മെല്‍ബണ്‍: നാലാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യൻ താരം വിരാട് കോഹ്‌ലിയും ഓസ്‌ട്രേലിയക്കായി അരങ്ങേറിയ 19കാരന്‍ സാം കോണ്‍സ്റ്റാസും തമ്മിലുണ്ടായ വാക്കു തര്‍ക്കത്തില്‍ ഐസിസി നടപടിയെടുത്തേക്കുമെന്ന് സൂചനകള്‍. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഭവത്തില്‍ കോഹ്‌ലിക്കു നേരെയാണ് ഐസിസിയുടെ നടപടിയുണ്ടാകുക.
കന്നി അന്താരാഷ്ട്ര പോരില്‍ അര്‍ധ സെഞ്ച്വറിയടിച്ച കോണ്‍സ്റ്റാസ് തകർപ്പൻ ബാറ്റിംഗ് തുടരുന്നതിനിടെയാണ് ഗ്രൗണ്ടില്‍ വാക്കു തര്‍ക്കാം ഉണ്ടാകുന്നതു. എന്നാല്‍ ഈ സംഭവത്തിലേക്ക് നയിച്ചത് കോഹ്‌ലിയുടെ പ്രവൃത്തിയാണെന്നാണ് വിലയിരുത്തൽ.
ബാറ്റിങിനിടെ കോണ്‍സ്റ്റാസ് നോണ്‍ സ്ട്രൈക്ക് എന്‍ഡിലേക്ക് നടക്കുകയായിരുന്നു. ഈ സമയത്ത് എതിര്‍ ദിശയില്‍ നിന്നു വന്ന കോഹ്‌ലിയുമായി കൂട്ടിയിടിച്ചു. കോഹ്‌ലി മനഃപൂര്‍വം ഓസീസ് യുവ താരത്തെ ഇടിച്ചതാണെന്നു പലരും ചൂണ്ടിക്കാട്ടുന്നു. ഈ വിലയിരുത്തലിനെ സാധൂകരിക്കുന്നതാണ് ദൃശ്യങ്ങളാണ് വിഡിയോയിലും കാണുന്നത്.
തോളു കൊണ്ട് കോഹ്‌ലി ഇടിച്ചതു കോണ്‍സ്റ്റാസ് ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പരസ്പരം കൂട്ടിയിടിച്ചതു ശ്രദ്ധിക്കാതെ കോഹ്‌ലി നടന്നു പോയി. എന്നാല്‍ കോണ്‍സ്റ്റാസ് ഇക്കാര്യം ചോദ്യം ചെയ്തതോടെ താരത്തിനു സമീപം തിരിച്ചെത്തി കോഹ്‌ലി മറുപടി പറഞ്ഞു. ഇതോടെ തര്‍ക്കം രൂക്ഷമായി. സഹ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയും അംപയറും ഇടപെട്ടാണ് ഇരുവരേയും പിടിച്ചു മാറ്റിയത്.