/kalakaumudi/media/media_files/oQ8Iu2nGJ5nJkxI7rCoX.jpg)
ബെംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരായ കുറ്റങ്ങൾ അടങ്ങിയ പോക്‌സോ കേസിന്റെ കുറ്റപത്രം പുറത്ത്. ലൈംഗികാതിക്രമ സംഭവത്തിൽ സഹായം തേടിയെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ബി.ജെ.പി നേതാവ് പീഡിപ്പിച്ചത്. പീഡനത്തിനുശേഷം കുട്ടിക്കും അമ്മയ്ക്കും പണം നൽകി സംഭവം ഒതുക്കാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിൽ വ്.ക്തമാക്കി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്‌മെന്റ് ആണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
ആറര വയസുകാരിയെയാണ് യെദ്യൂരപ്പ ലൈംഗികമായി പീഡിപ്പിച്ചത്. മകൾക്കെതിരായ മറ്റൊരു ലൈംഗികാതിക്രമ സംഭവത്തിൽ നീതി തേടിയുള്ള പോരാട്ടത്തിൽ സഹായം തേടിയായിരുന്നു അമ്മയും മകളും യെദ്യൂരപ്പയെ സന്ദർശിച്ചത്. പരാതി കേട്ട യെദ്യൂരപ്പ കുട്ടിയുടെ കൈപിടിച്ച് തൊട്ടടുത്തുള്ള മീറ്റിങ് ഹാളിലേക്കു കൊണ്ടുപോകുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ഹാളിലേക്കുള്ള വാതിലടച്ച ശേഷം ലൈംഗിക പീഡനത്തെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു അദ്ദേഹം. പീഡിപ്പിച്ചയാളുടെ മുഖം ഓർക്കുന്നുണ്ടോ എന്നുൾപ്പെടെയുള്ള കാര്യങ്ങളായിരുന്നു ചോദിച്ചത്. ഇതിനു മറുപടി പറയുന്നതിനിടെയാണു കുട്ടിയെ പീഡിപ്പിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
പേടിച്ചരണ്ട കുട്ടി യെദ്യൂരപ്പയുടെ കൈ തട്ടിമാറ്റുകയും വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണു കുട്ടിക്ക് ഒരു തുക നൽകിയ ശേഷം വാതിൽ തുറന്നത്. പിന്നീട് അമ്മയ്ക്കും പണം നൽകിയ ശേഷം കേസിൽ സഹായിക്കാനാകില്ലെന്നു പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു.