju
New Update
sDFF

ബെംഗളൂരു: പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന് കര്‍ണാടകയിലെ ജെ.ഡി.എസ് എം.എല്‍.എ എം.ടി. കൃഷ്ണപ്പ. കര്‍ണാടക നിയമസഭയില്‍ എക്‌സൈസ് വരുമാനത്തെ കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കവെയാണ് എം.എല്‍.എയുടെ വിചിത്ര ആവശ്യം. എന്നാല്‍, ഇതിനോട് രൂക്ഷമായാണ് ഭരണപക്ഷ എം.എല്‍.എമാര്‍ പ്രതികരിച്ചത്. എന്‍.ഡി.എ തെരഞ്ഞെടുപ്പില്‍ വിജയിച്ച് സര്‍ക്കാര്‍ ഉണ്ടാക്കിയ ശേഷം ഈ നിര്‍ദേശം നടപ്പാക്കിക്കോളൂവെന്ന് ഊര്‍ജമന്ത്രി കെ.ജെ. ജോര്‍ജ് പ്രതികരിച്ചു.

'ആളുകള്‍ മദ്യപിക്കുന്നതില്‍ നിന്ന്, പ്രത്യേകിച്ച് തൊഴിലാളി വര്‍ഗത്തെ തടയാന്‍ നമുക്ക് കഴിയില്ല. അവരുടെ ചെലവില്‍, നിങ്ങള്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 രൂപയും സൗജന്യ വൈദ്യുതിയും സൗജന്യ ബസ് യാത്രയും നല്‍കുന്നു. എന്തായാലും അത് ഞങ്ങളുടെ കൂടി പണമാണ്. അപ്പോള്‍, മദ്യപിക്കുന്ന പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കുക. അവര്‍ കുടിക്കട്ടെ. എല്ലാ മാസവും അവര്‍ക്കെങ്ങനെ പണം നല്‍കാനാവും'- എം.എല്‍.എ എം.ടി. കൃഷ്ണപ്പ ചോദിച്ചു.

'പുരുഷന്മാര്‍ക്ക് എന്തെങ്കിലും കൊടുക്കൂ... ആഴ്ചയില്‍ രണ്ട് കുപ്പി മദ്യമൊക്കെ കൊടുത്താല്‍ എന്താണ് കുഴപ്പം സര്‍ക്കാരിനിത് സൊസൈറ്റികള്‍ വഴി നല്‍കാന്‍ കഴിയും'- കൃഷ്ണപ്പ നിര്‍ദേശിച്ചു.

ഞങ്ങള്‍ ആളുകളുടെ മദ്യപാനം കുറയ്ക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഊര്‍ജ മന്ത്രി കെ.ജെ. ജോര്‍ജ് ഇതിന് മറുപടി നല്‍കിയത്. 'നിങ്ങള്‍ ആദ്യം തെരഞ്ഞെടുപ്പില്‍ വിജയിക്കുക, എന്നിട്ട് സര്‍ക്കാര്‍ രൂപീകരിക്കുക, തുടര്‍ന്ന് ഇത് ചെയ്യുക'- അദ്ദേഹം വ്യക്തമാക്കി.

മദ്യനിരോധനമാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് എം.എല്‍.എയായ ബി.ആര്‍. പാട്ടീല്‍ ആവശ്യപ്പെട്ടു. 'ഈ എക്‌സൈസ് വരുമാനം പാപത്തിന്റെ പണമാണ്. ദരിദ്രരില്‍ നിന്ന് ഊറ്റിയെടുത്ത രക്തമാണിത്. ഈ പണത്തിന് രാഷ്ട്രം കെട്ടിപ്പടുക്കാന്‍ കഴിയില്ല. ദേശീയതലത്തില്‍ മദ്യനിരോധനം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കണം. രണ്ട് മണിക്കൂര്‍ നേരത്തേക്ക് താന്‍ ഒരു സ്വേച്ഛാധിപതിയാണെങ്കില്‍ ആദ്യം മദ്യം നിരോധിക്കുമെന്ന് മഹാത്മാഗാന്ധി ഒരിക്കല്‍ പറഞ്ഞിരുന്നു'- അദ്ദേഹം പറഞ്ഞു.

 

liquor policy karnataka