മാഞ്ചെസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് അല്‍ ഹിലാല്‍ ക്വാര്‍ട്ടറില്‍

ബെര്‍ണാര്‍ഡോ സില്‍, എര്‍ലിങ് ഹാളണ്ട്, ഫില്‍ ഫോഡന്‍ എന്നിവര്‍ സിറ്റിക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ അല്‍ ഹിലാലിനായി മാര്‍ക്കോസ് ലിയോനാര്‍ഡോ ഇരട്ട ഗോളുകളും മാല്‍ക്കമും കലിദൗ കൗലിബലിയും ഓരോ ഗോള്‍വീതവും നേടി

author-image
Biju
New Update
manfads

ഫ്ളോറിഡ: ഫിഫ ക്ലബ്ബ് ലോകകപ്പില്‍ വമ്പന്‍ അട്ടിമറി. ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയെ കീഴടക്കി സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ ക്വാര്‍ട്ടറില്‍ കടന്നു. 120 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു അല്‍ ഹിലാലിന്റെ ജയം. ഈ സീസണില്‍ തൊട്ടതെല്ലാം പിഴച്ച പെപ് ഗ്വാര്‍ഡിയോളയ്ക്കും സംഘത്തിനും ക്ലബ്ബ് ലോകകപ്പും നിരാശയുടേതായി. പെപ്പിന്റെ കീഴില്‍ ഒരു ടീം ക്ലബ്ബ് ലോകകപ്പില്‍ തോല്‍ക്കുന്നതും ഇതാദ്യം. മത്സരത്തില്‍ 69 ശതമാനം സമയവും പന്ത് കൈവശം വെച്ചിട്ടും സിറ്റിക്ക് സൗദി ക്ലബ്ബിനെതിരേ സമനില ഗോള്‍ കണ്ടെത്താനായില്ല.

ബെര്‍ണാര്‍ഡോ സില്‍, എര്‍ലിങ് ഹാളണ്ട്, ഫില്‍ ഫോഡന്‍ എന്നിവര്‍ സിറ്റിക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ അല്‍ ഹിലാലിനായി മാര്‍ക്കോസ് ലിയോനാര്‍ഡോ ഇരട്ട ഗോളുകളും മാല്‍ക്കമും കലിദൗ കൗലിബലിയും ഓരോ ഗോള്‍വീതവും നേടി.

ഒമ്പതാം മിനിറ്റില്‍ തന്നെ ബെര്‍ണാര്‍ഡോ സില്‍വയിലൂടെ സിറ്റിയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ഇല്‍കായ് ഗുണ്ടോഗന്‍ നല്‍കിയ പന്തില്‍ നിന്നായിരുന്നു ഗോള്‍. ആദ്യ പകുതി സിറ്റിയുടെ ഒരു ഗോള്‍ ലീഡില്‍ അവസാനിച്ചെങ്കിലും രണ്ടാം പകുതിയില്‍ കളിയുടെ ചിത്രം തന്നെ മാറി.

46-ാം മിനിറ്റില്‍ ലിയോനാര്‍ഡോ അല്‍ ഹിലാലിനെ ഒപ്പമെത്തിച്ചു. പിന്നാലെ 52-ാം മിനിറ്റില്‍ ജാവോ കാന്‍സെലോ നല്‍കിയ പന്ത് വലയിലെത്തിച്ച് മാല്‍ക്കം ഹിലാലിന് ലീഡ് സമ്മാനിച്ചതോടെ സിറ്റി ഞെട്ടി. ഇതോടെ പെപ്പ് ഗുണ്ടോഗനെ പിന്‍വലിച്ച് പരിക്കുമാറിയെത്തിയ റോഡ്രിയെ കളത്തിലിറക്കി. മാത്തിയുസ് ന്യൂനെസിന് പകരം നഥാന്‍ അകെയും ജോസ്‌കോ ഗ്വാര്‍ഡിയോളിനു പകരം മാനുവല്‍ അകാന്‍ജിയും കളത്തിലിറങ്ങി.

പിന്നാലെ 55-ാം മിനിറ്റില്‍ എര്‍ലിങ് ഹാളണ്ടിലൂടെ സിറ്റി സമനില പിടിച്ചു. പിന്നാലെ അല്‍ഹിലാല്‍ നാലു മാറ്റങ്ങള്‍ വരുത്തി. നിശ്ചിത സമയത്ത് ഇരു ടീമും രണ്ടു ഗോളുകള്‍ വീതം നേടി സമനില പാലിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. 94-ാം മിനിറ്റില്‍ സിറ്റിയെ ഞെട്ടിച്ച് കൗലിബലി സ്‌കോര്‍ ചെയ്തു. എന്നാല്‍ 104-ാം മിനിറ്റില്‍ ചെര്‍ക്കിയുടെ പാസില്‍ നിന്ന് ഫില്‍ ഫോഡന്‍ സ്‌കോര്‍ ചെയ്തതോടെ സിറ്റി ആശ്വസിച്ചു. 

എന്നാല്‍ 112-ാം മിനിറ്റില്‍ മത്സരത്തിന്റെ ഫലം നിര്‍ണയിച്ച ഗോളെത്തി. മിലിന്‍കോവിച്ച് സാവിച്ച് ഹെഡ് ചെയ്ത പന്ത് സിറ്റി ഗോള്‍കീപ്പര്‍ എഡേഴ്സണ്‍ തട്ടിയകറ്റിയതി നേരേ ലിയോനാര്‍ഡോയുടെ കാലില്‍. കിടന്നുകൊണ്ട് പന്ത് വലയിലേക്ക് തട്ടിയിട്ട താരം അല്‍ ഹിലാലിന് അവിശ്വസനീയ ജയം സമ്മാനിച്ചു.

manchester city