മുംബൈ: അടുത്ത ഐപിഎൽ സീസണിന് ഒരു ടീമിൽ എത്ര താരങ്ങളെ നിലനിർത്താൻ സാധിക്കും? ഇക്കാര്യങ്ങളിലെല്ലാം അന്തിമ തീരുമാനമെടുക്കുന്നതിനായി ഫ്രാഞ്ചൈസികൾ തമ്മിലുള്ള യോഗങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെ സൂപ്പർ താരം എംഎസ് ധോണിയെ വരാനിരിക്കുന്ന സീസണിലും ടീമിൽ നിലനിർത്താൻ ഒരു വിചിത്ര നിർദേശവുമായി ചെന്നൈ സൂപ്പർ കിങ്‌സ് രംഗത്ത് വന്നു എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.
രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച ധോണിയെ വരാനിരിക്കുന്ന ഐപിഎൽ സീസണിന് മുന്നോടിയായി 'അൺക്യാപ്‌ഡ്' താരങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നാണ് സിഎസ്‌കെയുടെ ആവശ്യമെന്നാണ് ക്രിക്‌ഇൻഫോയുടെ റിപ്പോർട്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്താത്ത താരങ്ങളാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. എന്നാൽ, ഐപിഎൽ അധികൃതരും വിവിധ ടീം പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്‌ചയിൽ സിഎസ്‌കെ പ്രതിനിധികൾ മുന്നിലേക്ക് വച്ച ഈ നിർദേശം മറ്റ് ഫ്രാഞ്ചൈസികൾ എതിർക്കുകയായിരുന്നു.
രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച് അഞ്ച് വർഷം പിന്നിട്ട താരങ്ങളെ 'അൺക്യാപ്‌ഡ്' വിഭാഗത്തിൽ ഉൾപ്പെടുത്താമെന്ന പഴയ ചട്ടം പൊടിതട്ടിയെടുക്കാനായിരുന്നു സിഎസ്‌കെയുടെ ശ്രമം. 2020 ഓഗസ്റ്റ് 15 നായിരുന്നു രാജ്യാന്തര ക്രിക്കറ്റിൽ നിന്നും എംഎസ് ധോണി വിരമിച്ചത്. 2022ലെ മെഗ താരലേലത്തിന് മുന്നോടിയായി സിഎസ്‌കെ നിലനിർത്തിയ രണ്ടാമത്തെ താരമായിരുന്നു ധോണി. രവീന്ദ്ര ജഡേജയായിരുന്നു പട്ടികയിൽ ഒന്നാമൻ.
ധോണിയെ നിലനിർത്താൻ 12 കോടിയായിരുന്നു ചെന്നൈ മുടക്കിയത്. പുതിയ സീസണിന് മുന്നോടിയായി ടീമിൽ നിലനിർത്തുന്ന അൺകാപ്‌ഡ് താരങ്ങൾക്ക് പരമാവധി നാല് കോടി രൂപ നൽകിയാൽ മതിയാകും. ഈ തുകയ്‌ക്ക് ധോണിയെ ടീമിൽ നിലനിർത്താനായിരുന്നു ചെന്നൈയുടെ ശ്രമം.
ചെന്നൈ സൂപ്പർ കിങ്‌സിൻറെ നിർദേശത്തെ സൺറൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരൻ നേരിട്ടുതന്നെ എതിർത്തിരുന്നു. ധോണിയെപ്പോലൊരു താരത്തെ അൺക്യാപ്‌ഡ് താരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് അനാദരവാണെന്ന് കാവ്യ അഭിപ്രായപ്പെട്ടു. ഈ രീതിയിൽ ധോണിയെ ടീമിൽ നിലനിർത്തുകയും മറ്റ് അൺക്യാപ്‌ഡ് താരങ്ങളെ ഉയർന്ന തുകയ്‌ക്ക് സ്വന്തമാക്കുകയും ചെയ്യുന്നത് തെറ്റായ പ്രവണതയായിരിക്കും.