ചാംപ്യന്‍സ് ട്രോഫി വിജയത്തിന് പിന്നാലെ സ്‌പോര്‍ട്‌സ് സയന്‍സ് വിഭാഗം തലവന്‍ രാജിവച്ചു

ജയ് ഷാ ബിസിസിഐ സെക്രട്ടറിയായിരിക്കെ തുടക്കമിട്ട സ്‌പോര്‍ട്‌സ് സയന്‍സ് വിഭാഗത്തിന്റെ തലവന്‍ നിതിന്‍ പട്ടേലാണ് സ്ഥാനം രാജിവച്ചത്

author-image
Biju
New Update
aer

മുംബൈ:  ചാംപ്യന്‍സ് ട്രോഫി കിരീടനേട്ടത്തിന്റെ അലയൊലികള്‍ അടങ്ങും മുന്‍പേ, ഇന്ത്യന്‍ ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫിലെ നിര്‍ണായക സ്ഥാനത്തുനിന്ന് രാജി. ജയ് ഷാ ബിസിസിഐ സെക്രട്ടറിയായിരിക്കെ തുടക്കമിട്ട സ്‌പോര്‍ട്‌സ് സയന്‍സ് വിഭാഗത്തിന്റെ തലവന്‍ നിതിന്‍ പട്ടേലാണ് സ്ഥാനം രാജിവച്ചത്.

പരുക്കേല്‍ക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ വിദഗ്ധ ചികിത്സയും ജോലിഭാരം ക്രമീകരിക്കുന്നതും ഉള്‍പ്പെടെ നിര്‍ണായക ഉത്തരവാദിത്തങ്ങള്‍ വഹിച്ചിരുന്ന വ്യക്തിയാണ് നിതിന്‍ പട്ടേല്‍. ചാംപ്യന്‍സ് ട്രോഫിക്കു തൊട്ടുപിന്നാലെ നിതിന്‍ രാജിവച്ചൊഴിയാനുള്ള കാരണം വ്യക്തമല്ല.

ഇന്ത്യന്‍ ടീമിന്റെയും ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെയും മുന്‍ ഫിസിയോ കൂടിയാണ് നിതിന്‍ പട്ടേല്‍. ഇതിനകം ബിസിസിഐ ഉന്നതര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ച നിതിന്‍, നിലവില്‍ നോട്ടിസ് പീരിയഡിലാണെന്ന് 'ക്രിക്ബസ്' റിപ്പോര്‍ട്ട് ചെയ്തു. നിതിന്‍ അധികം വൈകാതെ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ)  വിടുമെന്നാണ് റിപ്പോര്‍ട്ട്. നിതിന്‍ പട്ടേലിന്റെ പകരക്കാരനെ കണ്ടെത്താനായി ബിസിസിഐ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരസ്യം നല്‍കും.

ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (ഇപ്പോള്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ്) തലവനായ മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്. ലക്ഷ്മണിന് നേരിട്ടാണ് നിതിന്‍ പട്ടേല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2022 ഏപ്രിലില്‍ ചുമതലയേറ്റ നിതിന്‍, ഇതിനിടെ ഒട്ടേറെ പ്രമുഖ താരങ്ങളുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ചു. ഇതിനിടെ നിരവധി താരങ്ങളുടെ ജോലിഭാരം ക്രമീകരിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.

ജസ്പ്രീത് ബുമ്ര, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ തുടങ്ങി പരുക്കിന്റെ പിടിയിലായ ഇന്ത്യന്‍ ടീമിലെ പ്രമുഖരുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ചത് നിതിന്‍ പട്ടേലായിരുന്നു. ഒരു വര്‍ഷത്തിലധികം നീണ്ട ഇടവേളയ്ക്കു ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ മുഹമ്മദ് ഷമിയുടെ ചികിത്സയും നിതിന്‍ പട്ടേലിന്റെ മേല്‍നോട്ടത്തിലായിരുന്നു. ഇപ്പോള്‍ ടീമില്‍നിന്ന് വിട്ടുനില്‍ക്കുന്ന ജസ്പ്രീത് ബുമ്രയുടെ ചികിത്സയ്ക്കു മേല്‍നോട്ടം വഹിച്ചിരുന്നതും നിതിനാണ്. 

പുതിയതായി രൂപീകരിച്ച സ്‌പോര്‍ട്‌സ് സയന്‍സ് വിഭാഗം നിതിന്‍ പട്ടേലിനു കീഴില്‍ ഏറ്റവും മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ബിസിസിഐ നേതൃത്വത്തിലെ ഉന്നതര്‍പോലും പലപ്പോഴും ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു.

2023ലെ ഏകദിന ലോകകപ്പിനു മുന്നോടിയായി ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുമ്ര എന്നിവരെ മത്സരസജ്ജരാക്കിയത് സ്‌പോര്‍ട്‌സ് സയന്‍സ് വിഭാഗത്തിന്റെ മികവായാണ് പരിഗണിക്കപ്പെട്ടത്. ന്യൂസീലന്‍ഡിലും ഇംഗ്ലണ്ടിലും ശസ്ത്രക്രിയയ്ക്ക് വിധേയരായ ഇരുവരും കൃത്യസമയത്ത് ഫിറ്റ്‌നസ് വീണ്ടെടുത്തത് പട്ടേല്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രമഫലമായിട്ടായിരുന്നു. ലോകകപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുെട കുതിപ്പില്‍ ഇരുവരുടെയും പ്രകടനം നിര്‍ണായകമാകുകയും ചെയ്തു.

 

bcci champions trophy tournament