എല്ലാ വര്‍ഷവും മാര്‍ച്ച് 24 ലോക ക്ഷയരോഗദിനമായി ആചരിക്കപ്പെട്ടുവരുന്നു

തികച്ചും പ്രതിരോധിക്കാവുന്നതും ചികിത്സിച്ചുമാറ്റാവുന്നതുമായ ഒരു അസുഖമായിട്ടു പോലും ക്ഷയരോഗം ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഒരു മഹാമാരിയായി ഇന്നും നിലകൊള്ളുന്നു

author-image
Biju
New Update
dagf

എല്ലാ വര്‍ഷവും മാര്‍ച്ച് 24 ലോക ക്ഷയരോഗദിനമായി ആചരിക്കപ്പെട്ടുവരുന്നു. 1882 ല്‍  ഡോ. റോബര്‍ട്ട് കോക് ക്ഷയരോഗത്തിനു കാരണമായ ബാക്റ്റീരിയത്തിനെ കണ്ടുപിടിച്ച ദിവസമാണ് മാര്‍ച്ച് 24. ആ കണ്ടുപിടിത്തമാണ് ക്ഷയരോഗ നിര്‍ണയത്തിന്റെയും ചികിത്സയുടെയും നാഴികക്കല്ലായി മാറിയത് . അതിനാല്‍ത്തന്നെ ഈ ദിനം  ക്ഷയം അല്ലെങ്കില്‍ ട്യൂബെര്‍ക്കുലോസിസ് എന്ന മഹാമാരിയുടെ ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ പരിണത ഫലങ്ങളെക്കുറിച്ചുള്ള  പൊതുബോധം ഉണ്ടാക്കുക അതോടൊപ്പം ഈ മഹാമാരിയെ തുടച്ചു നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുക എന്നീ ഉദ്ദേശങ്ങളോടെ ലോക ക്ഷയരോഗ ദിനമായി ആചരിക്കപ്പെടാന്‍ തുടങ്ങി .
തികച്ചും പ്രതിരോധിക്കാവുന്നതും ചികിത്സിച്ചുമാറ്റാവുന്നതുമായ ഒരു അസുഖമായിട്ടു പോലും ക്ഷയരോഗം ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഒരു മഹാമാരിയായി ഇന്നും നിലകൊള്ളുന്നു. പ്രതിദിനം  ഏതാണ്ട് നാലായിരം പേര്‍ക്ക് ഈ രോഗം മൂലം ജീവന്‍ നഷ്ടപ്പെടുന്നുവെന്നും,  28000ത്തോളം പേര്‍ അസുഖബാധിതരാവുകയും ചെയ്യുന്നുവെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ടായിരാമാണ്ടിനു ശേഷം ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വഴി 63 ദശലക്ഷം ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞതായി ലോകാരോഗ്യ സംഘടന പറയുന്നു.
ലോകത്ത് പകര്‍ച്ചവ്യാധികള്‍ മൂലമുണ്ടായിട്ടുള്ള മരണങ്ങളില്‍ രണ്ടാംസ്ഥാനത്താണ് ക്ഷയരോഗം. ഏതാണ്ട് 16 ലക്ഷത്തിലധികം ആള്‍ക്കാരാണ് ഒരു വര്‍ഷം ടി.ബി മൂലം ലോകത്ത് മരണപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ടി.ബിരോഗികളും മരണങ്ങളും ഇന്ത്യയിലാണെന്നുള്ളത് എന്നത് ഇതിന്റെ ആക്കം കൂട്ടുന്നു. അതിനാല്‍ തന്നെ സുവ്യക്തമായ അവബോധം നമുക്ക് അത്യാവശ്യമാണ്.

എന്താണ് ടി.ബി?

മൈകോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു അണുബാധയാണ് ക്ഷയ രോഗം അഥവാ ട്യൂബര്‍ക്കുലോസിസ്.

എവിടെയാണ് ക്ഷയരോഗം ബാധിക്കുന്നത്?

ശ്വാസകോശത്തെയാണ് സാധാരണയായി ക്ഷയരോഗം ബാധിക്കുന്നത്. അത്തരം ക്ഷയരോഗത്തെ പള്‍മണറി ടി ബി അഥവാ ശ്വാസകോശ ടി ബി എന്നു പറയുന്നു.
പക്ഷേ, ശരീരത്തില്‍ എവിടെ വേണമെങ്കിലും ക്ഷയരോഗം ബാധിക്കാം. തലച്ചോറ്, കഴല, എല്ല്, ആമാശയം, കുടല്‍, ത്വക്ക്, നട്ടെല്ല്, വൃക്ക, കണ്ണ് എന്നിങ്ങനെ പല ഭാഗത്തും ക്ഷയരോഗം ബാധിക്കാം. അത്തരം ടി.ബി യെ എക്‌സ്ട്രാ പള്‍മണറി ടി ബി അഥവാ ശ്വാസകോശേതര ടി ബി എന്ന് പറയുന്നു.

പകരുന്ന വിധം

ശ്വാസകോശ ടി.ബി ഉള്ള വര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും പുറത്തേയ്ക്കു വരുന്ന സ്രവങ്ങളിലൂടെ രോഗാണു അന്തരീക്ഷ ത്തില്‍ വ്യാപിക്കുന്നു.
നാം നേരത്തേ പറഞ്ഞ മൈകോബാക്ടീരിയം ട്യൂബര്‍ ക്കുലോസിസ് എന്ന രോഗാണുവിന് അതിജീവന ശേഷി കൂടുതലായതിനാല്‍ ദീര്‍ഘകാലം ഈ കണങ്ങള്‍ തങ്ങി നില്‍ക്കുകയും അത് മറ്റുള്ളവരിലേയ്ക്ക് രോഗം പടര്‍ത്തുകയും ചെയ്യുന്നു. 
ഇപ്രകാരം ക്ഷയരോഗമുള്ള ഒരാള്‍ പ്രതിവര്‍ഷം 10-15 പേര്‍ ക്ക് രോഗം പകര്‍ത്തുന്നുണ്ട ന്നാണ് കണക്കാക്കിയിരിക്കു ന്നത്. രോഗാണു ഉള്ളില്‍ ചെന്ന എല്ലാവരിലും രോഗം വരണമെന്നില്ല. നല്ല ആരോഗ്യ മുള്ള വ്യക്തികളില്‍ രോഗാണുവിനെ ചെറുത്ത് തോല്‍പ്പിക്കാ ന്‍ സാധിക്കും.

ആരാണ് പ്രതിരോധശേഷി കുറഞ്ഞവര്‍?

മദ്യപാനം, പുകവലി, ലഹരി വസ്തുക്കളുടെ ഉപയോഗം, പ്രമേഹം, പോഷകാഹാരക്കുറവ്, പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്ന് കഴിക്കുന്നവര്‍, കാന്‍സര്‍ രോഗികള്‍, അവയവം മാറ്റിവച്ചവര്‍, എച്ച്. ഐ.വി ബാധിതര്‍ ഇവരില്‍ രോഗാണു സജീവമാകാനും ക്ഷയരോഗം ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്. ഇവര്‍ കൃത്യമായ ഇടവേളകളില്‍ കഫം പരിശോധിക്കുകയും രോഗം ഇല്ല എന്ന് ഉറപ്പുവരുത്തുകയും വേണം.
പ്രതിരോധ ശേഷി കുറഞ്ഞ ആളുകളില്‍ ഭാവിയില്‍ അസുഖം ഉണ്ടാക്കുകയും അതിന്റെ ലക്ഷണങ്ങള്‍ പുറത്ത് പ്രകടമാ ക്കുകയും ചെയ്യും. രോഗാണു ഉള്ളില്‍ ചെന്ന ആള്‍ക്കാരില്‍ 10-15ശതമാനം ആളുകളില്‍ മാത്രമേ രോഗം പിടിപെടാറുള്ളു.

രോഗലക്ഷണങ്ങള്‍

രോഗം ബാധിക്കുന്ന അവയവവുമായി ബന്ധപ്പെട്ടാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. രണ്ടാഴ്ച്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചുമ, പ്രത്യേ കിച്ചും വൈകുന്നേരങ്ങളില്‍ കണ്ടുവരുന്ന പനി, കാര്യമായി തൂക്കം കുറയല്‍, രക്തം ചുമച്ച് തുപ്പുക, വിശപ്പില്ലായ്മ, രാത്രി യില്‍ ഉള്ള അമിത വിയര്‍പ്പ് തുടങ്ങിയവ ശ്വാസകോശ ടി.ബി യുടെ ലക്ഷണങ്ങളാണ്.
കഴലവീക്കം, സന്ധിവേദന, സന്ധിവീക്കം, അപസ്മാരം, നടുവേദന, വയറുവേദന, തൊലിയില്‍ മാറാതെയുള്ള വ്രണങ്ങള്‍ എന്നിവ ശ്വാസകോ ശേതര ടി ബി യുടെ ലക്ഷണ ങ്ങളായി കാണപ്പെടുന്നു.

രോഗനിര്‍ണ്ണയം എങ്ങനെ?

ടി.ബി ബാധിക്കുന്ന അവയവങ്ങള്‍ക്കനുസരിച്ച് രോഗനിര്‍ണ്ണയ രീതിയും വ്യത്യാസപ്പെടുന്നു. ശ്വാസകോശ ടി.ബി യില്‍ കഫ പരിശോധനയാണ് രോഗനിര്‍ണ്ണയത്തിലെ ആണിക്കല്ല്. കഫത്തിന്റെ മൈക്രോസ്‌കോപ്പി പരിശോധനയാണ് ഏറ്റവും ലളിതമായ രോഗനിര്‍ ണ്ണയ രീതി. ഇതിനായി രണ്ട് സാംപിളുകള്‍ എടുക്കണം. സര്‍ക്കാര്‍ ലാബുകളിലും, തെരഞ്ഞെടുത്ത സ്വകാര്യ ലാബുകളിലും പരിശോധന സൗജന്യമാണ്.
തുറസ്സായ സ്ഥലത്ത് നിന്ന് വേണം കഫം എടുക്കാന്‍. ചുമച്ച് ഉള്ളില്‍ നിന്നും വരുന്ന കട്ടിയായ കഫം എടുക്കണം. കഫം എടുക്കുന്നതിന് മുമ്പാ യി പല്ലുതേക്കുകയും വായ വൃത്തിയായി കഴുകുകയും വേണം.
ഇതുകൂടാതെ, കഫത്തിന്റെ കള്‍ച്ചര്‍ പരിശോധന, നെഞ്ചി ന്റെ എക്‌സ്‌റേ, ചിലപ്പോള്‍ സി.ടി സ്‌കാന്‍, ട്യൂബര്‍ക്കുലിന്‍ സ്‌കിന്‍ ടെസ്റ്റ് എന്നിവയും രോഗനിര്‍ണ്ണയത്തില്‍ ആവശ്യമായി വരാറുണ്ട്. ചിലപ്പോള്‍ കഫം തീരെ പരിശോധനയ്ക്ക് ലഭ്യമാകാത്ത രോഗികളില്‍ ശ്വാസനാളത്തിന്റെ ഉള്ളില്‍ പരിശോധന നടത്തി സാമ്പിള്‍ ശേഖരിക്കുന്ന ബ്രോങ്കോസ്‌കോപ്പി എന്ന രോഗനിര്‍ണ്ണയ രീതിയും അവലംബിക്കാറുണ്ട്.
ശ്വാസകോശേതര ടി.ബി യില്‍ പലപ്പോഴും ടി.ബി ബാധയുള്ള അവയവങ്ങളുടെ കുത്തി പരിശോധനയോ , ബയോപ്സി പരിശോധനയോ ആണ് രോഗനിര്‍ണ്ണയത്തെ സഹായിക്കുക.

ചികിത്സ എങ്ങനെ?

തുടര്‍ച്ചയായി കൃത്യമായ അളവില്‍ മരുന്ന് കഴിച്ചാല്‍ പൂര്‍ണ്ണമായും ഭേദമാക്കാന്‍ കഴിയുന്ന അസുഖമാണ് ക്ഷയ രോഗം. ചികിത്സാ കാലയളവ് ചുരുങ്ങിയത് 6 മാസമാണ്. 8 ആഴ്ച്ച തുടര്‍ച്ചയായി 4 മരുന്നു കള്‍ അടങ്ങിയ ഗുളിക ദിവസവും കഴിക്കണം. ഇവ റിഫാംപിസിന്‍, ഐസോനിയാസിഡ്, എത്താംബ്യൂട്ടോള്‍, പൈറസിനമൈഡ് തുടങ്ങിയവയാണ്. ഇതിന് ശേഷം 16 ആഴ്ച്ച പൈറാസിനാമൈഡ് ഒഴികെ ബാക്കി 3 മരുന്നുകള്‍ അടങ്ങിയ ഗുളികകള്‍ ദിവസവും കഴിക്കണം. ആദ്യത്തെ 8 ആഴ്ചയെ തീവ്രഘട്ടം എന്നും പിന്നീടുള്ള 16 ആഴ്ചയെ തുടര്‍ഘട്ടം എന്നും വിളിക്കുന്നു.
ക്ഷയരോഗചികിത്സ പൂര്‍ണ്ണമായും സൗജന്യമാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ലഭ്യമാണ്. ക്ഷയരോഗത്തിന്റെ മരുന്നിനും പാര്‍ശ്വഫലങ്ങള്‍ അപൂര്‍വ്വമായി ഉണ്ടാകാം. പല പാര്‍ശ്വഫലങ്ങളും നിസ്സാരങ്ങളാണ്. അങ്ങനെയുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ഡോക്ടറെ സമീപിക്കണം.
മൂത്രത്തില്‍ നിറവ്യത്യാസം, വയറെരിച്ചില്‍, വിരലുകളില്‍ തരിപ്പ്, സന്ധിവേദന, കണ്ണിലും തൊലിപ്പുറത്തും മഞ്ഞനിറം എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന പാര്‍ശ്വഫലങ്ങള്‍.

ക്ഷയരോഗി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും വായും മൂക്കും മാസ്‌ക് കൊണ്ട് മൂടണം.

പൊതു സ്ഥലങ്ങളില്‍ തുപ്പരുത്.

കഫം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കിയതിന് ശേഷം കുഴിച്ചിടണം.

രോഗിയുടെ മുറിയിലെ ജനലുകള്‍ തുറന്നിടുക. നല്ല വായുസഞ്ചാരം ഉറപ്പുവരുത്തുക.

കൃത്യമായ ചികിത്സയിലൂടെ ടി.ബി രോഗിക്ക് സാധാരണ ജീവിതം നയിക്കുവാന്‍ സാധി ക്കും. ഏതാനും ദിവസത്തെ ചികിത്സ കൊണ്ട് തന്നെ രോഗപകര്‍ച്ച ഇല്ലാതാക്കാന്‍ കഴിയും. ചികിത്സിക്കുന്ന ഡോക്ടറു ടെ നിര്‍ദ്ദേശപ്രകാരം ജോലിക്കോ പഠനത്തിനോ മറ്റും പോകാനും സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വരാനും സാധിക്കും. ഇതിന് സമൂഹത്തിന് വലിയ പങ്ക് വഹിക്കാനുണ്ട്.
ക്ഷയരോഗ ലക്ഷണങ്ങള്‍ കാണിക്കുന്ന ആളുകളെ കഫം പരിശോധിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും രോഗം നിര്‍ണ്ണയി ക്കപ്പെട്ടാല്‍ ആത്മവിശ്വാസവും മുടങ്ങാതെ മരുന്ന് കഴിക്കാനുള്ള പ്രേരണയും നല്‍കാനുള്ള കടമ സമൂഹത്തിനുണ്ട്. അങ്ങനെ, സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യരംഗവും പൊതുജനങ്ങളും ഒറ്റക്കെട്ടായി പ്രയത്‌നിച്ചാല്‍ ക്ഷയരോഗം തുടച്ചു നീക്കാന്‍ സാധിക്കും. അതുവഴി ഈ വര്‍ഷത്തെ ടി.ബി ദിന സന്ദേശം അന്വര്‍ത്ഥമാകുകയും ചെയ്യും.

tuberculosis