സ്‌കൂള്‍ കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം

കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. തുടര്‍ന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയ്ക്കൊപ്പം ദീപശിഖ കൊളുത്തും

author-image
Biju
New Update
kayekam

തിരുവനന്തപുരം: ഒളിമ്പിക്‌സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം. ഒക്ടോബര്‍ 21 മുതല്‍ 28 വരെയാണ് ഒളിമ്പിക്‌സ് മാതൃകയിലുള്ള രണ്ടാമത് കായികമേള സംഘടിപ്പിക്കുന്നത്. 21ന് വൈകിട്ട് 4 മണിക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. 

കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. തുടര്‍ന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയ്ക്കൊപ്പം ദീപശിഖ കൊളുത്തും. പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എമാര്‍ മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആണ് മേളയുടെ ബ്രാന്റ് അംബാസഡര്‍. ചലച്ചിത്ര താരം കീര്‍ത്തി സുരേഷ് മേളയുടെ ഗുഡ്വില്‍ അംബാസഡര്‍ ആണ്.

ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികള്‍ അരങ്ങേറും. മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും ഓരോ ജില്ലയില്‍ നിന്നും മുന്നൂറ് കുട്ടികള്‍ പങ്കെടുക്കുന്ന വിപുലമായ മാര്‍ച്ച് പാസ്റ്റുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ശിക്ഷക് സദന്‍ ഓഫീസാക്കി പ്രവര്‍ത്തിച്ചുകൊണ്ട് പതിനാറോളം സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മേളയ്ക്കായുള്ള  ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാവുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒക്ടോബര്‍ 22 മുതല്‍ 28 വരെ 12 വേദികളിലായി കായിക മത്സരങ്ങള്‍ നടക്കും. മേളയില്‍ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സിന്റെ ഭാഗമായി 1944 കായിക താരങ്ങള്‍ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങള്‍ പങ്കെടുക്കും. 20ന് രാത്രി ഏറനാട് എക്‌സ്പ്രസ്സില്‍ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ആദ്യബാച്ച് കായിക താരങ്ങള്‍ക്ക് മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും. 

ഗള്‍ഫ് മേഖലയില്‍ കേരള സിലബസില്‍ പഠിക്കുന്ന ഏഴ് സ്‌കൂളുകളില്‍ നിന്നും 35 കുട്ടികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെണ്‍കുട്ടികള്‍ കൂടി ഗള്‍ഫ് മേഖലയില്‍ നിന്നും മേളയില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുണ്ട്.  ആയിരത്തോളം ഒഫീഷ്യല്‍സും രണ്ടായിരത്തോളം വോളന്റിയേഴ്‌സും കായിക മാമാങ്കത്തിന്റെ ഭാഗമാകും.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വര്‍ണ്ണക്കപ്പാണ് ഇത്തവണ നല്‍കുന്നത്. പുത്തരിക്കണ്ടം മൈതാനത്ത് രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള വിപുലമായ ഭക്ഷണശാല ഒരുക്കിയിട്ടുണ്ട്. കൂടാതെ മറ്റ് അഞ്ച് അടുക്കളകളും പ്രവര്‍ത്തിക്കുന്നുണ്ട്. 

പത്ത് വര്‍ഷമായി കേരളത്തില്‍ ഉണ്ടായ കായിക നേട്ടങ്ങളെ കുറിച്ചുള്ള സമഗ്ര എക്‌സിബിഷനും അതിന്റെ ഭാഗമായുള്ള ചെറിയ കായിക വിനോദങ്ങളും പുത്തരിക്കണ്ടത്ത് സംഘടിപ്പിക്കുന്നുണ്ട്. കായിക താരങ്ങളുടെ താമസത്തിനായി എഴുപത്തി നാലോളം സ്‌കൂളുകള്‍ പ്രത്യേകം സജ്ജീകരിച്ചു. കുട്ടികളുടെ സഞ്ചാരത്തിനായി 142 ബസുകള്‍ വിവിധ സ്‌കൂളുകളില്‍ നിന്നും സജ്ജമാക്കിയിട്ടുണ്ട്. സാനിറ്റൈസേഷന്‍, ഇ-ടോയ്ലറ്റ് സംവിധാനം എന്നിവ ഗ്രൗണ്ടുകളിലും താമസ സ്ഥലങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്. മൈതാനങ്ങളിലും താമസ സ്ഥലത്തും പൊലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ ക്രമീകരിച്ചിട്ടുണ്ട്. 

നിരോധിത ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നില്ല എന്ന് ഉറപ്പാക്കാന്‍ ഗ്രൗണ്ടുകളിലും താമസ സ്ഥലത്തും എക്‌സൈസിന്റെ പ്രത്യേക ജാഗ്രതാ നിരീക്ഷണം ഉണ്ടായിരിക്കും. മെഡിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കായിക താരങ്ങള്‍ക്ക് കളിസ്ഥലങ്ങളിലും താമസ സ്ഥലത്തും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി, സ്‌പോര്‍ട്‌സ് ആയുര്‍വേദ, ഫിസിയോ തെറാപ്പി, സ്‌പോര്‍ട്‌സ് മെഡിസിന്‍ എന്നിവയുടെ സൗകര്യവും ആംബുലന്‍സ് സര്‍വ്വീസും പ്രത്യേക മെഡിക്കല്‍ ടീം സേവനവും ഏര്‍പ്പാടാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കായിക താരങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ തുടരുകയാണ്.