ആരോഗ്യ രംഗത്തു പുതിയ കണ്ടെത്തൽ : 19 മണിക്കൂർ നീണ്ട ശസ്ത്രക്രിയ, നട്ടെല്ലിലെ ട്യൂമർ കൺതടത്തിലൂടെ നീക്കംചെയ്തു

19-കാരിയായ കാർല ഫ്ലോറസിനെ ബാധിച്ച ​ഗുരുതര ട്യൂമറാണ് സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ നീക്കം ചെയ്തത്. ആരോ​ഗ്യരം​ഗത്തെ സംബന്ധിച്ച് വലിയ വഴിത്തിരിവായാണ് ശസ്ത്രക്രിയയെ അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നത്.

author-image
Anitha
New Update
sfnkshkaskn

നട്ടെല്ലിലെ ട്യൂമർ കൺതടത്തിലൂടെ(eye socket) നീക്കം ചെയ്ത് സുപ്രധാന സാധ്യതകൾ തുറന്നിട്ട് യുഎസ്സിലെ ശസ്ത്രക്രിയാ വിദ​ഗ്ധർ. 19-കാരിയായ കാർല ഫ്ലോറസിനെ ബാധിച്ച ​ഗുരുതര ട്യൂമറാണ് സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ നീക്കം ചെയ്തത്. ആരോ​ഗ്യരം​ഗത്തെ സംബന്ധിച്ച് വലിയ വഴിത്തിരിവായാണ് ശസ്ത്രക്രിയയെ അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നത്.

കാഴ്ച മങ്ങുന്നതും രണ്ടായി കാണുന്നതിനും പരിഹാരം തേടിയാണ് കാർല ഫ്ലോറസ് ആശുപത്രിയിലെത്തുന്നത്. കാഴ്ചയിലെ ചെറിയ പ്രശ്നമെന്തെങ്കിലുമാകുമെന്ന് കരുതി ആശുപത്രിയിലെത്തിയ ഫ്ലോറസിനെ പക്ഷേ ഞെട്ടിക്കുന്ന സ്കാനിങ് റിപ്പോർട്ടായിരുന്നു കാത്തിരുന്നത്. കോർഡോമ എന്നറിയപ്പെടുന്ന അപൂർവമായ ഒരു ട്യൂമർ ഇടത് കണ്ണിന്മേൽ സമ്മർദം ചെലുത്തുന്നതിനാലായിരുന്നു ഫ്ലോറസിന്റെ കാഴ്ചയെ ബാധിച്ചിരുന്നത്.

ട്യൂമർ നീക്കം ചെയ്യണമെങ്കിൽ ഒന്നിലധികം ശസ്ത്രക്രിയ ആവശ്യമായിരിക്കുമെന്ന് മുഹമ്മദ് ലബീബിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം ഫ്ലോറസിനെ അറിയിച്ചു. ഏപ്രിലിൽ നടന്ന ആദ്യത്തെ ശസ്ത്രക്രിയയിൽ ട്യൂമറിന്റെ വലിയൊരു ഭാ​ഗം പുറത്തെടുത്തെങ്കിലും അതിനിടെ രണ്ടാമതൊരു മുഴകൂടെ ഡോക്ടർമാർ കണ്ടെത്തി. നട്ടെല്ലിന് സമീപം(cervical spine) കണ്ടെത്തിയ ട്യൂമർ ചികിത്സിച്ചില്ലെങ്കിൽ ​ഗുരുതര പ്രശ്നങ്ങൾക്ക് വഴിവെയ്ക്കാൻ സാധ്യതയുണ്ടായിരുന്നു.

പരിമിതമായ ശസ്ത്രക്രിയാ മാർ​ഗങ്ങൾ മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ എന്നതിനാൽ ഡോക്ടർമാരുടെ സംഘം ഇടത്തേ കൺതടത്തിലൂടെ ട്യൂമർ പുറത്തെടുക്കാൻ തീരുമാനിച്ചു. കഴുത്തിലൂടെയോ, വായിലൂടെയോ മൂക്കിലൂടെയോ എടുക്കുന്നത് അപകടകരമാകുമെന്ന വിലയിരുത്തലിന് പിന്നാലെയാണ് കൺതടത്തിലൂടെ ട്യൂമർ പുറത്തെടുക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.

സൂക്ഷ്മമായ എല്ലാ പരിശോധനകൾക്കും ശേഷം നടന്ന ശസ്ത്രക്രിയ ഏകദേശം 19 മണിക്കൂറാണ് നീണ്ടത്. കണ്ണിലും നട്ടെല്ലിനും ചുറ്റുമുള്ള ലോലമായ ഭാഗങ്ങളിലൊന്നും സമ്മർദം ചെലുത്താതെ നട്ടെല്ലിലെ ട്യൂമർ അവർ വിദ​ഗ്ധമായി നീക്കംചെയ്തു. അവശേഷിക്കുന്ന ട്യൂമർ കോശങ്ങളെകൂടെ ഇല്ലാതാക്കാൻ ശസ്ത്രക്രിയയ്ക്ക് ശേഷം പ്രോട്ടോൺ തെറാപ്പിക്കും അവർ വിധേയയായി. ഇപ്പോഴും ചെറിയ വേദന അനുഭവിക്കുന്നുണ്ടെങ്കിലും വീണ്ടും അർബുദം വരാനുള്ള സാധ്യതയൊന്നും പുതിയ സ്കാനുകളിൽ കാണുന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

Cancer surgery