ക്രിക്കറ്റ് താരം റിങ്കു സിങ്ങും സമാജ് വാദി പാര്‍ട്ടി എംപി പ്രിയ സരോജും വിവാഹിതരാകുന്നു. ഇരുവരുടേയും വിവാഹനിശ്ചയം ജൂൺ എട്ടിന് നടക്കും. സുഹൃത്ത് വഴിയാണ് റിങ്കു സിങുമായി പ്രിയ പരിചയത്തിലാകുന്നത്.
ഒരു വര്‍ഷത്തിലേറെയായി ഇരുവരും പരിചയത്തിലായിരുന്നു. ലഖ്‌നൗവിലെ ഹോട്ടലിൽ വെച്ചാണ് വിവാഹനിശ്ചയമെന്നാണ് വിവരം. റിങ്കു-പ്രിയ വിവാഹവുമായി ബന്ധപ്പെട്ട് നേരത്തേ പല അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നെങ്കിലും ആലോചന മാത്രമേ നടന്നിട്ടുള്ളൂവെന്നായിരുന്നു പ്രിയയുടെ പിതാവും എസ്പി എംഎല്‍എയുമായ തുഫാനി സരോജ് ഫെബ്രുവരിയിൽ പ്രതികരിച്ചത്.
വിവാഹവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 16ന് അലിഗഢില്‍വെച്ച് റിങ്കുസിങ്ങിന്റെ പിതാവടക്കമുള്ളവരുമായി തങ്ങളുടെ കുടുംബം കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഇരുകുടുംബവും വിവാഹത്തിന് സമ്മതമറിയിച്ചുവെന്നും തുഫാനി സരോജ് പറഞ്ഞു.
ഇന്ത്യന്‍ ടി20 ടീമിലെ സ്ഥിര സാന്നിധ്യമാണ് റിങ്കു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ റിങ്കുവിന് പക്ഷേ ഇത്തവണ കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.
പ്രിയ സരോജ് ലോക്സഭയിലെ പ്രായം കുറഞ്ഞ എം.പിമാരില്‍ ഒരാളാണ്. 25-കാരിയായ പ്രിയ ജൗന്‍പൂരിലെ മച്ലിഷഹര്‍ മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. സുപ്രീംകോടതി അഭിഭാഷക കൂടിയായിരുന്ന പ്രിയ സരോജ് 2022-ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പിതാവിനായി പ്രചാരണത്തിനിറങ്ങിയാണ് സജീവരാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.