മെല്‍ബണ്‍: മൈതാനത്തെ മോശം പെരുമാറ്റത്തെ തുടർന്ന് വിരാട് കൊഹ്‌ലിയെ രൂക്ഷമായി വിമർശിച്ച് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ. ബോക്‌സിങ് ഡേ ടെസ്റ്റില്‍ മൈതാനത്തെ മോശം പെരുമാറ്റത്തെ തുടർന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ വിമർശനവുമായി രംഗത്തെത്തിയതു. ഓസ്‌ട്രേലിയന്‍ പത്രമായ ദ വെസ്റ്റ് ഓസ്‌ട്രേലിയന്‍' കോമാളി- ക്ലൗണ്‍ കോഹ്‌ലി'- എന്ന തലക്കെട്ടോടെയാണ് കോഹ്‌ലിയെ വിമര്‍ശിച്ചത്.
മെല്‍ബണ്‍ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ കോഹ്‌ലി ഓസ്‌ട്രേലിയയുടെ അരങ്ങേറ്റക്കാരനായ സാം കോണ്‍സ്റ്റാസിന്റെ തോളില്‍ തട്ടിയതിനെതുടർന്നുണ്ടായ കലഹങ്ങളാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. കോഹ്‌ലിയുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റം മൈതാനത്ത് രണ്ട് ടീമുകളും തമ്മില്‍ തര്‍ക്കത്തിന് കാരണമാകുകയായിരുന്നു.
റിക്കി പോണ്ടിങ് ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ കോഹ്‌ലിയുടെ ഭാഗത്തു നിന്നുണ്ടായത് മോശം പെരുമാറ്റമാണെന്ന് പറഞ്ഞിരുന്നു. സംഭവത്തില്‍ കോഹ്‌ലിയെ വിമര്‍ശിച്ച് ക്രിക്കറ്റ് താരങ്ങളുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളുന്ന വാര്‍ത്തയാണ് ഫോക്‌സ് സ്‌പോര്‍ട്‌സ് നല്‍കിയത്. 'അധികം അഭിമാനിക്കേണ്ടതില്ല, ഇതിഹാസങ്ങള്‍ കോഹ്‌ലിയെക്കുറിച്ച് സംസാരിക്കുന്നു' എന്ന തലക്കെട്ടോടെയാണ് വാര്‍ത്ത.
വൈഡ് വേള്‍ഡ് ഓഫ് സ്‌പോര്‍ട്‌സും വിവാദത്തില്‍ രണ്ട് ലേഖനങ്ങള്‍ പോസ്റ്റ് ചെയ്തു, വിരാട് വിലക്കില്‍ നിന്ന് എങ്ങനെ രക്ഷപ്പെട്ടു എന്ന് ചോദിക്കുന്നതായിരുന്നു ഒന്ന്. അനാവശ്യമായ പ്രവൃത്തിയില്‍ കോഹ്‌ലി വിലക്കില്‍ നിന്ന് രക്ഷപ്പെട്ടെന്നും മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. കോഹ്‌ലി വിലക്കില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് മുന്‍ ഓസീസ് താരം സ്റ്റീവോ പറഞ്ഞപ്പോള്‍ കോഹ്‌ലിക്കെതിരായ ശിക്ഷാ നടപടി പോരായെന്നാണ് റിക്കി പോണ്ടിങ് പറഞ്ഞത്. സമ്പന്നരായ ക്രിക്കറ്റ് താരങ്ങള്‍ക്ക് പിഴ ശിക്ഷ മാത്രം മതിയോ എന്നാണ് മുന്‍ ഓസീസ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് ചോദിച്ചത്.
'ഐസിസിക്കും ലോക ക്രിക്കറ്റിനും നാണക്കേട്' എന്ന തലക്കെട്ടോടെ സെന്‍ മറ്റൊരു ലേഖനം പ്രസിദ്ധീകരിച്ചു. വിരാട് കോഹ്‌ലിക്ക് പ്രത്യേക പരിഗണന നല്‍കിയോ? എന്ന തരത്തിലും വാര്‍ത്തകള്‍ വന്നു.സെന്‍ ക്രിക്കറ്റിന്റെ റിപ്പോര്‍ട്ടില്‍ ഐസിസിയോട് അവരുടെ ജോലി ശരിയായി ചെയ്യണമെന്നും എംസിജി ടെസ്റ്റ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിരാടിന്റെ അവസാന ടെസ്റ്റാണെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഐസിസി ജോലി ചെയ്താല്‍ ബോക്‌സിങ് ഡേ വിരാട് കോഹ്‌ലിയുടെ ഓസ്‌ട്രേലിയന്‍ മണ്ണിലെ അവസാന ടെസ്റ്റ് മത്സരമായിരിക്കുമെന്നും തലക്കെട്ടില്‍ പറഞ്ഞു.
'വിരാട് കോഹ്‌ലിയെ സസ്‌പെന്‍ഷനില്‍ നിന്ന് രക്ഷപ്പെടുത്തിയ രഹസ്യ പോസ്റ്റ് സാന്‍ഡ്‌പേപ്പര്‍ ഗേറ്റ് ചേഞ്ച്' എന്ന തലക്കെട്ടോടെ സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡും വാര്‍ത്ത നല്‍കി. 2018ല്‍ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരയ്ക്കിടെ ഓസ്‌ട്രേലിയയുടെ പന്ത് ചുരണ്ടല്‍ കേസിനെത്തുടര്‍ന്ന് ഐസിസി പെരുമാറ്റച്ചട്ടത്തില്‍ വന്ന മാറ്റങ്ങള്‍ വിരാടിന് എങ്ങനെ ഗുണം ചെയ്തുവെന്നും വിലക്കില്‍ നിന്ന് രക്ഷിച്ചുവെന്നും വാര്‍ത്തയില്‍ പറയുന്നു.