/kalakaumudi/media/media_files/2025/10/03/nakvi-2-2025-10-03-10-14-22.jpg)
ദുബായ്: ഏഷ്യാകപ്പിലെ ട്രോഫി വിവാദം ഏറെ ചര്‍ച്ചയായതിന് പിന്നാലെ വിഷയം ഐസിസിയുടെ മുന്നിലെത്തിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി. നഖ്‌വിയെ പുറത്താക്കാതെ യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. ഇന്ത്യ ശക്തമായ നിലപാട് എടുത്തിരക്കുന്നതിനാല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മൊഹ്‌സിന്‍ നഖ്‌വിയെ ഐസിസി പുറത്താകുമെന്നാണ് സൂചന.
ഇയാള്‍ളുടെ ചെയ്തിക്കെതിരെ പാകിസ്ഥാന്‍ ക്രിക്കറ്റ് അംഗങ്ങള്‍ക്കിടയില്‍ തന്നെ അമര്‍ഷമുണ്ട്. നഖ്‌വി പ്രോട്ടോക്കോളുകള്‍ ലംഘിച്ചതായും ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിയതായുമാണ് ബിസിസിഐയുടെ ആരോപണം.
നഖ്‌വിയുടെ നീക്കങ്ങളില്‍ അന്വേഷണം വേണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെടും. ക്രിക്കറ്റ് ഭരണത്തില്‍ നഖ്‌വി രാഷ്ട്രീയം കൊണ്ടുവന്നെന്നും ഒരു വിഭാഗത്തിനൊപ്പം ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചെന്നും ബിസിസിഐ പരാതി ഉന്നയിക്കും.
ഏഷ്യാകപ്പ് ജേതാക്കള്‍ക്കുള്ള ട്രോഫി സ്വീകരിക്കാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (എസിസി) ദുബായ് ഓഫിസിലേക്ക് ഇന്ത്യന്‍ ടീമിനെ സ്വാഗതം ചെയ്യുന്നതായി എസിസി ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്വി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പാക്കിസ്ഥാന്‍ മന്ത്രി കൂടിയായ എസിസി ചെയര്‍മാന്റെ കയ്യില്‍നിന്ന് ഏഷ്യാകപ്പ് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബിസിസിഐ) നിലപാട് എടുത്തതുവഴിയുണ്ടായ വിവാദത്തിലാണു പുതിയ വഴിത്തിരിവ്. ഫൈനലിനുശേഷം ട്രോഫിയുമായി നഖ്വി എസിസി ഓഫിസിലേക്കു മടങ്ങുകയായിരുന്നു.
ചൊവ്വാഴ്ച നടന്ന എസിസി വാര്‍ഷിക പൊതുയോഗത്തില്‍ താന്‍ മാപ്പു പറഞ്ഞെന്ന വാര്‍ത്ത നഖ്വി നിഷേധിച്ചു. 'എസിസി പ്രസിഡന്റ് എന്ന നിലയില്‍ ട്രോഫി കൈമാറാന്‍ ആദ്യം മുതലേ ഞാന്‍ തയാറാണ്. ട്രോഫി വേണമെങ്കില്‍ എസിസി ഓഫിസില്‍ വന്ന് എന്റെ പക്കല്‍നിന്ന് സ്വീകരിക്കാം. മറ്റൊരു കാര്യം കൂടി വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അതിനാല്‍ ബിസിസിഐയോടു മാപ്പു പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല' നഖ്വി സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.
എസിസി വാര്‍ഷിക പൊതുയോഗത്തില്‍, ബിസിസിഐ പ്രതിനിധികളായ രാജീവ് ശുക്ലയും ആശിഷ് ഷേലാറും നഖ്വിയുടെ നടപടിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ യോഗത്തിലും ട്രോഫി കൈമാറാന്‍ താന്‍ തയാറാണെന്നു നഖ്വി സൂചിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍, നഖ്വിയില്‍നിന്നു ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യ തയാറല്ലാത്തതിനാല്‍ തീരുമാനമെടുക്കാതെ യോഗം പിരിയുകയായിരുന്നു. സംഭവം അടുത്ത മാസത്തെ ഐസിസി യോഗത്തില്‍ ഉന്നയിക്കാനൊരുങ്ങുകയാണ് ബിസിസിഐ നേതൃത്വം.