കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഹെഡ്‌കോച്ചാകാന്‍ മലയാളി

നിലവിലെ പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റ് ടീം വിടുന്നതിന്റെ പശ്ചാത്തലത്തിലാണ് അഭിഷേകിനെ പുതിയ ചുമതല ഏല്‍പിക്കുന്നത്. 2025 ഐപിഎലില്‍ പ്ലേ ഓഫിലെത്താന്‍ കൊല്‍ക്കത്തയ്ക്കു സാധിച്ചിരുന്നില്ല

author-image
Biju
New Update
abhihek nair

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഹെഡ് കോച്ചാകും. സൂപ്പര്‍ താരം രോഹിത് ശര്‍മയുടെ ശരീര ഭാരം 11 കിലോയോളം കുറയ്ക്കാനും, ക്രിക്കറ്റിലേക്കുള്ള താരത്തിന്റെ ഗംഭീര തിരിച്ചുവരവിനും വഴിയൊരുക്കിയ ശേഷമാണ് അഭിഷേക് നായര്‍ പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. കരാര്‍ സംബന്ധിച്ച് അഭിഷേക് നായരും ഫ്രാഞ്ചൈസിയും ധാരണയിലെത്തിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പരിശീലക സ്ഥാനം നഷ്ടമായതിനു പിന്നാലെ അഭിഷേകിനെ കൊല്‍ക്കത്ത സപ്പോര്‍ട്ട് സ്റ്റാഫ് ആയി നിയമിച്ചിരുന്നു.

നിലവിലെ പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റ് ടീം വിടുന്നതിന്റെ പശ്ചാത്തലത്തിലാണ് അഭിഷേകിനെ പുതിയ ചുമതല ഏല്‍പിക്കുന്നത്. 2025 ഐപിഎലില്‍ പ്ലേ ഓഫിലെത്താന്‍ കൊല്‍ക്കത്തയ്ക്കു സാധിച്ചിരുന്നില്ല. അഭിഷേകിന്റെ നേതൃത്വത്തില്‍ ടീം ഉടച്ചുവാര്‍ക്കാനാണ് കൊല്‍ക്കത്ത ഒരുങ്ങുന്നത്. കൊല്‍ക്കത്തയുമായി വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണ് അഭിഷേക് നായര്‍ക്കുള്ളത്. ഇന്ത്യന്‍ ടീമിലെ ചുമതല ലഭിക്കുന്നതിനു മുന്‍പ്, കൊല്‍ക്കത്തയിലെ യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള ദൗത്യവും അഭിഷേകിനുണ്ടായിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററായിരുന്ന ഗൗതം ഗംഭീറുമായും അഭിഷേക് നായര്‍ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഈ ബന്ധം തന്നെയാണ് അഭിഷേകിന് ഇന്ത്യന്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചാകാനുള്ള വഴി തുറന്നതും. ഗംഭീര്‍ ഇടപെട്ടാണ് അഭിഷേകിനെ തന്റെ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ടീമിന്റെ പ്രകടനം മോശമായതോടെ അഭിഷേകുള്‍പ്പടെയുള്ള പരിശീലകരുമായുള്ള കരാര്‍ ബിസിസിഐ അവസാനിപ്പിക്കുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ താരമായിരുന്ന അഭിഷേക്, ഇന്ത്യന്‍ ടീമില്‍ മൂന്നു മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.