ഇ-ഗവേണന്‍സ് രംഗത്തെ നൂതന ആശയങ്ങൾക്ക് പ്രോത്സാഹനം; ആരോഗ്യ വകുപ്പിന് നാല് അവാര്‍ഡുകള്‍

സംസ്ഥാന സര്‍ക്കാരിന്റെ ഇ-ഗവേണന്‍സ് അവാര്‍ഡുകളില്‍ നാലെണ്ണം ആരോഗ്യ വകുപ്പ് കരസ്ഥമാക്കി. ഇ-ഹെല്‍ത്ത് വിഭാഗത്തില്‍ ആശാധാര പദ്ധതിക്ക് ഒന്നാം സ്ഥാനവും ആരോഗ്യ കിരണം, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്നിവയ്ക്ക് രണ്ടും മൂന്നും സ്ഥാനങ്ങളും ലഭിച്ചു

author-image
Devina
New Update
health

തിരുവനന്തപുരം: ഇ-ഗവേണന്‍സ് രംഗത്തെ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഇ-ഗവേണന്‍സ് അവാര്‍ഡുകളില്‍ 4 എണ്ണം ആരോഗ്യ വകുപ്പിന് ലഭിച്ചു.

 ഇ-ഹെല്‍ത്ത് ആന്റ് ഇ-മെഡിസിന്‍ വിഭാഗത്തില്‍ ആശാധാര പദ്ധതി ഒന്നാം സ്ഥാനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗം പ്രത്യേക ജ്യൂറി പുരസ്‌കാരവും നേടി.

 ആരോഗ്യ കിരണം, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്നിവയ്ക്ക് രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചു.

മുഖ്യമന്ത്രിയില്‍ നിന്നും എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ബിജോയ്, ആശാധാര സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. രാഹുല്‍ യു.ആര്‍., മൈക്രോബയോളജി വിഭാഗം മേധാവി ഡോ. മഞ്ജുശ്രീ തുടങ്ങിയവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

 മികച്ച പ്രവര്‍ത്തനം നടത്തിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ആശാധാര പദ്ധതിയിലൂടെയാണ് ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്നത്. ഇതിനായി പ്രത്യേക സോഫ്റ്റുവെയര്‍ സജ്ജമാക്കി. 2194 ഹീമോഫീലിയ രോഗികളുടെ ചികിത്സയും പരിചരണവും ഉറപ്പാക്കുന്നത് ഇതിലൂടെയാണ്.

ഹീമോഫീലിയ രോഗ പരിചരണത്തിന് രാജ്യത്ത് ആദ്യമായി നൂതന ചികിത്സയായ വിലയേറിയ എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചു. 18 വയസിന് താഴെയുള്ള കുട്ടികള്‍ക്കും 18 വയസിന് മുകളിലുള്ള ഗുരുതര രോഗികള്‍ക്കും ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദേശാനുസരണവും എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി വരുന്നു.

നിലവില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 324 പേര്‍ക്ക് എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 58 കോടിയോളം രൂപയുടെ ചികിത്സയാണ് സൗജന്യമായി നല്‍കിയത്.

ഈ പദ്ധതി മാതൃകാപരമായി നടത്തിയതിനാണ് പുരസ്‌കാരം ലഭിച്ചത്.

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യകിരണം, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കി വരുന്നത്.

 ആരോഗ്യ കിരണം പദ്ധതിയുടെ ഡിജിറ്റലൈസേഷന് ഡിജിറ്റല്‍ പ്രോസസ്സ് റീ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് ഇ സിറ്റിസണ്‍ സര്‍വീസ് ഡെലിവറി ആന്റ് എം-ഗവേണന്‍സ് വിഭാഗത്തില്‍ മൂന്നാം സ്ഥാനവുമാണ് ലഭിച്ചത്.