വീട്ടിൽ വന്ന പാഴ്‌സലിൽ അജ്ഞാത മൃതദേഹം;1.30 കോടി രൂപ നല്‍കണമെന്ന ഭീഷണി കത്തും

മൃതദേഹത്തോടൊപ്പമുള്ള കത്തില്‍ 1.30 കോടി രൂപ നല്‍കണമെന്നും അല്ലെങ്കില്‍ കുടുംബം ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി.

author-image
Subi
New Update
body

അമരാവതി: ആന്ധ്രയില്‍ യുവതിക്ക് പാര്‍സല്‍ വഴി മൃതദേഹം ലഭിച്ചതായി പോലീസ്. കഴിഞ്ഞ ദിവസമാണ് യുവതിക്ക് പാര്‍സല്‍ വഴി മൃതദേഹം കിട്ടിയത്. വീട് നിര്‍മ്മാണത്തിനാവശ്യമായ വൈദ്യുതി ഉപകരണങ്ങള്‍ ആയിരിക്കുമെന്ന് കരുതി പാര്‍സല്‍ തുറന്ന യുവതി കണ്ടത് അജ്ഞാതനായ യുവാവിന്റെ മൃതദേഹമാണ്. മൃതദേഹത്തോടൊപ്പമുള്ള കത്തില്‍ 1.30 കോടി രൂപ നല്‍കണമെന്നും അല്ലെങ്കില്‍ കുടുംബം ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി.

 

വെസ്റ്റ് ഗോദാവരി ജില്ലയിലെ ഉണ്ടി മണ്ഡലത്തിലെ യെന്‍ഡഗണ്ടി ഗ്രാമത്തിലാണ് സംഭവം. വീട് നിര്‍മ്മിക്കുന്നതിന് സാമ്പത്തിക സഹായം തേടി നാഗ തുളസി എന്ന സ്ത്രീ ക്ഷത്രിയ സേവാ സമിതിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. സമിതി ആ സ്ത്രീക്ക് ടൈലുകള്‍ അയച്ചുകൊടുത്തു. വീട് നിര്‍മ്മാണത്തില്‍ കൂടുതല്‍ സഹായം ആവശ്യപ്പെട്ട് അവര്‍ വീണ്ടും ക്ഷത്രിയ സേവാ സമിതിയെ സമീപിച്ചു. വൈദ്യുതി ഉപകരണങ്ങള്‍ നല്‍കാമെന്ന് സമിതി വാഗ്ദാനം ചെയ്തു. ലൈറ്റുകള്‍, ഫാനുകള്‍, സ്വിച്ചുകള്‍ തുടങ്ങിയ സാധനങ്ങള്‍ അയക്കുമെന്ന് നാഗ തുളസിക്ക് വാട്സ്ആപ്പ് സന്ദേശം ലഭിച്ചു.

 

വ്യാഴാഴ്ച രാത്രിയോടെയാണ് ഒരാള്‍ വീട്ടില്‍ പാര്‍സല്‍ എത്തിച്ചു നൽകിയത്. അതില്‍ വൈദ്യുതി ഉപകരണങ്ങള്‍ ആണെന്ന് പറഞ്ഞ് അയാള്‍ പോയി.പിന്നീട് തുളസി പാഴ്‌സല്‍ തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പാഴ്‌സലില്‍ നിന്ന് 1.30 കോടി രൂപ ആവശ്യപ്പെടുന്ന ഒരു കത്തും കിട്ടി. പണം നല്‍കിയില്ലെങ്കില്‍ കുടുംബം ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കി. പാഴ്‌സല്‍ എത്തിച്ച വ്യക്തിയെ തിരിച്ചറിയാന്‍ പൊലീസ് ശ്രമിച്ചു വരികയായിരുന്നു. ക്ഷത്രിയ സേവാ സമിതി പ്രതിനിധികളെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.

 

ഏകദേശം 45 വയസ്സ് പ്രായമുള്ള ഒരു പുരുഷന്റെ മൃതദേഹമാണിതെന്ന് പൊലീസ് പറഞ്ഞു. ആ വ്യക്തി അഞ്ചു ദിവസം മുമ്പ് മരിച്ചിരിക്കാമെന്നാണ് പൊലീസ് നിഗമനം. പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളില്‍ കാണാനില്ലെന്ന് കാട്ടി ഏതെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

 

Dead body parcel