ലോക ചെസ് ചാംപ്യന്‍ ഡി ഗുകേഷിന് ജന്മനാട്ടില്‍ വന്‍വരവേല്‍പ്പ്

ലോക ചെസ് ചാംപ്യനായ ശേഷം ആദ്യമായി നാട്ടില്‍ വന്ന ഗുകേഷിനെ ചെന്നൈ ഇന്റർനാഷണൽ മീനമ്പാക്കം വിമാനത്താവളത്തില്‍ തമിഴ്‌നാട് കായികവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്.

author-image
Subi
New Update
gukesh

ചെന്നൈ: ഇന്ത്യക്കായി അഭിമാന നേട്ടം കൈവരിച്ച, ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യന്‍ ഡി ഗുകേഷിന് ജന്മനാട്ടില്‍ വന്‍വരവേല്‍പ്പ്. സിംഗപ്പൂരില്‍ നടന്ന ഫൈനലില്‍ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് 18 ആം ലോകചെസ്സ് ചാംപ്യൻ ആയതു. ലോക ചെസ് ചാംപ്യനായ ശേഷം ആദ്യമായി നാട്ടില്‍ വന്ന ഗുകേഷിനെ ചെന്നൈ ഇന്റർനാഷണൽ മീനമ്പാക്കം വിമാനത്താവളത്തില്‍ തമിഴ്‌നാട് കായികവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തി ഗംഭീര സ്വീകരണമാണ് ഒരുക്കിയത്.

ഗുകേഷ് വരുമെന്ന് അറിഞ്ഞ് നിരവധി ആരാധകരാണ് വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്. വിമാനത്താവളത്തില്‍ നിന്ന് പുറത്തേയ്ക്ക് വന്ന ഗുകേഷിനെ ഹര്‍ഷാരവം മുഴക്കിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഗുകേഷിനെ കണ്ട നിമിഷത്തിന്റെ സന്തോഷത്തില്‍ പൂക്കള്‍ വിതറിയാണ് ആരാധകര്‍ താരത്തെ വരവേറ്റത്. ലോക ചെസ് ചാംപ്യനായി നാട്ടില്‍ തിരിച്ചെത്തിയതില്‍ വലിയ സന്തോഷമുണ്ടെന്ന് ഗുകേഷ് പറഞ്ഞു. 'ജനങ്ങള്‍ തന്ന ഊര്‍ജ്ജമാണ് എനിക്ക് കരുത്തായത്'- ഗുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.

 

ലോക ചെസ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് 18കാരന്‍ സ്വന്തമാക്കിയത്. വിശ്വനാഥന്‍ ആനന്ദിനു ശേഷം നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ കൂടിയാണ് ഗുകേഷ്. 14-ാം ഗെയിമില്‍ ഡിങ് ലിറന്‍ വരുത്തിയ അപ്രതീക്ഷിത പിഴവ് മുതലെടുക്കാന്‍ ഗുകേഷ് എടുത്ത തീരുമാനമാണ് കളിയുടെ ഗതിയും ചെസിന്റെ ചരിത്രവും മാറ്റിയത്. ടൈ ബ്രേക്കറിലേക്ക് നീട്ടി സമ്മര്‍ദ്ദം കൂട്ടാന്‍ നില്‍ക്കാതെ ഡി ഗുകേഷ് ചെക്ക് പറഞ്ഞതോടെ 7.5 എന്ന മാന്ത്രിക സംഖ്യ താരം തൊട്ടു. ഒപ്പം ലോക കിരീടവും.

 

world chess olympiad 2024 D Gukesh