euro cup 2024 will start on today
ബെർലിൻ: യൂറോപ്യൻ ഫുട്ബോളിൽ ഇനി പോരാട്ടക്കാലം.വൻശക്തികൾ കിരീടത്തിനയി കോപ്പുകൂട്ടിയിറങ്ങുമ്പോൾ മൈതാനങ്ങളിൽ ഇനി ആരാധകർ കാണാൻ പോകുന്നത് പുതിയ അടവുകൾ.യൂറോകപ്പിന് വെള്ളിയാഴ്ച രാത്രി 12.30-ന് കിക്കോഫ്. ആദ്യകളിയിൽ ഗ്രൂപ്പ് എ-യിൽ ആതിഥേയരായ ജർമനി സ്‌കോട്ട്ലൻഡുമായി കളിക്കും.ജൂലായ് 14-ന് ബെർലിനിലാണ് ഫൈനൽ. ഇറ്റലിയാണ് നിലവിലെ ജേതാക്കൾ.
ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ), കിലിയൻ എംബാപ്പെ (ഫ്രാൻസ്), ജൂഡ് ബെല്ലിങ്ങാം, ഹാരി കെയ്ൻ (ഇംഗ്ലണ്ട്), റോബർട്ട് ലെവൻഡോവ്സ്‌കി (പോളണ്ട്), കെവിൻ ഡിബ്രുയ്ൻ, റൊമേലു ലുക്കാക്കു (ബെൽജിയം), ലൂക്ക മോഡ്രിച്ച് (ക്രൊയേഷ്യ), ജിയാൻലൂജി ഡൊണെരുമ്മ (ഇറ്റലി), വിർജിൽ വാൻഡെയ്ക് (നെതർലൻഡ്സ്), കെയ് ഹാവെർട്സ് (ജർമനി), പെഡ്രി (സ്പെയിൻ) തുടങ്ങിയ താരനിര കളിക്കാനിറങ്ങും.
ജർമനിയിലെ 10 വേദികളിലായാണ് കളികൾ. യോഗ്യതാറൗണ്ട് കളിച്ചെത്തിയ 24 ടീമുകൾ കിരീടത്തിനായി പോരാടും. ജൂൺ 14 മുതൽ ജൂലായ് 14 വരെയാണ് കളികൾ. ആറു ഗ്രൂപ്പുകളിലായാണ് മത്സരം. ഒരോ ഗ്രൂപ്പിൽനിന്നും ആദ്യരണ്ടു സ്ഥാനക്കാർ നേരിട്ട് പ്രീക്വാർട്ടറിലെത്തും. മികച്ച നാലു മൂന്നാംസ്ഥാനക്കാർക്കും നോക്കൗട്ട് റൗണ്ടിലെത്താം. പുതുമുഖം ജോർജിയ.
യൂറോകപ്പ് ഫൈനൽ റൗണ്ടിൽ കളിക്കുന്ന പുതുമുഖ ടീം ജോർജിയയാണ്. ഏറ്റവും കൂടുതൽത്തവണ കളിച്ച ടീം ജർമനി. 14-ാം യൂറോകപ്പിനാണ് ടീം എത്തുന്നത്. സ്പെയിനിന് 12-ാം ടൂർണമെന്റാണ്. ഫ്രാൻസ്, ഇംഗ്ലണ്ട്, നെതർലൻഡ്സ്, ചെക്ക് റിപ്പബ്ലിക്ക്, ഇറ്റലി ടീമുകൾ 11-ാം തവണയാണ് ടൂർണമെന്റിൽ കളിക്കുന്നത്.
ഗ്രൂപ്പ്- എ-ജർമനി, സ്‌കോട്ലൻഡ്, ഹങ്കറി, സ്വിറ്റ്സർലൻഡ്
ബി-സ്പെയിൻ, ക്രൊയേഷ്യ, ഇറ്റലി, അൽബേനിയ
സി-സ്ലോവേനിയ, ഡെൻമാർക്ക്, സെർബിയ, ഇംഗ്ലണ്ട്
ഡി-പോളണ്ട്, നെതർലൻഡ്സ്, ഓസ്ട്രിയ, ഫ്രാൻസ്
ഇ-ബെൽജിയം, സ്ലോവാക്യ, റൊമാനിയ, യുക്രൈൻ
എഫ്-തുർക്കി, ജോർജിയ, പോർച്ചുഗൽ, ചെക്ക് റിപ്പബ്ലിക്