അലക്‌സ് ക്യാരിക്ക് സെഞ്ച്വറി; ഒന്നാംദിനം ആഷസില്‍ ഓസീസിന് എട്ട് വിക്കറ്റ് നഷ്ടം

ഓസീസ് പ്ലേയിങ് ഇലവനിലേക്ക് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് തിരിച്ചെത്തി. സ്റ്റീവന്‍ സ്മിത്തിനു പകരമാണ് ഖ്വാജയെ ഉള്‍പ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്‌ട്രേലിയക്ക് സ്‌കോര്‍ 33ല്‍ നില്‍ക്കേ ഓപണര്‍മാരെ നഷ്ടമായി

author-image
Biju
New Update
ausis

അഡ്ലയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ആസ്‌ട്രേലിയ ഭേദപ്പെട്ട നിലയില്‍. ഒന്നാംദിനം സ്റ്റമ്പെടുക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. മിച്ചല്‍ സ്റ്റാര്‍ക്ക് (33*), നേഥന്‍ ലിയോണ്‍ (0*) എന്നിവരാണ് ക്രീസില്‍. സെഞ്ച്വറി നേടിയ അലക്‌സ് ക്യാരി (106), അര്‍ധ സെഞ്ച്വറി നേടിയ ഉസ്മാന്‍ ഖ്വാജ (82) എന്നിവരാണ് ഓസീസ് ഇന്നിങ്‌സിന്റെ നെടുംതൂണായത്. നിര്‍ണായകമായ മൂന്ന് വിക്കറ്റുകള്‍ പിഴുത ജോഫ്ര ആര്‍ച്ചറാണ് ഇംഗ്ലിഷ് ബൗളിങ്ങിന് നേതൃത്വം നല്‍കിയത്.

ഓസീസ് പ്ലേയിങ് ഇലവനിലേക്ക് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് തിരിച്ചെത്തി. സ്റ്റീവന്‍ സ്മിത്തിനു പകരമാണ് ഖ്വാജയെ ഉള്‍പ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്‌ട്രേലിയക്ക് സ്‌കോര്‍ 33ല്‍ നില്‍ക്കേ ഓപണര്‍മാരെ നഷ്ടമായി. തുടര്‍ച്ചയായ രണ്ട് ഓവറുകളില്‍ ജേക്ക് വെതര്‍ലന്‍ഡും (18) ട്രാവിസ് ഹെഡും (10) വീണു. തുടക്കത്തിലെ പതര്‍ച്ചയില്‍നിന്ന് തിരികെ വരുന്നതിനിടെ 25-ാം ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ ഓസീസിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. 19 റണ്‍സെടുത്ത മാര്‍നസ് ലബൂഷെയ്‌ന് പിന്നാലെ കാമറൂണ്‍ ഗ്രീന്‍ സംപൂജ്യനായി മടങ്ങി.

ക്ഷമയോടെ കളിച്ച ഖ്വാജ 81 പന്തിലാണ് അര്‍ധ ശതകം പൂര്‍ത്തിയാക്കിയത്. ആകെ 126 പന്തില്‍ പത്ത് ബൗണ്ടറികളുടെ അകമ്പടിയില്‍ 82 റണ്‍സ് നേടിയാണ് താരം പുറത്തായത്. അലക്‌സ് ക്യാരിക്കൊപ്പം മികച്ച കൂട്ടുകെട്ടൊരുക്കാനും ഖവാജക്കായി. 32 റണ്‍സ് നേടിയ ജോഷ് ഇംഗ്ലിസിനെ ജോഷ് ടങ് ബൗള്‍ഡാക്കി. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന് ഏറെനേരം പിടിച്ചുനില്‍ക്കാനായില്ല. 13 റണ്‍സ് നേടിയ താരത്തെ ബ്രൈഡന്‍ കാഴ്‌സ്, ഒലി പോപ്പിന്റെ കൈകകളിലെത്തിച്ചു. സെഞ്ച്വറി നേടിയതിനു പിന്നാലെ ക്യാരി പുറത്തായത് ഓസീസിന് നിരാശയായി. 143 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 106 റണ്‍സാണ് താരം നേടിയത്.