ബോളിങ് തിരഞ്ഞെടുത്ത് ഓസീസ്; ടീമില്‍ മാറ്റമില്ലാതെ ഇന്ത്യ

ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ കോലിയും രോഹിത്തും ഇന്നു ഫോമിലേക്കുയര്‍ന്നാലും ഇല്ലെങ്കിലും 3 മത്സര പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്ത്യയ്ക്ക് ഇന്നു ജയിച്ചേ തീരൂ. മറുവശത്ത് ആദ്യ മത്സരത്തിലെ അനായാസ ജയം നല്‍കിയ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ഓസീസിനു നിലവിലെ ഫോം തുടര്‍ന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകും.

author-image
Biju
New Update
aus 3

അഡ്ലെയ്ഡ്: ഓസ്‌ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റും ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിലെ അതേ പ്ലെയിങ് ഇലവനുമായിട്ടാണ് രണ്ടാം മത്സരത്തിലും ഇന്ത്യ ഇറങ്ങുന്നത്. ഓസീസ് ടീമില്‍ മൂന്നു മാറ്റങ്ങളുണ്ട്. അലക്സ് ക്യാരി, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, ആദം സാംപ എന്നിവര്‍ ടീമിലെത്തിയപ്പോള്‍ ജോഷ് ഫിലിപ്പ്, നഥാന്‍ എല്ലിസ്, മാത്യു കുഹ്നെമെന്‍ എന്നിവര്‍ പുറത്തായി. 

രോഹിത് ശര്‍മ വിരാട് കോലി താരജോടിയുടെ തിരിച്ചുവരവ് ആഘോഷിക്കാനാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിന മത്സരത്തിനായി ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ രണ്ടാം മത്സരം ഇന്ന് അഡ്ലെയ്ഡില്‍ നടക്കുമ്പോള്‍ പരമ്പര കൈവിട്ടുപോകരുതേ എന്ന പ്രാര്‍ഥന മാത്രമേ അവര്‍ക്കുള്ളൂ.

ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ കോലിയും രോഹിത്തും ഇന്നു ഫോമിലേക്കുയര്‍ന്നാലും ഇല്ലെങ്കിലും 3 മത്സര പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്ത്യയ്ക്ക് ഇന്നു ജയിച്ചേ തീരൂ. മറുവശത്ത് ആദ്യ മത്സരത്തിലെ അനായാസ ജയം നല്‍കിയ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ഓസീസിനു നിലവിലെ ഫോം തുടര്‍ന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകും. 

ഓസീസ് പേസര്‍മാര്‍ക്കു മുന്നില്‍ മറുപടിയില്ലാതെ നില്‍ക്കുന്ന ഇന്ത്യന്‍ ബാറ്റര്‍മാരെയാണ് പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ കണ്ടത്. സീനിയര്‍ ജൂനിയര്‍ വ്യത്യാസമില്ലാതെ ടീമിലെ എല്ലാ ബാറ്റര്‍മാരും പേസ് ബോളിങ്ങിനു മുന്നില്‍ നിന്നുവിയര്‍ത്തു. മഴ കൂടി ഓസീസ് പേസര്‍മാര്‍ക്ക് അനുകൂലമായതോടെ ഇന്ത്യ ചിത്രത്തിലേ ഇല്ലാതായി.

അഡ്ലെയ്ഡിലേക്കു വരുമ്പോഴും ടീം ഇന്ത്യയെ കാത്തിരിക്കുന്നത് മിച്ചല്‍ സ്റ്റാര്‍ക് ജോഷ് ഹെയ്‌സല്‍വുഡ് നേഥന്‍ എല്ലിസ് പേസ് ത്രയത്തിന്റെ പരീക്ഷണമാണ്. രോഹിത് ശുഭ്മന്‍ ഗില്‍ സഖ്യത്തിനു പവര്‍പ്ലേ ഓവറുകളില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇവരെ പ്രതിരോധിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്കു കാര്യങ്ങള്‍ പാതി എളുപ്പമാകും. മധ്യ ഓവറുകളില്‍ കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍ എന്നിവരുടെ പ്രകടനവും ടീമിന് നിര്‍ണായകമാണ്.

അഡ്ലെയ്ഡ് മത്സരത്തിനു മുന്‍പു നടന്ന അവസാന പരിശീലന സെഷനില്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ കൂടുതല്‍ സമയവും ചെലവഴിച്ചതു രോഹിത് ശര്‍മയ്‌ക്കൊപ്പമായിരുന്നു. മറ്റു താരങ്ങള്‍ എത്തുന്നതിനും 45 മിനിറ്റ് മുന്‍പ് നെറ്റ്‌സില്‍ എത്തിയ രോഹിത്, ഗംഭീറിന്റെ മേല്‍നോട്ടത്തില്‍ ഒരു മണിക്കൂറോളം പരിശീലനം നടത്തി. ശേഷം ഗംഭീറുമായി ഏറെനേരം സംസാരിച്ച രോഹിത്, ഫീല്‍ഡിങ് പരിശീലനവും പൂര്‍ത്തിയാക്കിയ ശേഷമാണ് ഗ്രൗണ്ടില്‍നിന്നു മടങ്ങിയത്.