ഭോപ്പാല്‍: പീഡന ശ്രമത്തിനിരയായ യുവതിക്ക് നേരെ ഭർതൃ വീട്ടുകാരുടെ ക്രൂര മർദ്ദനം. സ്റ്റീം മെഷീന്‍ ചോദിച്ച് വീട്ടിലെത്തിയ അയല്‍വാസി അതിക്രമിച്ച് വീട്ടില്‍ കയറി വാതിലടച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാൽ യുവാവിനെ പിടികൂടുന്നതിന് പകരം സംഭവത്തില്‍ കുറ്റമാരോപിച്ച് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ ആക്രമിക്കുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിക്കുകയും മുളകുപൊടി തേയ്ക്കുകയും ചെയ്തു. രണ്ട് മണിക്കൂറോളം നഗ്നയാക്കി നിര്‍ത്തി അടിക്കുകയും ചവിട്ടുകയും തുടകളിലും സ്വകാര്യ ഭാഗങ്ങളിലും ഇരുമ്പു ദണ്ഡ് പഴുപ്പിച്ച് പൊള്ളലേല്‍പ്പിക്കുകയുമായിരുന്നു.
നവംബര്‍ 13നായിരുന്നു സംഭവം. സംഭവത്തിൽ പ്രതികളായ ഭര്‍ത്താവിനും ഭര്‍തൃസഹോദരിക്കും മാതാപിതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മണിക്കൂറുകള്‍ നീണ്ട പീഡനത്തിനിടയില്‍ പൊള്ളലേറ്റ ഭാഗത്ത് അമ്മായിയച്ഛനാണ് മുളക് പൊടി തേച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ബോധരഹിതയായ യുവതിയെ പിറ്റേന്ന് ബൈക്കില്‍ കയറ്റി പൊലീസ് സ്റ്റേഷന് സമീപം ഉപേക്ഷിക്കുകയായിരുന്നു. പരിക്കുകളോടെ റോഡില്‍ വീണു കിടന്ന യുവതിയെ നാട്ടുകാരാണ് സ്വന്തം വീട്ടിലെത്തിക്കുന്നത്.
യുവതിയുടെ അയൽവാസിയായ രോഹിത് റുഹേല എന്നയാള്‍ വീട്ടിലെത്തി സ്റ്റീം മെഷീന്‍ ആവശ്യപ്പെട്ടു. ഗേറ്റിന് മുന്നില്‍ നില്‍ക്കാന്‍ പറഞ്ഞെങ്കിലും ഇയാള്‍ യുവതിയുടെ പിന്നാലെ പോയി മുറിയില്‍ കയറി വാതില്‍ അടച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍തൃസഹോദരി മുറി തുറന്ന് അകത്ത് കടന്നതോടെ പ്രതി ഓടി രക്ഷപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ യുവതിക്ക് നേരെ കുറ്റം ആരോപിച്ച ഭര്‍ത്താവും വീട്ടുകാരും മണിക്കൂറുകളോളം യുവതിയെ ക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കുകയായിരുന്നു. ഇവര്‍ക്കെതിരെയും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.