graham thorpe
മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം ഗ്രഹാം തോർപ്പ് (55) അന്തരിച്ചു.1993 നും 2005 നും ഇടയിൽ 100 ടെസ്റ്റ് മത്സരങ്ങളും, 82 ഏകദിനങ്ങളും ഇംഗ്ലണ്ടിനായി കളിച്ച താരമാണ് ഗ്രഹാം തോർപ്പ്.ഒരു ദശാബ്ദത്തിലേറെ കാലം ദേശീയ ടീമിൽ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് മരണവിവരം സ്ഥിരീകരിച്ചത്.
രോഗബാധയെ തുടർന്ന് കുറച്ചു കാലമായി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടി ബാറ്റിങ് പരിശീലകനായും സഹ പരിശീലകനായും സേവനമനുഷ്ഠിച്ച തോർപ്പ്, ആഷസിൽ നേരിട്ട 4-0 തോൽവിക്ക് ശേഷം 2022 ഫെബ്രുവരിയിൽ സ്ഥാനമൊഴിഞ്ഞു. 2022 മാർച്ചിൽ അഫ്ഗാനിസ്ഥാൻ മുഖ്യ പരിശീലകനായി സ്ഥനമേറ്റു. എന്നാൽ ടീമിനൊപ്പം ചേരുന്നതിന് മുമ്പ് രോഗബാധിതനായി ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു.
1988-2005 കാലഘട്ടത്തിൽ കൗണ്ടി ടീമായ സറേയെ പ്രതിനിധീകരിച്ച തോർപ്പ് ഫസ്റ്റ് ക്ലാസ് കരിയറിൽ 21,000-ത്തിലധികം റൺസ് നേടിയിട്ടുണ്ട്. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് ബാറ്റർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന തോർപ്പ് ന്യൂസിലൻഡിനെതിരെ പുറത്താകാതെ 200 റൺസ് ഉൾപ്പെടെ 16 ടെസ്റ്റ് സെഞ്ചുറികൾ നേടിയിട്ടുണ്ട്.
1993-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ട്രെൻ്റ് ബ്രിഡ്ജിൽ അരങ്ങേറ്റം കുറിച്ച ഇടംകയ്യൻ ബാറ്റർ, 20 വർഷത്തിനിടെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇംഗ്ലീഷ് താരമാണ്. തോർപ്പിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്, ഇംഗ്ലണ്ടിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്‌മാരിൽ ഒരാളാണ് അദ്ദേഹം എന്ന് വിശേഷിപ്പിച്ചു.