ക്ലബ് ഫുട്ബോള്‍ ലോകകപ്പ്; ചെല്‍സിയെ 3-1ന് തോല്‍പിച്ച് ഫ്‌ലമെന്‍ഗോ

ടൂര്‍ണമെന്റില്‍ ബ്രസീലിയന്‍ ക്ലബ്ബിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ചെല്‍സിയുടെ ആദ്യ തോല്‍വിയും.

author-image
Jayakrishnan R
New Update
football

 

ക്ലബ് ലോകകപ്പിലെസൂപ്പര്‍ പോരാട്ടത്തില്‍ ഇംഗ്ലിഷ് ക്ലബ് ചെല്‍സിയെ 3-1ന് തോല്‍പിച്ച് ബ്രസീലിയന്‍ ക്ലബ് ഫ്ലമെന്‍ഗോ. ഫിലഡല്‍ഫിയയിലെ ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്രൂണോ ഹെന്റിക്വെ (62-ാം മിനിറ്റ്), ഡാനിലോ (65), വല്ലാസ് യാന്‍ (83) എന്നിവരാണ് ഫ്ലമെന്‍ഗോയ്ക്കായി ലക്ഷ്യം കണ്ടത്. പെദ്രോ നെറ്റോയുടെ (13) വകയായിരുന്നു ചെല്‍സിയുടെ ഏക ഗോള്‍. ടൂര്‍ണമെന്റില്‍ ബ്രസീലിയന്‍ ക്ലബ്ബിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ചെല്‍സിയുടെ ആദ്യ തോല്‍വിയും.

യൂറോപ്യന്‍ ചാംപ്യന്‍മാരായ പിഎസ്ജിയെ ബ്രസീലിയന്‍ ക്ലബ് ബോട്ടഫോഗോ തോല്‍പിച്ചപ്പോള്‍ വമ്പന്‍ അട്ടിമറി എന്നായിരുന്നു ഫുട്ബോള്‍ ലോകം പ്രതികരിച്ചത്. എന്നാല്‍ ചെല്‍സിക്കെതിരായ ഫ്ലമെന്‍ഗോ വിജയം തീര്‍ത്തും ആധികാരികമായിരുന്നു. 13-ാം മിനിറ്റില്‍ നെറ്റോയിലൂടെ ചെല്‍സി മുന്നിലെത്തിയെങ്കിലും ആദ്യ പകുതിയില്‍ ആവേശത്തോടെ കളിച്ചതു മുഴുവന്‍ ഫ്ലമെന്‍ഗോ ആയിരുന്നു.

സമനില ഗോള്‍ വഴങ്ങാതെ ആദ്യ പകുതി കഷ്ടിച്ച് രക്ഷപ്പെട്ട ചെല്‍സിക്കു പക്ഷേ, രണ്ടാം പകുതിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. 3 മിനിറ്റ് വ്യത്യാസത്തില്‍ ഹെന്റിക്വെ, ഡാനിലോ എന്നിവരുടെ ഗോളുകളിലൂടെ ബ്രസീലിയന്‍ ക്ലബ് ലീഡെടുത്തു. തൊട്ടുപിന്നാലെ നിക്കോളാസ് ജാക്സന്‍ റെഡ് കാര്‍ഡ് കണ്ടു പുറത്തായതോടെ ചെല്‍സി കൂടുതല്‍ പ്രതിരോധത്തിലായി.

അതോടെ സമനില ഗോള്‍ നേടുന്നതിനെക്കാള്‍ മൂന്നാമതൊരു ഗോള്‍ വഴങ്ങാതിരിക്കുന്നതിലായിരുന്നു ചെല്‍സിയുടെ ശ്രദ്ധ. എന്നാല്‍ മത്സരം തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ ഫ്ലമെന്‍ഗോ മൂന്നാമതും ലക്ഷ്യം കണ്ടു. 52% പന്തവകാശവുമായി കളിച്ച ഫ്ലമെന്‍ഗോ 9 തവണയാണ് ഗോള്‍ മുഖത്തേക്ക് ഷോട്ടുതിര്‍ത്തത്. മറുവശത്ത് ചെല്‍സിക്ക് ലക്ഷ്യത്തിലേക്ക് തൊടുക്കാനായത് 4 ഷോട്ടുകള്‍ മാത്രം.

 

football sports