/kalakaumudi/media/media_files/2025/05/15/cUJhPNiAqShKJxQTJz16.png)
ആലപ്പുഴ: സമുദ്രനിരപ്പിൽനിന്നു താഴ്ന്നു കിടക്കുന്ന കുട്ടനാടാണ് ജില്ലയിലെന്നും കോളറയുടെ പ്രഭവകേന്ദ്രം. എടത്വാ തലവടിയിൽ രക്തപരിശോധനയിൽ ഒരാൾക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. മലം പരിശോധനയുടെ ഫലം കിട്ടിയാലേ കോളറയാണെന്നു പൂർണമായും ഉറപ്പിക്കാനാകൂ. എങ്കിലും പ്രതിരോധം ഊർജിതമാക്കുകയാണ് ആരോഗ്യവകുപ്പ്.
ശുദ്ധജലം കിട്ടാത്തതാണ് കുട്ടനാട്ടിലെ രോഗബാധയ്ക്കു പ്രധാന കാരണം. 2013-ലാണ് ഒടുവിൽ കോളറ പിടിപെട്ടത്. അന്ന് 10 പേർക്കു രോഗബാധയുണ്ടായി. അതിനുമുൻപ് ഒട്ടേറെ മരണവുമുണ്ടായി. അതുകൊണ്ടുതന്നെ കുട്ടനാട്ടിൽ കോളറ ലക്ഷണം കണ്ടാൽ ആരോഗ്യവകുപ്പിന് ആധിയാണ്. 2002-ൽ കുട്ടനാട്ടിൽ കോളറ പടർന്നപ്പോൾ ഒട്ടേറെപ്പേർക്ക് ജീവൻ നഷ്ടമായതാണു കാരണം.
2009-ൽ കൈനകരിയിൽ രണ്ടുപേർ മരിച്ചു. 20 പേർക്ക് രോഗം പിടിപെട്ടു. 2012-ലും 2013-ലും കോളറ കുട്ടനാടിനെ വിടാതെ പിന്തുടർന്നു. പാചകത്തിന് ആറ്റിലെയും കായലിലെയും വെള്ളം ഉപയോഗിക്കുന്നതായിരുന്നു കോളറ ഉൾപ്പെടെയുള്ള വയറിളക്കരോഗങ്ങൾ വ്യാപകമാകാൻ കാരണമായത്.
2013-ൽ തോട്ടിലെ മലിനജലം കുടിച്ചവർക്കാണ് കോളറ സ്ഥിരീകരിച്ചത്. ജല അതോറിറ്റിയുടെ വെള്ളംകുടിച്ചവർക്കും വള്ളത്തിൽ വിതരണംചെയ്ത വെള്ളം കുടിച്ചവർക്കുമൊന്നും അന്ന് രോഗമുണ്ടായില്ല.
ശുദ്ധജലം കിട്ടാത്ത മേഖലകൾ കുട്ടനാട്ടിൽ ഇപ്പോഴുമുണ്ട്. കുട്ടനാട്ടിലെ മലിനജലത്തിൽ കോളറയ്ക്കു കാരണമായ മാരക ബാക്ടീരിയ ഇപ്പോഴുമുണ്ടെന്നാണ് രോഗബാധ നൽകുന്ന സൂചന.
കൂടുതൽ മരണം 1996-ൽ
1996-ലാണ് കോളറ ബാധിച്ച് ജില്ലയിൽ ഏറ്റവും കൂടുതൽ മരണമുണ്ടായത്. അക്കൊല്ലം ഓഗസ്റ്റിൽ ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് 29 പേരാണു മരിച്ചത്. പാലക്കാട് ജില്ലയിലും അന്ന് രോഗം ബാധിച്ചിരുന്നു. രണ്ടിടത്തുമായി 60 പേരാണ് മരിച്ചത്.
ജാഗ്രത വേണം
തുടക്കത്തിൽത്തന്നെ വിദഗ്ധചികിത്സ ലഭിച്ചില്ലെങ്കിൽ കോളറ മരണകാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ. കഞ്ഞിവെള്ളംപോലെ മലവിസർജനം നടത്തുന്നതാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. ഛർദ്ദിയുമുണ്ടാകും. ജലാംശം നഷ്ടപ്പെട്ട് ഒരുദിവസംകൊണ്ടുതന്നെ അവശനിലയിലാകും. നിർജലീകരണം വൃക്കയുടെ പ്രവർത്തനത്തെ താളംതെറ്റിക്കും.
വിബ്രിയോ കോളറൈ എന്നബാക്ടീരിയയാണ് രോഗകാരി. രോഗിയുടെ മലത്തിൽനിന്ന് രോഗാണുക്കൾ കുടിവെള്ളത്തിലൂടെയും ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ ആഹാരത്തിലൂടെയും മറ്റുള്ളവരിലേക്ക് പകരും.
രോഗാണുക്കൾ ശരീരത്തിലെത്തിയാൽ ഒന്നുമുതൽ അഞ്ചുദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. കുഞ്ഞുങ്ങളിലും വയോജനങ്ങളിലും പെട്ടെന്ന് മാരകമാകും. വയറിളക്ക രോഗങ്ങൾക്കെതിരേ ജാഗ്രതവേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുനാ വർഗീസ് അറിയിച്ചു.
രോഗബാധ സംശയിക്കുന്ന തലവടിയിൽ വാർഡുതലത്തിൽ അടിയന്തരമായി ബോധവത്കരണവും ശുചീകരണവും നടത്താനും ജലസ്രോതസ്സുകളിലെ സാംപിൾ ശേഖരിച്ച് പരിശോധിക്കാനും ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്നു നടത്തിയ അവലോകനയോഗത്തിൽ തീരുമാനിച്ചു. പ്രസിഡന്റ് ഗായത്രി ബി. നായർ അധ്യക്ഷയായി. ജോജി എബ്രഹാം, അജിത് കുമാർ പിഷാരത്ത്, കെ.ആർ. റെജി, ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
രോഗം പടരാതിരിക്കാൻ ശ്രദ്ധിക്കാം
- തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, പഴകിയ ഭക്ഷണം ഒഴിവാക്കുക
- രോഗലക്ഷണംകണ്ടാലുടൻ വിദഗ്ധചികിത്സ തേടണം
- വ്യക്തി, പരിസര ശുചിത്വം ഉറപ്പാക്കുക
- ജലസ്രോതസ്സുകൾ മലിനമാകാതെ സൂക്ഷിക്കുക, മലിനജലത്തിൽ കുളിക്കുന്നതും മറ്റും ഒഴിവാക്കുക
- ജലാംശം നഷ്ടപ്പെടാതിരിക്കാൻ ഒആർഎസ് ലായനി കുടിക്കുക
- വീടും പരിസരവും ബ്ലീച്ചിങ് പൗഡറിട്ട് അണുമുക്തമാക്കുക
- രോഗിയെ ശുശ്രൂഷിക്കുന്നവർ വ്യക്തിശുചിത്വം ഉറപ്പാക്കണം
- രോഗം പൂർണമായി മാറുംവരെ മരുന്നു കഴിക്കുക
- വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഐസ് ശീതളപാനീയങ്ങളിൽ ഉപയോഗിക്കരുത്
- ആഹാരം പാകംചെയ്യുംമുൻപ് കൈകൾ സോപ്പിട്ടു കഴുകണം
- വഴിയോര തട്ടുകടകൾ പരിസരം വൃത്തിയായി സൂക്ഷിക്കണം