ഐപിഎല്‍ ലേലത്തിന് 350 താരങ്ങള്‍; നോട്ടമിട്ട് ഫ്രാഞ്ചൈസികള്‍

പ്രാഥമിക പട്ടികയില്‍ നിന്ന് 1005 പേരെ ബിസിസിഐ നീക്കിയതായാണ് പുതിയ വിവരം. നേരത്തേ രജിസ്റ്റര്‍ ചെയ്യാതിരുന്ന 35 പുതിയ താരങ്ങളുടെ പേരും പട്ടികയില്‍ ഉള്‍പ്പെടുത്തി

author-image
Biju
New Update
ipl

അബുദാബി: ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തില്‍ കണ്ണുനട്ടിരിക്കുകയാണ് ഫ്രാഞ്ചൈസികള്‍. അടിമുടി പൊളിച്ചെഴുതി പുതിയ സീസണിന് ഒരുങ്ങാന്‍ ടീമുകള്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ പുതിയ ലേലവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വരാനിരിക്കുന്ന ലേലത്തില്‍ 350 താരങ്ങളാണ് പങ്കെടുക്കുക. പ്രാഥമിക പട്ടികയില്‍ നിന്ന് 1005 പേരെ ബിസിസിഐ നീക്കിയതായാണ് പുതിയ വിവരം. നേരത്തേ രജിസ്റ്റര്‍ ചെയ്യാതിരുന്ന 35 പുതിയ താരങ്ങളുടെ പേരും പട്ടികയില്‍ ഉള്‍പ്പെടുത്തി.

നേരത്തേ പട്ടികയില്‍ ഇല്ലാതിരുന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്ക് ലേലത്തിനുള്ള പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒരു ഫ്രാഞ്ചൈസിയുടെ പ്രത്യേക അഭ്യര്‍ഥന പ്രകാരമാണ് ഡി കോക്ക് പട്ടികയിലേക്ക് വന്നതെന്നാണ് ക്രിക്ക്ബസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ താരം ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയിരുന്നു. ഒരു കോടി രൂപയാണ് താരത്തിന്റെ അടിസ്ഥാന വില.

പുതിയ കളിക്കാരുടെ വലിയ നിര തന്നെ ഇക്കുറി ഐപിഎല്‍ ലേലത്തിനുണ്ട്. അഫ്ഗാനിസ്ഥാന്റെ അറബ് ഗുല്‍, വെസ്റ്റ് ഇന്‍ഡീസിന്റെ കീം അഗസ്റ്റെ എന്നിവര്‍ കരിയറില്‍ ആദ്യമായി ലേല പട്ടികയിലിടം നേടി. ശ്രീലങ്കയുടെ ട്രാവീന്‍ മാത്യു, ബിനുര ഫെര്‍ണാണ്ടോ, കുശാല്‍ പെരേര, ദുനിത് വെല്ലലഗെ എന്നിവരും ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒട്ടേറെ ആഭ്യന്തര താരങ്ങളും ഇക്കുറി ഫ്രാഞ്ചൈസികളുടെ ഭാഗമായേക്കും. ഡിസംബര്‍ 16 ന് അബുദാബിയിലാണ് ലേലം നടക്കുന്നത്.

അടുത്തിടെ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരുന്നു. കൊല്‍ക്കത്ത സൂപ്പര്‍ താരം ആന്ദ്ര റസ്സലിനെയും വെങ്കിടേഷ് അയ്യരേയും നിലനിര്‍ത്തിയിരുന്നില്ല. പിന്നാലെ റസ്സല്‍ഡ ഐപിഎല്ലില്‍ നിന്ന് വിരമിച്ചിരുന്നു. ട്രേഡ് ഡീല്‍ വഴി സഞ്ജുവിനെ കൂടാരത്തിലെത്തിച്ച ചെന്നൈയാകട്ടെ രചിന്‍ രവീന്ദ്ര, മതീഷ പതിരണെ എന്നിവരെ കൈവിട്ടു. ഗ്ലെന്‍ മാക്‌സ്വെല്‍, ഫാഫ് ഡുപ്ലെസിസ് തുടങ്ങിയ താരങ്ങളും ഇക്കുറി ലേലത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.ട്രേഡ് ഡീല്‍ വഴി സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയും സാം കറനെയും ടീമിലെത്തിച്ച രാജസ്ഥാന്‍ റോയല്‍സ് മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരെ കൈവിട്ടു. അതേസമയം വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാള്‍, ജൊഫ്ര ആര്‍ച്ചര്‍ എന്നിവരെ ടീം നിലനിര്‍ത്തി.